Thursday 30 May 2013

വെളുക്കാൻ തേച്ചത് ...!

മുഖകുരുക്കൾ പൊട്ടി മുളച്ചിരുന്ന ഒരു പ്രായം ...ആണ്‍ പെണ്‍ ഭേദമന്യേ സർവർക്കും കിട്ടിയിരുന്നു ഈ സമ്മാനം .പറഞ്ഞിട്ടെന്തിനാ ...? പ്രായം അതായിരുന്നില്ലേ  !
ബുദ്ധി ഉറക്കാത്ത പ്രായം എന്ന് തന്നെ വേണമെങ്കിൽ പറയാം  .എങ്കിലും ആ കാലത്ത് എന്റെയും കൂട്ടുകാരുടെയും വിചാരം ലോകത്തിലെ ഏറ്റവും ബുദ്ധി ജീവികൾ ഞങ്ങൾ ആണെന്ന് തന്നെയായിരുന്നു . അതിന്റെ അനന്തര ഫലം എന്നോണം കാണിച്ചു കൂട്ടിയ ഒരു മണ്ടത്തരം ആണിവിടെ പറയാൻ പോകുന്നത് . എന്റെ സുഹൃത്ത് -അരുണ്‍ സ്വതവേ പെണ്‍കുട്ടികളുടെ ഇടയിൽ വളരെ ഫേമസ് ആയ ഒരു മനുഷ്യനായിരുന്നു . സ്കൂളിലെ ഒന്നാം നമ്പർ  പാട്ടുകാരൻ ,എന്ന സ്ഥാനം അദ്ദേഹം ഉദ്ദേശം എഴാം ക്ലാസ് മുതൽ കരസ്ഥമാക്കിയതാണ് . അന്ന് മുതൽ അദ്ദേഹം അത് മറ്റാർക്കും വിട്ടു കൊടുക്കാതെ കാത്തു സൂക്ഷിച്ചു പോന്നു . മുഖക്കുരുവിന്റെ പണി അദ്ദേഹത്തിനും കിട്ടി . മൂക്കിനേക്കാൾ വലിപ്പത്തിൽ വളരും എന്നു ശഠിച്ചു നിന്നിരുന്ന അദ്ദേഹത്തിന്റെ വലിയ  രണ്ടു മുഖകുരുക്കൾ ഞങ്ങള്ക്ക് ഒരു അദ്ഭുതം തന്നെ ആയിരുന്നു . നാണക്കേട് സഹിക്ക വയ്യാതെ ഇദ്ദേഹം പല സാഹസങ്ങളും ചെയ്തു നോക്കി . ഒരു രക്ഷയുമില്ല . മഞ്ഞൾ ,രക്ത ചന്ദനം , ചന്ദനം ,നാരങ്ങ നീര്  മുതൽ സകല  നാട്ടു വൈദ്യങ്ങളും പരീക്ഷിച്ചു . നിരാശ മാത്രമായിരുന്നു ഫലം !.  
 
                  അങ്ങനെ ഇരിക്കയാണ് സുഹൃത്തായ ജോമോൻ ഒരു പുതിയ ഐഡിയ അദ്ദേഹത്തോട് പറഞ്ഞത് . ഡെറ്റോൾ തേച്ച് മുഖക്കുരു മൊത്തം തനിയെ ചികിത്സിച്ചു മാറ്റിയ തന്റെ അയൽക്കാരൻ ചേട്ടന്റെ കഥ ജോമോൻ പറയുന്നത് വളരെ ആകാംക്ഷയോടെ തന്നെ അദ്ദേഹം കേട്ടു  . പിറ്റെ ദിവസം  ആരോടും മിണ്ടാതെ ഒരു കുപ്പി ഡെറ്റോൾ വാങ്ങിച്ചു കൊണ്ട് വന്നു നമ്മുടെ കഥയിലെ നായകൻ !. കുളി മുറിയിൽ കയറി കതകടച്ചു . ഓറഞ്ച് നിറത്തിലുള്ള ഡെറ്റോൾ ,വെള്ളം ചേർത്ത് വെള്ള നിറമാക്കാൻ പക്ഷെ അവനു മനസ്സ് വന്നില്ല . " ചിലപ്പോൾ മരുന്നിന്റെ ഫലം കുറഞ്ഞു പോയാലോ ?"  അത് കൊണ്ട് കുറച്ചു പൊള്ളൽ ഉണ്ടായെങ്കിലും അതെല്ലാം സഹിച്ചു കൊണ്ട് അദ്ദേഹം തന്റെ കുരുക്കളുടെ മേൽ ഡെറ്റോൾ തേച്ചു പിടിപ്പിച്ചു . കണ്ണാടിയിൽ നോക്കി . "ഇല്ല ! പ്രത്യേകിച്ച് ഒരു മാറ്റവുമില്ല ". ജോമോനെ വിളിച്ച് കാര്യം പറഞ്ഞു . 

" അളിയാ നീ പറഞ്ഞത് വെറും കള്ളമാണ് ...ഇതിലൊന്നും വലിയ കാര്യമില്ല ..ദാ ഞാൻ തേച്ചു നോക്കി ..വല്ല മാറ്റവും കാണുന്നുണ്ടോ..? നോക്ക് ? !"

" എടാ ...ഇത് കുറച്ചു സമയം എടുക്കും ...ഉടനെ തന്നെ വ്യത്യാസം കാണില്ല ..നീ ക്ഷമിക്ക്! "

" ശരി ..നോക്കാം " ..അല്പം നീരസത്തോടെ അരുണ്‍ പറഞ്ഞു .

പിറ്റേന്ന് നേരം പുലർന്നത് ജോമോന്റെ കരച്ചിൽ  കേട്ടായിരുന്നു .

"അയ്യോ ..! അമ്മേ  ...! ഡാ... അടിക്കല്ലേ! "

ഉറക്കം മതിയാക്കി കണ്ണ് തിരുമ്മി എണീറ്റ ഞാൻ കണ്ട കാഴ്ച അതി ഭീകരമായിരുന്നു .
മുഖത്ത് മുഴുവൻ കറുത്ത നിറത്തിലുള്ള പൊറ്റയുമായി നില്ക്കുന്ന അരുണ്‍ !!.ഡെറ്റോൾ വാക്ക്  പാലിച്ചു . എല്ലാ കുരുക്കളെയും കരിച്ചു കളഞ്ഞു .
പക്ഷെ കൂട്ടത്തിൽ അദ്ദേഹത്തിന്റെ മുഖത്തെയും !
കണ്ണാടിയിൽ തന്റെ പുതു രൂപം കണ്ട അരുണ്‍ ,,ഉറങ്ങി കിടക്കുന്നുണ്ടായിരുന്നു ജോമോനെ കയ്യോടെ എടുത്തു പെരുമാറുന്നതിന്റെ പ്രസക്ത ഭാഗങ്ങളായിരുന്നു ഞാൻ അവിടെ കേട്ടത് !



Tuesday 28 May 2013

കൊതുക് നിവാരണം

  "അമ്മേ  !!"
 ഹോസ്റ്റലിൽ വച്ച് ,അര്‍ദ്ധ രാത്രിയില്‍ ഉള്ള എന്റെ കരച്ചില്‍ കേട്ട്, അപ്പുറത്ത് പഠിച്ചു കൊണ്ടിരുന്ന പ്രശാന്ത്‌ സി വി വന്നു ലൈറ്റ് ഇട്ടു .
നല്ല ഒരു ഉറക്കം നഷ്ടപ്പെട്ട് എണീറ്റ ദേഷ്യത്തില്‍ ആയിരുന്നു ഞാന്‍ !
പ്രശാന്ത് സി വി ആകട്ടെ ,ഒരു യൂണിറ്റ് ടെസ്റ്റ്‌ പോലും അടുത്ത കാലത്തൊന്നും ഇല്ലെങ്കിലും, രാത്രി ഒരു മണി വരെയുള്ള പഠിത്തം മുടക്കാറില്ല . എന്റെ ഉറക്കത്തില്‍ ഉള്ള കരച്ചില്‍ അവനെ ശല്യപെടുത്തി എന്ന് തോന്നുന്നു .
 
തൊട്ടടുത്ത കട്ടിലില്‍ സുജിത് കിടന്നു കൂര്‍ക്കം വലിച്ചുറങ്ങുന്നു .
ഉറക്കത്തില്‍ അവനെ ആരെങ്കിലും എടുത്തു കൊണ്ട് പോയി പുറത്തിട്ടാല്‍ പോലും അറിയില്ല.. പഹയന്‍ !
എന്റെ ഉറക്കത്തിലെ നിലവിളി അവനെ ഒട്ടും ശല്യം ചെയ്തിട്ടില്ല .

" എന്തൂട്ടാ ചെക്കാ ??"  പ്രശാന്ത് ചോദിച്ചു .

" പോടാ മൈ ഗുണാപ്പാ ....!!!" ഞാന്‍ ഉറക്ക പിച്ചോടെ മറുപടി പറഞ്ഞു തുടങ്ങി.
" മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല ..കുറെ കൂതറ പഠിപ്പിസ്റ്റുകള്‍ ! "

"ഡാ തെണ്ടി ..ഞാന്‍ നിന്റെ കരച്ചില്‍ കേട്ട് വന്നതാ !"
 

"കരയെ.. ആര് ?"

" നീ തന്നെ അല്ലാണ്ടാര ?"

" അതൊ..? അത് പിന്നെ ഒരുകൊതുക് കടിച്ചതാ ?

" കൊതുക് കടിച്ചിട്ട്‌ കരയേ?"

" കണ്ണിന്റെ  പോളയില്‍ വന്നു കടിച്ചാല്‍ ജീവന്‍ പോകും !..അല്ല പിന്നെ "

"കെടന്നു ഉറങ്ങിക്കോ ചെക്കാ ...മനുഷ്യനെ മിനക്കെടുത്താന്‍ !!"  സി വി പോയി .


പകുതി വച്ച് തീര്‍ന്നു പോയ ഉറക്കം പുനരാരംഭിക്കാനുള്ള ശ്രമം തുടങ്ങി ഞാന്‍ !.
ജനാലകള്‍ തുറന്നിട്ടു. മെല്ലെ ഒഴുകുന്ന കാറ്റ് എന്റെ ദേഹത്തെ തഴുകി കൊണ്ടിരുന്നു .
ഇപ്പോള്‍ ഉജ്ജയിനി ഹോസ്റ്റലില്‍ നിന്ന് നോക്കിയാൽ , അകലെ ഉള്ള അനില്‍ സാറിന്റെ ക്വാർട്ടെഴ്സ് വരെ കാണാം .
അടുത്തുള്ള അക്കേഷ്യ പൂക്കളുടെ രൂക്ഷ ഗന്ധം മൂക്കില്‍ അടിച്ചു .
ഇത് ശ്വസിച്ചാല്‍  കാന്‍സര്‍ വരും എന്നാണു വിശ്വാസം !
അത് സത്യമാണോ എന്നെനിക്കറിയില്ല .പക്ഷെ എനിക്കാ സുഗന്ധം ഒരു പാട് ഇഷ്ടമാണ് .
എത്രയോ ഉറക്കമില്ലാത്ത രാത്രികളില്‍ എനിക്ക് കൂട്ടായിട്ടുണ്ട്, ആ അക്കേഷ്യ മരം .!

രാത്രിയുടെ ഏതോ യാമത്തില്‍ ഞാന്‍ ഉറങ്ങി പോയി .
ഉറക്കത്തില്‍ ഞാനൊരു സ്വപ്നം കണ്ടു .കുറെ കൊതുകുകള്‍ ചേര്‍ന്നു എന്നെ പുറത്തേക്ക്‌ എടുത്തു കൊണ്ട് പോകുന്നു .
ഞാന്‍ രക്ഷപെടാന്‍ ശ്രമിക്കുന്നു . പക്ഷെ ലക്ഷക്കണക്കിന്‌ വരുന്ന കൊതുകുകള്‍ എന്റെ ശരീരത്തില്‍ അങ്ങിങ്ങായി കടിച്ചു പിടിച്ചിരിക്കുന്നു .
എനിക്ക് കൈ കൊണ്ട് അടിച്ചു തെറിപ്പിക്കണം എന്നുണ്ട് ..പക്ഷെ കഴിയുന്നില്ല .!
അവസാനം സര്‍വ്വ ശക്തിയുമെടുത്ത് ഞാന്‍ മുഴുത്ത ഒരു കൊതുകിനെ ഒരടി വച്ച് കൊടുത്തു .
ടാപ്പ്‌ ! ഉറക്കത്തില്‍ കിട്ടിയ അടിയുടെ ശക്തിയില്‍ ഞാന്‍ വീണ്ടും എഴുന്നേറ്റു .
കയ്യില്‍ ഒരു ചത്ത കൊതുക് !! അതിനു ചുറ്റും എന്റെ ചുവന്ന ചോര ! 
അതെ ..! ഞാന്‍ കണ്ടത് സ്വപ്നം മാത്രമല്ല ..ശരിക്കും കുറെ കൊതുകുകള്‍ എന്റെ ശരീരം ആകെ കടിച്ചു നോവിച്ചിരിക്കുന്നു .
 

                                                        Courtesy: Google Images
 

ഞാന്‍  വാച്ചില്‍ സമയം നോക്കി  ...അഞ്ചര !
ഗ്രൗണ്ടില്‍ നിന്നും ,പി ടി സര്‍ എമെഴ്സന്റെ വിസില്‍ അടി കേള്‍ക്കാം ..!
" ഇയാള്‍ക്ക് ഭ്രാന്താണ് ..! കുറച്ചു നേരം കൂടി കിടന്നുറങ്ങാം ..!"
ഞാന്‍ പുതപ്പ് മൂടി വീണ്ടും നിദ്രയിലേക്ക് ലയിച്ചു ..
പിന്നീട് എഴുന്നേറ്റപ്പോള്‍ നേരം ആറെമുക്കാല്‍ കഴിഞ്ഞു .

" പെട്ടെന്ന് കുളിച്ചു റെഡി ആകണം ...ഏഴു മണിക്കാണ് അസ്സെംബ്ലി "
ഞാന്‍ മനസ്സില്‍ ഓര്‍ത്തു .
ഞൊടിയിടയില്‍ തോര്‍ത്ത്‌ മുണ്ടും, ബ്രഷും എടുത്തു കുളിമുറി ലക്ഷ്യമാക്കി നടന്നു 
"പേസ്റ്റും സോപ്പും ഇല്ല ! അത് സാരമില്ല ആരുടെയെങ്കിലും കയ്യില്‍ നിന്നും ഞണ്ണണം !" 
പോകുന്ന വഴി സിതാറിന്റെ ബാഗില്‍ നിന്നും പെപ്സോടെന്റ്റ് പേസ്റ്റ് കിട്ടി .
നേരെ കുളി മുറിയില്‍ ചെന്നു . ഗോപികൃഷ്ണന്‍ കുളി കഴിഞ്ഞു പുറത്ത് വരുന്നു .

" ഡാ സോപ്പ് തന്നേ ഗഡീ ..."

" ഡാ തീര്‍ക്കരുത് ..!"

" ഏയ്... നീ തായോ " 

പുതിയ "കേമേ" സോപ്പ് അദ്ദേഹം വീട്ടില്‍ നിന്നും കൊണ്ട് വന്നതാണ്.
നല്ല വാസന ! ഉഷാര്‍ ആയി ഒരു കുളി പാസാക്കി തിരിച്ചു കട്ടിലിനടുത്തേക്ക് വന്നു !
അപ്പിയിട്ടില്ല ...എന്തിനാ വെറുതെ സമയം കളയുന്നെ ? വൈകുന്നേരം പോകാം !"
വരുമ്പോള്‍ കണ്ട കാഴ്ച ഭയങ്കരം തന്നെ .
പുതച്ചു മൂടി കിടന്നുറങ്ങുന്നു സുജിത്, അപ്പോളും!.

ഞാന്‍ ഒരു ചവിട്ടു വച്ച് കൊടുത്തു .
" ഡാ  നീ ഇപ്പളും കെടന്നു പോത്ത് അടിക്ക്യ* ..? സമയം ആയി ...പോയി കുളിക്ക്‌ ..!"

ധൃതിയില്‍ യൂനിഫോറം ധരിച്ച്  ..ബാറ്റ ക്യാന്‍വാസ് തിരുകി കയറ്റി ഞാന്‍ അസ്സെംബ്ളി  ഗ്രൌണ്ട് ലക്ഷ്യമാക്കി ഓടി .
കൃത്യം അസ്സെംബ്ളി തുടങ്ങുന്നതിനു മുന്പ് ലൈനില്‍ ചെന്ന് നിന്നു .
 
 

"ഭാഗ്യം ..നേരം വൈകിയില്ല ..!"
 
നേരം വൈകിയാൽ അസ്സംബ്ലിക്ക് പുറത്തു വേറെ ഒരു വരിയിൽ  നില്ക്കണം .ചിലപ്പോൾ  കഠിന ശിക്ഷയും കിട്ടും .
അസ്സെംബ്ളി തുടങ്ങി . കുട്ടികള്‍ പ്രാർത്ഥന പാടി .

"ഓം ഹസതോമ  സദ്ഗമയ! 
തമസോമ ജ്യോതിര്‍ഗമയ !
മൃത്യോമാ അമൃതം ഗമയ !"

അസ്സെംബ്ളി പരിപാടികള്‍ തുടര്‍ന്ന് കൊണ്ടിരുന്നു .
അന്ന് കമ്മ്യൂണിറ്റി സോന്ഗ് " വി ഷാല്‍ ഓവര്‍ കം " ആയിരുന്നു .
സോന്ഗ് പകുതി ആയപ്പോള്‍ അസ്സമ്ബ്ളിക്ക് ലേറ്റ് ആയി വന്നവരുടെ വരിയിൽ സുജിത് കൂടി വന്നു ചേര്‍ന്നു .
 
 "കോപ്പൻ ..! ഇപ്പോഴാണ് വരുന്നത് !" ഞാൻ മനസ്സിൽ  അവനെ പഴിച്ചു .
 
അടുത്തത് പ്രിന്‍സിയുടെ പ്രസംഗം ..അദ്ദേഹം പറഞ്ഞു .

" നമ്മുടെ സ്കൂളിലെ കൊതുക് പ്രശ്നം പരിഹരിക്കാന്‍ പങ്കജാക്ഷന്‍ സര്‍ ഒരു പുതിയ ഐഡിയ കണ്ടു പിടിച്ചിട്ടുണ്ട്!.ഇന്ന് ക്ലാസ്സില്ല... പകരം നമ്മള്‍ കൊതുക് നിവാരണ യജ്ഞം നടത്താന്‍ പോകുന്നു .
ഹി വില്‍ പെഴ്സനല്ലി കം ആന്‍ഡ്‌ എക്സ്പ്ലയിൻ യു ദി  മെത്തേഡ് ! "

അന്ന് പ്രിൻസിപ്പൽ അധികം സംസാരിച്ചില്ല .ജനഗണമനയും ജയ്‌ ഹിന്ദും കഴിഞ്ഞു കുട്ടികൾ ക്ലാസ്സിലേക്ക് പിരിഞ്ഞു .
അങ്ങനെ ഫസ്റ്റ് പീരീഡ്‌ തന്നെ പങ്കജാക്ഷന്‍ സര്‍ വന്നു .

അദ്ദേഹം പറഞ്ഞു 
 
"നമ്മള്‍ കൊതുകിനെയല്ല .കൊതുകിന്റെ ഉറവിടത്തെ ആണ് നശിപ്പിക്കാന്‍ പോകുന്നത് !അപ്പോള്‍ സ്വാഭാവികമായും വംശ നാശം വന്നു കൊതുകുകള്‍ ചത്ത്‌ പോകും .
വെള്ളം കെട്ടി കിടക്കുന്നിടത്തെല്ലാം  നമ്മള്‍ ഡീസൽ ഒഴിച്ച് കത്തിക്കും .
ഡീസല്‍ പെട്ടെന്ന് കത്തില്ല ...അത് കൊണ്ട് കുറച്ചു പെട്രോള്‍ മിക്സ്‌ ചെയ്തു വേണം കത്തിക്കാന്‍!! !
കൃഷ്ണേട്ടനും ,ജോര്‍ജേട്ടനും ഡീസൽ വാങ്ങാൻ പോയിട്ടുണ്ട് ...അവര്‍ വന്നാല്‍ പരിപാടി തുടങ്ങാം .
ഈ പരിപാടി വിജയിച്ചാല്‍ ,ഒരു പക്ഷെ നമ്മുടെ സ്കൂളിനു ഒരു നോബല്‍ സമ്മാനം തന്നെ ലഭിക്കാനുള്ള വകുപ്പ് ഉണ്ട് ! "

അങ്ങനെ സ്കൂള്‍ പരിസരം മൊത്തം ക്ലീന്‍ ചെയ്തു .
കെട്ടിക്കിടന്നിരുന്ന വെള്ളത്തില്‍ എല്ലാം ഡീസല്‍ ഒഴിച്ച് കത്തിച്ചു .
ഞങ്ങളുടെ മെസ്സ്‌ ഹാളിന്റെ പുറകില്‍ വേസ്റ്റ്‌ ഇടുന്ന ഒരു സെപ്റ്റിക്‌ ടാങ്ക്‌ ഉണ്ടായിരുന്നു.അതാണ്‌ കൊതുകിന്റെ ഉറവിടം എന്നായിരുന്നു സാറിന്റെ നിഗമനം.
അങ്ങിനെ സെപ്റ്റിക്‌ ടാങ്കിലേക്ക്‌ അഴുക്കു വെള്ളം ഒഴുകുന്ന കനാലിലൂടെ ഒരു ക്യാന്‍ ഡീസലും പെട്രോളും മിക്സ്‌ ചെയ്ത്‌ ഒഴിച്ചു.
കെമിസ്റ്റ്രി സാറായ പങ്കജാക്ഷന്‍ പ്രിന്‍സിപ്പല്‍ ബാലസുബ്രമണ്യത്തിനോടു പറഞ്ഞു-

"സര്‍ ഒരു പക്ഷേ ഇതിനകത്തുള്ള മീഥൈന്‍ പോലുള്ള ഗ്യാസ്സ്‌ കൊണ്ട്‌ ഇവിടെ ഒരു എക്സ്‌പ്ലോഷന്‍ തന്നെ സംഭവിച്ചേക്കാം "

.ഇതു കേട്ട ബാലന്‍ സര്‍ പറഞ്ഞു-"ദാറ്റ്‌ വി വില്‍ സീ".

സ്കൂള്‍ ലീഡറായ സുവീഷിനോടായി പിന്നെ സാറിന്റെ ഓര്‍ഡര്‍
 
"യു ഫയര്‍ ഇറ്റ്‌ മാന്‍"!".
 
സുവീഷ്  തീ കൊടുത്തതും "ബൂം ബൂം "എന്നൊരൊച്ചയായിരുന്നു.
ഫ്രണ്ടില്‍ നില്‍ക്കുകയായിരുന്ന പ്രിന്‍സിപ്പല്‍ ഒരൊറ്റ ഓട്ടം.-"ഓടിക്കോ മക്കളേ " എന്നും പറഞ്ഞ്‌.!! !!!!!!...
പക്ഷെ പിള്ളെരല്ലാം അവിടെ തന്നെ നിന്നു.
സംഭവം പൊട്ടിത്തെറി ഒന്നും അല്ലായിരുന്നു ... ഡീസല്‍ കത്തിയപ്പോള്‍ ടാങ്കിനകത്തുണ്ടായിരുന്ന കൊതുകുകള്‍ മുഴുവന്‍ പുറത്തു ചാടിയ ശബ്ദമായിരുന്നു അപ്പോള്‍ കേട്ടത് !
എന്തായാലും ഈ യജ്ഞത്തിനു ശേഷം ടാങ്കിനകത്തുള്ള കൊതുകുകള്‍ കൂടി പുറത്തിറങ്ങി ആക്രമണം തുടങ്ങി എന്നു പറഞ്ഞാല്‍ മതിയല്ലോ....!!
 
             Courtesy : Google Images


--------------------------------------------------------------------------------------------------------------------------
 
 
*പോത്ത് അടിക്കുക = പോത്ത് പോലെ കിടന്നുറങ്ങുക 











.




Tuesday 21 May 2013

മാമ്പഴക്കാലം

 
തെക്കേ തൊടിയിലെ മൂവാണ്ടൻ  മാവ് കഴിഞ്ഞ കൊല്ലം മുറിച്ചു .
മാവിന്റെ ഒരു വേര് നീണ്ടു നീണ്ടു വീടിന്റെ തറ വരെ എത്തിയതായിരുന്നു കാരണം .
എന്തൊരു തണൽ ആയിരുന്നു ആ  മാവിനെന്ന് അത് മുറിച്ചപ്പോൾ ആണ് എല്ലാവര്ക്കും മനസ്സിലായത് .
ഈ മാവ് മുറിച്ചതിനു ശേഷം ആണ് എന്റെ വീട്ടിലെ തെക്കേ മുറിയിൽ എ സി ഘടിപ്പിക്കേണ്ടി വന്നതും .
പണ്ട് വേനലവധിക്ക് സ്കൂളിൽ നിന്നും നാട്ടിൽ  വരുമ്പോൾ ഇതിലെ  മാമ്പഴങ്ങൾ പഴുക്കാൻ തുടങ്ങിയിരിക്കും . 
അന്നൊക്കെ വേനല്‍മഴ എന്ന ഒരു സാധനം ഉണ്ടായിരുന്നു . ഇന്ന് നമുക്ക് അന്യമായ ഒന്ന് !
നല്ല കാറ്റ് വീശി പെയ്യുന്ന ആ മഴയിൽ "ബധോം ...ബുധോം " എന്ന ശബ്ധത്തിൽ പഴുത്ത  മാങ്ങകൾ നിലത്തു വീഴും .അന്തരീക്ഷത്തിലെങ്ങും പുതു മണ്ണിന്റെയും മാമ്പഴത്തിന്റെയും മാസ്മരിക  ഗന്ധം പരക്കും .
മഴ മാറിയാൽ മാവിന്റെ ചുവട്ടിലേക്ക് ഒരു പോക്കുണ്ട് .നിലത്തു വീണു കിടക്കുന്ന മാമ്പഴങ്ങൾ പെറുക്കാൻ !
മണ്ണ് പറ്റി കിടക്കുന്ന മാങ്ങകൾ എടുത്തു കഴുകി കത്തി കൊണ്ട് പൂളി തിന്നും .

 
അണ്ടിയോടാടുക്കുമ്പോൾ പുളി വരും . എങ്കിലും വിടാറില്ല.. നന്നായി ചപ്പി നീര് മൊത്തം കുടിച്ചിട്ടേ അണ്ടി കളയൂ..!
ആ മാവിന്റെ ചില്ലയില്‍ ഊഞ്ഞാല്‍ കെട്ടി എത്ര ആടിയിരിക്കുന്നു..ഒരിക്കല്‍ ആടി കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ കയറു പൊട്ടി നിലത്തു വീണു .
മുട്ടിന്റെ പെയിന്റ് പോയി .അന്ന് കമ്മ്യുണിസ്റ്റ് പച്ചയുടെ നീര് പിഴിഞ്ഞെടുത്ത് എന്റെ കൂട്ടുകാരന്‍ മുട്ടില്‍ ഒഴിച്ച് തന്നപ്പോള്‍ ഉണ്ടായ നീറ്റല്‍ ഇന്നും മനസ്സിലുണ്ട്.

എന്റെ സ്കൂളിലുള്ള മാവുകള്‍ ഒന്നും അന്ന് കായ്ക്കാന്‍ പ്രായമായിട്ടില്ലായിരുന്നു .
മാവിനേക്കാള്‍ കൂടുതല്‍ പറങ്കി മാവുകള്‍ ആ ക്യാംപസില്‍ ഉണ്ടായിരുന്നു .
പലതും വിദ്യാര്‍ഥികള്‍ തന്നെ നട്ടവ. എനിക്കും ഉണ്ടായിരുന്നു ഒരു പറങ്കി മാവ് സ്കൂളില്‍ !.
പ്രസന്ന മേഡം എന്റെ പേരില്‍ എഴുതി തന്ന ഒരു കശുമാവ് .പേരെഴുതി തരുക എന്ന് പറഞ്ഞാല്‍ മാവിന്‍ തൈയുടെ ചുവട്ടില്‍ സ്വന്തം പേരെഴുതി വക്കണം .
മാവ് ഉണങ്ങി പോവുകയാണെങ്കില്‍ അതിനര്‍ത്ഥം ,അതിന്റെ ഉടമ S.U.P.W എന്ന സബ്ജെകറ്റില്‍ തോറ്റു എന്നാണ് .
എന്തായാലും എന്റെ മാവ് ഉണങ്ങിയില്ല . അത് പടര്‍ന്നു പന്തലിച്ചു . ഈ അടുത്ത കാലത്ത് സ്കൂളില്‍ പോയപ്പോള്‍ കണ്‍ കുളിര്‍ക്കെ കണ്ടു- എന്റെ ആ കശുമാവിനെ!
നല്ല ചുവന്നു തുടുത്ത് ആപ്പിള്‍ പോലെയുള്ള കശുമാങ്ങകള്‍ ശിഖരങ്ങളില്‍ നിറയെ ഉണ്ട് .
പണ്ട് പ്രിന്‍സിപ്പല്‍ ബാലന്‍ സര്‍ ഇടയ്ക്കിടയ്ക്ക് അസ്സെംബ്ലിയില്‍ ഈ പറങ്കിമാവുകളില്‍ ഉണ്ടാകാന്‍ പോകുന്ന ഫലങ്ങളെ പറ്റി പ്രസംഗിക്കുമായിരുന്നു
സാറിന് , മണ്ണുത്തി അഗ്രികള്‍ച്ചര്‍ യൂനിവേര്സിറ്റിയില്‍ നിന്നും കൊടുത്തവ ആയിരുന്നു ഈ സ്പെഷ്യല്‍ കശുമാവിന്‍ തൈകള്‍ .
അന്ന് അതൊരു വെറും വാക്കായെ തോന്നിയുള്ളൂ ...പക്ഷെ കാലം സത്യം തെളിയിച്ചു .
ഇന്ന് , ചുവന്നു തുടുത്ത ആ കശുമാങ്ങകള്‍ കണ്ടാല്‍ ആര്‍ക്കായാലും ഒന്ന് കടിച്ചു നോക്കാന്‍ തോന്നും .


അതവിടെ നില്‍ക്കട്ടെ ,അപ്പോള്‍ ഞാന്‍ പറഞ്ഞു കൊണ്ടിരുന്നത് മാമ്പഴങ്ങളെ പറ്റി ആയിരുന്നു ..
സ്കൂളില്‍ നിന്നും മാങ്ങാ തിന്നാനുള്ള ഏറ്റവും ദൂരം കുറഞ്ഞ മാര്‍ഗ്ഗം സീരിയല്‍ നടി മായയുടെ വീടായിരുന്നു .
മായയുടെ അച്ഛന്‍ ഷാരടി സാറിനു രണ്ടു, മൂന്നു വലിയ മാവുകള്‍ ഉണ്ടായിരുന്നു .
മെസ്സ് ഹാളിന് തൊട്ടു പുറകില്‍ നിന്നിരുന്ന ,ഈ മാവിലെ മാങ്ങകള്‍ വീണു കൊണ്ടിരുന്നത് നേരിട്ട്സ്കൂള്‍ പിള്ളാരുടെ വയറ്റിലേക്ക് തന്നെ ..!
ആദ്യം പഴുത്തവ മാത്രമായിരിക്കും ലക്ഷ്യമെങ്കിലും ,പയ്യെ പയ്യെ അത് പച്ച മാങ്ങയിലെക്കും വഴി മാറും .
മെസ്സില്‍ നിന്നും അടിച്ചു മാറ്റിയ ഉപ്പും ,മുളകും പിന്നെ മായയുടെ മാങ്ങയും ചേര്‍ന്നാലുണ്ടല്ലോ...
"ന്റെ സാറെ!  പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റൂല്ല !"
അവസാനം പച്ച മാങ്ങയും തീര്‍ന്നു കഴിയുമ്പോള്‍ കണ്ണി മാങ്ങയിലെക്ക് തിരിയുന്ന ഒരു സമയമുണ്ട് .
അങ്ങനെ ഉള്ള സമയത്താണ് ഒരിക്കൽ  പണി പാളിയത് . മാവില്‍ കല്ലെറിഞ്ഞു കൊണ്ടിരുന്നപ്പോള്‍
"ആരാടാ അത് ?" എന്ന് ചോദിച്ചു കൊണ്ട് മായയുടെ അച്ഛന്‍ രംഗ പ്രവേശം ചെയ്തു .
നിര്‍ഭാഗ്യം കൊണ്ട് അടുത്ത കല്ല് വീണത്‌ അദ്ദേഹത്തിന്റെ ദേഹത്ത് തന്നെ .
ക്ഷുഭിതനായ അദ്ദേഹം പ്രിന്‍സിപ്പലിനോട്‌ കംപ്ലൈന്റ്റ്‌ ചെയ്തു .
ഇതിനു ശേഷം  പ്രിന്‍സിപ്പല്‍ ചെക്കിംഗ് തുടങ്ങി .മാങ്ങാ പറിക്കുന്നവരെ പിടി കൂടുക ആയിരുന്നു ലക്‌ഷ്യം .
പച്ച നിറമുള്ള തന്റെ പഴയ ലാമ്പി സ്കൂട്ടറില്‍  (വണ്ടി നമ്പര്‍ :KCE 336),അദ്ദേഹം നാട്ടിലെ മാവിന്‍ തോപ്പുകളിലെല്ലാം പട്രോളിംഗ് തുടങ്ങി .
ഒരിക്കല്‍ ഞങ്ങള്‍ നാല് പേര്‍ ചേര്‍ന്ന് കുറച്ചു അച്ചാര്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചു .ഇതിനായി കുറച്ചു  മാങ്ങ അടിച്ചു മാറ്റെണ്ടതായി വന്നു .
ഷാരടി യുടെ വീട്ടിലെ മാങ്ങാ തീര്‍ന്നു പോയത് കൊണ്ട് സ്കൂളിനു പുറകിലുള്ള മാന്തോപ്പില്‍ നിന്നും മാങ്ങാ പറിക്കാന്‍  ലക്‌ഷ്യമിട്ടു.
പുറകിലെ കമ്പി വേലി ചാടി കടന്നു ഞങ്ങള്‍ തോട്ടത്തില്‍ പ്രവേശിച്ചു .
മാങ്ങാ പറി തുടങ്ങി .
അങ്ങനെ കുറെ നേരം മാങ്ങ പറിയും ചെളിക്കുത്തുമായി കഴിഞ്ഞു .
കൈ നിറയെ പച്ച മാങ്ങയുമായി ഞങ്ങള്‍ തിരിച്ചു നടക്കുമ്പോള്‍ പൊടുന്നനെ ഒരു സ്കൂട്ടര്‍ വന്നു നിന്നു .
എന്റെ സുഹൃത്ത് പെട്ടെന്ന് മാങ്ങാ മുഴുവന്‍ അടുത്ത് കണ്ട ചെടികൾക്കിടയില്‍ ഒളിപ്പിച്ചു .
ചിരിച്ചു കൊണ്ട് പ്രിന്‍സിപ്പല്‍ സര്‍ പറഞ്ഞു .

" നിങ്ങള്‍ ഇവിടെ തന്നെ കാണും എന്ന് എനിക്കറിയാം ..അതാണ്  ഞാന്‍ ഇവിടെ കുറച്ചു ദിവസമായി ചുറ്റി അടിക്കുന്നത്..!  എത്ര മാങ്ങ കിട്ടി ..?"

" ഒന്നും കിട്ടിയില്ല സര്‍ ..!ഒന്നും പഴുത്തിട്ടില്ല ..അത് കൊണ്ട് പൊട്ടിച്ചില്ല "

"ഓക്കേ ഗുഡ് ..നെവെര്‍ ഡു  ദാറ്റ്‌  ..പൊയ്ക്കൊളൂ! "

തിരിച്ചു വരുമ്പോള്‍ ഒരു സസ്പെന്‍ഷന്‍ ഒഴിവായതിന്റെ ആശ്വാസം ആയിരുന്നു ഞങ്ങള്‍ക്ക് .
പ്രിന്‍സിപ്പല്‍ തിരിച്ചു പോയപ്പോള്‍ ഒളിപ്പിച്ച്  വച്ച മാങ്ങകൾ എടുത്തു കൊണ്ട് വന്നു  ഒരുഗ്രൻ അച്ചാർ ഉണ്ടാക്കി .  അതിനു ഒരു ഒന്നൊന്നര ടേസ്റ്റ് ആയിരുന്നു .ഏകദേശം ഒരു ആഴ്ചയോളം വിക്രമശില ഹോസ്റ്റലിൽ ഒരു ഹോർലിക്ക്സ് കുപ്പിയിൽ അത് സ്ഥാനം പിടിച്ചു .


പിറ്റേ ദിവസം അസ്സംബ്ലിയില്‍ പ്രിന്‍സിപ്പല്‍ പ്രസംഗിച്ചത് ഞാന്‍ ഇന്നുമോർക്കുന്നു .


" ഒരു മാങ്ങാ നില്‍ക്കുന്നത് കണ്ടാല്‍ നിങ്ങള്‍ അത് എറിഞ്ഞിരിക്കും ..ഈ പ്രായത്തില്‍ നിങ്ങള്‍ അത് ചെയ്തിട്ടില്ലെങ്കില്‍ അതിനർത്ഥം നിങ്ങള്ക്കെന്തോ പ്രശ്നം ഉണ്ടെന്നതാണ് .!
പക്ഷെ ഒരു കൈ കൊണ്ട് നിങ്ങള്‍ക്ക് എറിയാന്‍ തോന്നുന്നുവെങ്കില്‍ മറു കൈ കൊണ്ട് അത് തടഞ്ഞു നിര്‍ത്താനും സാധിക്കണം ..അതാണ് കഴിവും .സഹന ശക്തിയും ! "

ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റി യിൽ ഉണ്ടായിരുന്ന ഒരു ഉന്തുവണ്ടിക്കാരന്റെ കയ്യിൽ  നിന്നും ഒരു കിലോ പഴുത്ത അൽഫോൻസ മാമ്പഴം വാങ്ങി ഫ്ലാറ്റ് ലക്ഷ്യമാക്കി നടക്കുമ്പോൾ എന്റെ കാതിൽ പ്രിൻസിപ്പൽ ബാലൻ സാറിന്റെ ആ പഴയ വാക്കുകൾ  അപ്പോഴും മുഴങ്ങുന്നത് പോലെ തോന്നി !!
 















 
 
 
 
 
 
 

Friday 17 May 2013

അനിയത്തി പ്രാവ്

 

അനിയത്തി പ്രാവ് എന്ന ചിത്രം ഇറങ്ങിയ കാലഘട്ടം ...!
ക്ലാസ്സിലെ ഒരു മഹാന്  കുഞ്ചാക്കോ ബോബന്റെ പ്രേതം കയറി .
അദ്ദേഹം തന്റെ ലുക്കിൽ ആകെ മൊത്തം ഒരു മാറ്റം വരുത്താൻ തീരുമാനിച്ചു .
വെക്കേഷന് വീട്ടിൽ പോയി വന്നപ്പോൾ ഫുൾ കൈ ഉള്ള കുറെ ഷർട്ടുകൾ കൊണ്ട് വന്നു .വെള്ളയും ,വൈലറ്റും ,നീലയും പച്ചയും എല്ലാം ഇതിൽ പെടും .ചെക്കും ,ലൈനും ഡിസൈൻ ഉള്ളവ വേറെയും .
അടുത്ത ദിവസം മുതൽ ഇത് ധരിച്ചായി മൂപ്പരുടെ നടത്തം .
സ്കൂളിൽ നിന്നും ലഭിക്കുന്ന യൂണിഫോറം ആയ ഹാഫ് കൈ ഷർട്ടിനോട് അദ്ദേഹത്തിന് പുച്ഛമായിരുന്നു .
അതിന്റെ സ്ഥാനത്ത് വീട്ടിൽ നിന്നും  കൊണ്ട് വന്ന ഫുൾ കൈ ഷർട്ട്‌ ധരിക്കാൻ കക്ഷി തീരുമാനിച്ചു .
കയ്യിലെ രണ്ടു ബട്ടണും ഇടാൻ മറന്നില്ല . അങ്ങനെ നമ്മുടെ കുഞ്ചാക്കൊ ഒരു ദിവസം കാലത്ത് അസംബ്ലിക്ക്  എത്തി .
പക്ഷെ പുറകിൽ  നില്ക്കുന്നുണ്ടായിരുന്ന ഒരു ടീച്ചർ  ഇത് കയ്യോടെ പിടി കൂടി .
 
"വൈ ആർ യൂ വെയറിന്ഗ് ഫുൾ സ്ലീവ്സ് ..? ദിസ് ഈസ് നോട്ട് സ്കൂൾ യൂണിഫോം...ഗോ ആൻഡ്‌ ചേഞ്ച് ദി ഷർട്ട് ..!"
 
കുഞ്ചാക്കൊയുടെ നെഞ്ച് പഞ്ചറായി .  അസ്സെംബ്ലിക്ക് വരിയിൽ മുന്നിൽ തന്നെ നില്ക്കാറുള്ള "വലിയ പൊട്ടു" തൊട്ട  ശാലിനി ഇത് കേട്ടോ ആവോ..?കേട്ടാൽ പണി പാളി ..!
എങ്ങനെയെങ്കിലും അവളെ വളക്കാൻ വേണ്ടിയാണു ഈ പെടാപാട് പെടുന്നത് ...!

"അവൾ കേൾക്കരുതെ ദൈവമേ ! "

മനസ്സില് പ്രാർഥിച്ചു  കൊണ്ട് അദ്ദേഹം ഹോസ്റ്റലിൽ പോയി പഴയ ഹാഫ് കൈ ഷർട്ടും ഇട്ടു തിരിച്ചു ക്ലാസ്സിൽ വന്നു .
 
പതുക്കെ തന്റെ ആത്മാർത്ഥ സുഹൃത്തായ ഹരിശ്രീ അശോകന്റെ അടുത്ത് വന്നിരുന്നു .
 
"ശാലിനിയെ വളക്കാൻ വല്ല വിദ്യയും ഉണ്ടോ  അളിയാ..? "
 
"ഒരു വിദ്യ ഉണ്ട്..നീ ക്ലാസ്സിൽ വളരെ ഫേമസ് ആവണം ..!"
 
" അതിപ്പോൾ എങ്ങനെയാ ?പുലികൾ കുറെ ശാലിനിയുടെ പുറകെ ഉള്ളപ്പോൾ ..?"
 
" അതൊന്നും ഒരു വിഷയമല്ല ...നീ നിന്ന് തന്നാൽ മതി.എല്ലാം ഞാൻ ചെയ്യാം "
 
" ശരി "
 
ഒരാഴ്ച കഴിഞ്ഞു .ഉച്ചക്കുള്ള സ്റ്റഡി  ടൈമിൽ ആണ് അത് സംഭവിച്ചത് .
ക്ലാസ്സിലേക്കുള്ള ഒരു കൂട്ടം കത്തുകളുമായി ഒരു ടീച്ചർ  വന്നു .കത്തുകളുടെ കൂട്ടം മേശക്കു മുകളിൽ  വച്ചിട്ട് അദ്ദേഹം പോയി .
 
കാക്കകൂട്ടത്തിൽ കല്ലിട്ട പോലെ കുട്ടികൾ മേശ വളഞ്ഞു .
തങ്ങള്ക്കായി  കത്തുകൾ വല്ലതും ഉണ്ടോ എന്ന് അവർ ആകാംക്ഷയോടെ പരതി  നോക്കി . കത്ത് ലഭിച്ചവരുടെ മുഖത്ത് സന്തോഷം ലഭിക്കാത്തവരുടെ മുഖത്താകട്ടെ നിരാശയും .!
ഈ തിരക്കിൽ പോയി തിരയാൻ പക്ഷെ കുഞ്ചാക്കോ ബോബന് താത്പര്യമില്ലായിരുന്നു . തന്റെ പ്രാണസഖി ശാലിനിയെ നോക്കി അയവിറക്കി അദ്ദേഹം ബാക്ക് ബെഞ്ചിന്റെ മൂലയിൽ ഒതുങ്ങി കൂടി .


 മേശക്കു ചുറ്റും കൂടി നിന്നവരിൽ ഒരാൾ  വിളിച്ചു പറഞ്ഞതു കേട്ടാണ് ബോബൻ  അങ്ങോട്ട്‌   ചെന്നത് .


" ഡാ നിനക്ക് എഴുത്തുണ്ട് "

"ആരാ ..?"  ആകാംക്ഷയോടെ കുഞ്ചാക്കോ തിരക്കി .

നല്ല ഭംഗിയുള്ള ആ കവർ മറിച്ച് നോക്കി അവൻ പറഞ്ഞു 

"പുറകിൽ  ഒപ്പ് മാത്രമേ ഉള്ളു "

"ഇങ്ങു താ ..." കുഞ്ചാക്കോ കവർ പിടിച്ചു വാങ്ങി . കവർ തുറന്നതും അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി .

" ഡാ എനിക്ക് മറുപടി വന്നു ...കുഞ്ചാക്കോ ബോബന്റെ മറുപടി വന്നു! ."

അവൻ കത്തെടുത്തു പിള്ളേരെ കാണിച്ചു . സ്വന്തം കൈപ്പടയിൽ ഒറിജിനൽ കുഞ്ചാക്കോ ഒരു ഫോട്ടോ അയച്ചു കൊടുത്തിരിക്കുന്നു .

"നോക്കട്ടെ "  പെണ്‍കുട്ടികൾ അവന്റെ കയിൽ നിന്നും ഫോട്ടോ വാങ്ങി നോക്കാൻ തുടങ്ങി .
പക്ഷെ ശാലിനി മാത്രം നോക്കിയില്ല .

അവസാനം തിരക്കൊഴിഞ്ഞപ്പോൾ അവൾ അവന്റെ അടുത്ത് വന്നു 

"എനിക്കും കാണിച്ചു തരുമോ ആ ഫോട്ടോ ?"

അവന്റെ മനസ്സിൽ ലഡ്ഡു പൊട്ടി ." ഒരു രാജമല്ലി വിടരുന്ന പോലെ " എന്നാ ഗാനം ബാക്ക്ഗ്രൌണ്ടിൽ ആരോ പ്ലേ ചെയ്യുന്നത് പോലെ അവനു തോന്നി .

"ഇതാ ..വേണെങ്കിൽ എടുത്തോളൂ..?"

"വേണ്ട ...കണ്ടാൽ മതി ..നീ തന്നെ വച്ചോ..."

ഫോട്ടോ നോക്കിയിട്ട് ശാലിനി അവളുടെ പാട്ടിനു പോയി .

ശാലിനിയുടെ മുൻപിൽ ഫേമസ് ആകാൻ കഴിഞ്ഞത്തിൽ അവൻ വികാരഭരിതനായി .

പെട്ടെന്നാണ് പുറകിൽ നിന്നും ഹരിശ്രീ അശോകാൻ രംഗ പ്രവേശം ചെയ്തത് 

"എങ്ങനെ ഉണ്ട് എന്റെ ഐഡിയ ? ചിറങ്കര സ്റ്റുഡിയോ യിൽ നിന്നും ആ ഫോട്ടോ കിട്ടാൻ ഞാൻ കുറച്ചു പാട് പെട്ടു !"         അശോകൻ പറഞ്ഞു .

"വാട്ട്‌ ആൻ ഐഡിയ സർ ജീ? "-അവൻ സന്തോഷത്തോടെ അശോകനെ കെട്ടി പിടിച്ചു ...


ഒരു സിനിമാതാരത്തിന്റെ എഴുത്ത് വന്നത് സ്കൂൾ മൊത്തം പാട്ടായി .
തൊട്ടപ്പുറത്തെ ക്ലാസ്സിലെ ചില കോപ്പന്മാര്ക്ക് ഇത് കേട്ട കലി  കയറി .ഇതിൽ പ്രമുഖനായിരുന്നു മിസ്റ്റർ പെരേര !

"അവന്മാർ വെറുതെ പറ്റിക്കുന്നതാ .." മിസ്റ്റർ പെരേര പറഞ്ഞു .
 
" നമുക്കും ഇത് പോലെ ഒന്ന് എല്ലാരേം പറ്റിക്കണം .അവൻ നടന്മാരുടെ ഫോട്ടോ വരുത്തിയെങ്കിൽ നമ്മൾ നടിമാരുടെ ഫോട്ടോ വരുത്തും " കൂട്ടുകാരൻ റോബർട്ട്‌ ,പെരേരയെ പിൻ താങ്ങി .
 
" നമുക്ക് മഞ്ജു വാര്യർക്ക് കത്തെഴുതി നോക്കാം ..ചിലപ്പോൾ  ശരിക്കും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ ?"
 
" ശരി അങ്ങനെ തന്നെ ചെയ്യാം "

അങ്ങനെ പെരേരയും റോബർട്ടും  കൂടെ 75 പൈസയുടെ ഇൻലന്റിൽ മഞ്ജൂ വാര്യർക്ക് കത്ത് എഴുതി .


"
 പ്രിയപ്പെട്ട ചേച്ചിക്ക് ,

ഞാൻ ചേച്ചിയുടെ ഒരു വലിയ ആരാധകൻ ആണ്  .
ചേച്ചിയുടെ എല്ലാ പടവും ഞാൻ മുടങ്ങാതെ കാണാറുണ്ട് .
ചേച്ചിയുടെ അഭിനയം ഗംഭീരം .
ഇനിയും ഒരു പാട് നല്ല റോളുകൾ ചെയ്യാൻ കഴിയട്ടെ എന്ന്  ആശംസിക്കുന്നു .
പറ്റുമെങ്കിൽ ചേച്ചിയുടെ കയ്യൊപ്പോടു കൂടിയ ഒരു ഫോട്ടോ എനിക്ക് അയച്ചു തരണം (പറ്റുമെങ്കിൽ മാത്രം !)


വിനീതപുർവ്വം ,

മിസ്റ്റർ പെരേര (ഒപ്പ്)
ക്ലാസ്സ്‌ 10 എ 
ജവഹർ നവോദയ വിദ്യാലയം, 
മായന്നൂർ പി ഒ ,
തൃശൂർ ജില്ല 
പിൻ  679105


"

റോബർട്ടിന് തന്റെ പേര് വക്കുന്നതിനോട് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല . അത് കൊണ്ടാണ് പെരേര സ്വന്തം പേര് വച്ചത്.
എന്തായാലും കത്ത് പോസ്റ്റ്‌ ചെയ്യേണ്ട ചുമതല റോബര്ട്ടിനായിരുന്നു .
അദ്ദേഹം അത് ഭംഗിയായി നിർവഹിച്ചു .

ആഴ്ചകൾ കടന്നു പോയി . ഒരു വെള്ളിയാഴ്ച ദിവസം, ഉച്ചയ്ക്ക്  ,ചാക്കോ സർ ഇംഗ്ലീഷ് ക്ലാസ് എടുത്തു കൊണ്ടിരിക്കുകയായിരുന്നു .
"ക്ലാസ് 10 എ" - ഒരു പാട് മഹാന്മാര് പഠിച്ചിരുന്ന ഈ ക്ളാസ്സിനോട് സാറിന് ഒരു പ്രത്യേക താത്പര്യമുണ്ടായിരുന്നു .അത് കൊണ്ട് തന്നെ എഴാം ക്ലാസ് മുതൽ ഇന്ന് വരെ ഇതേ ബാച്ചിന്റെ ക്ലാസ് ടീച്ചർ  ആയി അദ്ദേഹം തുടർന്നു പോന്നു  . ക്ലാസ് എടുത്തു കഴിഞ്ഞപ്പോൾ അദ്ദേഹം കുട്ടികളോട് ബുക്ക്‌ വായിച്ചു ഇരുന്നോളാൻ ആവശ്യപ്പെട്ടു  .
എന്നിട്ട് ഏതോ ഉത്തരക്കടലാസ് നോക്കാൻ ആരംഭിച്ചു .
ഈ സമയത്താണ് പ്യുണ്‍ സാജുവേട്ടന്റെ വരവ് !.കയ്യിൽ  കുറച്ചു കത്തുകളുമായി വന്ന സാജുവേട്ടൻ അത് ചാക്കോ സാറിനു നല്കി.
കുട്ടികൾക്കുള്ള എഴുത്തുകൾ ആണ് .
ചാക്കോ സർ അത് മേശയുടെ മേൽ എടുത്തു വച്ച് , ചെയത്  കൊണ്ടിരുന്ന ജോലി തുടർന്നു .
കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഉത്തരക്കടലാസ് മൂല്യ നിർണയം സമാപിച്ചു .
മിസ്റ്റർ പെരേരയും സംഘവും ആകട്ടെ, ക്ലാസ്സിൽ ബുക്ക്‌ വായനയുടെ തിരക്കിൽ ആണ് .
ഇരുന്നു ബോർ അടിച്ച ചാക്കോ സർ കത്തുകൾ ഓരോന്നായി എടുത്തു നോക്കാൻ തുടങ്ങി.

പെട്ടെന്നാണ് ഒരു വെള്ള കടലാസ്സ്‌ മുകളിൽ  ഒട്ടിച്ച നീല ഇൻലന്റ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത് .
മിസ്റ്റർ പെരേരയുടെ അഡ്രസ്‌ ആയിരുന്നു അതിൽ ഉണ്ടായിരുന്നത് .
വെള്ളകടലാസിൽ ഒരു സീൽ കൂടെ ഉണ്ടായിരുന്നു " പോസ്റ്റ്‌ മാസ്റ്റർ ജനറൽ ,തിരുവനന്തപുരം ."

ആകാംക്ഷയോടെ അദ്ദേഹം ഇൻലന്റ് തിരിച്ചു നോക്കി .
ഫ്രം അഡ്രസിന്റെ സ്ഥാനത്ത്  " റെഫ്യൂസ്ട് " എന്നെഴുതിയിരിക്കുന്നു .
അദ്ദേഹം ഇൻലന്റ് തുറന്നു വായിച്ചു .നോക്കുമ്പോൾ പെരേരയുടെ എഴുത്താണ് ! .

ഉടൻ അദ്ദേഹം പെരേരയെ അടുത്ത് വിളിച്ചു എന്നിട്ട്‌ കത്ത് മുഴുവൻ വായിച്ചു കേള്പ്പിച്ചതിന് ശേഷം ചോദിച്ചു . 

" ശെ ..എന്താടോ...എന്താ കുട്ടി  ഇങ്ങനെ ഒക്കെ ചെയ്യുന്നത് ?"
 
പെരേര ഒന്ന് ചമ്മി . സന്ദർഭം വിശദീകരിച്ചു കൊടുത്തെങ്കിലും അദ്ദേഹം വിശ്വസിക്കുന്നില്ല.

" എന്താടോ ഇങ്ങനെ ഒക്കെ ..മോശം അല്ലെ?
അവരാണെങ്കിൽ കത്ത് റെഫ്യൂസും ചെയ്തു ..!" 


എന്തായാലും ആ സംഭവം അദ്ദേഹം സ്കൂൾ മുഴുവൻ പാട്ടാക്കി .
അങ്ങനെ പെരേരക്ക് എട്ടിന്റെ പണി തന്നെ കിട്ടി .

സത്യത്തിൽ അന്ന് കുറ്റം പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ ആയിരുന്നു .
പെരേര കത്ത് അയച്ചു ഒരാഴ്ചക്കുള്ളിൽ ഇന്ലന്റിന്റെ വില 75 പൈസയിൽ നിന്നും ഒരു രൂപയായി അവർ ഉയർത്തി .
കത്ത് മഞ്ജു വാര്യർക്ക് കിട്ടുന്നതിനു മുന്പ് അതിന്റെ വില ഒരു രൂപയായി എന്ന് സാരം .
പരിചയമില്ലാത്ത ഒരാൾ കൂലിക്കത്ത് അയച്ചാൽ ആരെങ്കിലും സ്വീകരിക്കുമോ ?
അങ്ങനെ മഞ്ജു ,പെരേരയുടെ കത്ത് തഴഞ്ഞു .മനസ്സില്ലാ മനസ്സോടെ..!
ഫ്രം അഡ്രസ്‌ എഴുതാത്തത് കൊണ്ട് കത്ത് നേരെ പോസ്റ്റ്‌ മാസ്റ്റർ ജനറൽ സാറിനു പോയി .
അദ്ദേഹം കത്ത് പൊട്ടിച്ചു  വായിച്ചു നോക്കി. അതിനകത്ത് എഴുതിയ മേൽ വിലാസത്തിലേക്ക് തിരിച്ചയച്ചു .
കത്തിന്റെ കൂലി സ്കൂൾ ഓഫീസിൽ നിന്നും കൊടുത്തു കാണണം.എന്തായാലും അത് പെരേരക്ക്  കൊടുക്കേണ്ടി വന്നില്ല !




പതിനഞ്ചു വർഷങ്ങൾ കടന്നു പോയി .....!

റോബർട്ട്‌ ഇന്ന് ജീവിച്ചിരിപ്പില്ല .വിധി അദ്ദേഹത്തെ നേരത്തെ വിളിച്ചു .
ശാലിനി ഏതോ അജിത്തിനെ കല്യാണം കഴിച്ചു .
മിസ്റ്റർ പെരേരയും വിവാഹിതനാണ് .ഒരു കുഞ്ഞിന്റെ അച്ഛനുമാണ് .
ഹരിശ്രീ അശോകൻ പുതിയ വീട് പണിയുടെ തിരക്കിലാണ് !ബിസിനസ്സും ,ഫോണ്‍  വിളിയും ,ഫേസ്ബുക്കും ഒരുമിച്ചു കൊണ്ട് പോകാൻ പാട് പെടുന്നു അയാൾ !
+2 കഴിയുന്നത്‌ വരെ നിശബ്ദ പ്രണയം കാത്തു സൂക്ഷിച്ച കുഞ്ചാക്കോ ബോബന് ഇന്ന് പേര് ജയകൃഷ്ണൻ എന്നാണ് ! "മണ്ണാർതൊടിയിലെ ജയകൃഷ്ണൻ !"
പുതിയ ഒരു പ്രണയ കഥയിലെ നായകനായി അദ്ദേഹം കടലിന്നക്കരെ ജീവിക്കുന്നു .

പത്താം ക്ലാസ്സിൽ " എ ലെറ്റർ റ്റു ഗോഡ് " എന്ന പാഠഭാഗം പഠിപ്പിക്കുമ്പോൾ ഇപ്പോളും ചാക്കോ സർ പെരേരയുടെ കഥ പറയാറുണ്ട് എന്നാണ് കേട്ടത്.
അത് സത്യമാണോ എന്നറിയില്ല, എങ്കിലും  കഴിഞ്ഞ ആഴ്ച, പഴയ സ്കൂൾ സന്ദര്ശിക്കാൻ പോയ പെരെരയോടു ചാക്കോ സർ ചോദിച്ചത്രേ!...

" എന്താടോ ..ഇപ്പോളും മഞ്ജു വാര്യർക്ക്  കത്ത് എഴുതാറുണ്ടോ..?"

പഴയ ഒരു ചമ്മലോടെ വീണ്ടും ചിരിച്ചു നമ്മുടെ സ്വന്തം പെരേര !





----------------------------------------------------------------------------------------------------------------------------------------------------------------------------



നോട്ട്: ഈ ബ്ലോഗിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പ്പികം മാത്രമാണ് .
നിത്യജീവിതത്തിലെ ആരെങ്കിലുമായി സാദൃശ്യം തോന്നുന്നുവെങ്കിൽ അത് വെറും തോന്നൽ മാത്രമാണ് ..!
എന്തായാലും അഭിപ്രായങ്ങൾ ലൈക്കിൽ ഒതുക്കാതെ അറിയിക്കുക !














 



 
 

Thursday 9 May 2013

ഹിസ്റ്ററി




ഞാൻ മുരുകേശൻ സാറെ ആദ്യം കാണുന്നത് ഒമ്പതാം ക്ലാസ്സിൽ ഒരു  സ്റ്റഡി ടൈമിലാണ് .
അദ്ദേഹം അന്ന് ജോയിൻ ചെയ്തതെ ഉള്ളു . അന്നത്തെ കാലത്ത് സ്റ്റഡി ടൈം എന്ന് പറഞ്ഞാൽ ഭയങ്കര സംഭവം ആണ് . പാട്ടും കൂത്തും ബഹളവും ഒത്തിണങ്ങിയ സമയം.ഇനി ഇതൊന്നുമില്ലെങ്കിൽ എല്ലാവരും കൂടി ചേർന്നിരുന്നുള്ള സിനിമാ കഥ പറയലോ ,നാട്ടു കാര്യം പറച്ചിലോ ഒക്കെ ആവും. ആകെ പഠിപ്പിനു വേണ്ടി ചിലവഴിക്കുന്നത് വളരെ കുറച്ചു നേരം മാത്രം .  അതും, നോട്ട് എഴുതലാണ് മുഖ്യം . ഇതിനും  പുതിയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയിരുന്നു . ആരെങ്കിലും നോട്ട് എഴുതുന്നുണ്ടെങ്കിൽ ഒന്നോ രണ്ടോ പേര് കൂടി അത് കാർബണ്‍  പേപ്പർ വച്ച് പകർത്തി എടുക്കും. അങ്ങിനെ വർഷാവസാനം നോട്ട് ബുക്ക്‌ എടുത്തു നോക്കിയാൽ നല്ല അവിയൽ പരുവത്തിൽ പലതരം കയ്യക്ഷരങ്ങൾ കാണാം. ഇങ്ങനെയുള്ള ഒരു കാലഘട്ടത്തിൽ ആണ് മുരുകേശൻ സര്‍ ട്രാൻസ്ഫർ ആയി നമ്മുടെ സ്കൂളിൽ വരുന്നത് . ആദ്യം തന്നെ അദ്ദേഹത്തിന് ലഭിച്ചത് സ്റ്റഡി ഡ്യുട്ടിയും . അന്ന് സ്റ്റഡി ടൈമിൽ മുരുകേശൻ സര്‍ കടന്നു വന്നപ്പോൾ നല്ല ഒരു ഗാനമേള നടന്നു കൊണ്ടിരിക്കയായിരുന്നു . ഡെസ്കിൽ മുട്ടിയും ഗ്ലാസ്സിലും പ്ലേറ്റിലും തട്ടിയും നല്ല ബേസും  ട്രെബിളും ചേർത്ത് ഉഗ്രൻ ഗാനമേള . അപ്രതീക്ഷിതമായ സാറിന്റെ രംഗ പ്രവേശം ക്ലാസ്സിൽ നിശബ്ദത പടർത്തി . കുറെ കാലം എറണാകുളം ജില്ലയിലെ  നേര്യമംഗലം നവോദയയിൽ ജോലി ചെയ്ത അദ്ദേഹത്തിന് തൃശൂർ  നവോദയ ശരിക്കും ഒരു അദ്ഭുതം തന്നെയായി മാറി . തമിഴ് കലര്ന്ന മലയാളത്തിൽ അദ്ദേഹം പറഞ്ഞു
 "ഇതാണ്ട ണീന്കടെ സ്റ്റഡി ടൈം ?എറണാകുളം നവോദയയിൽ പോയി ണോക്കട ണീങ്കൾ ! ഒരൊറ്റ കുട്ടി നോട്ട് എഴുതുക പോലും ഇല്ല സ്റ്റഡി ടൈമിൽ !എല്ലാവരും പഠിക്കും ! നീങ്കൾ ഇങ്കെ ഗാനമേളയ പണ്ണ്‍രത്..!"?
 അങ്ങിനെ സ്റ്റഡി ഡ്യൂട്ടി കഴിഞ്ഞു അദ്ദേഹം പോയി ."ഇതേതാ പുതിയ അവതാരം? " എന്ന മട്ടിൽ കുട്ടികളും നീങ്ങി.
അടുത്ത ദിവസം ഹിസ്റ്ററി പീരീയഡില്‍ ക്ലാസ് എടുക്കാന്‍ വന്നപ്പോഴാണ്  ഇദ്ദേഹം തങ്ങളെ പഠിപ്പിക്കുന്നുണ്ട് എന്ന കാര്യം പലർക്കും മനസ്സിലാകുന്നത് . വെളുത്ത ഷർട്ടും വയറിനു താഴെ  നീല പാന്റും ധരിച്ച് ,ഷർട്ട്‌ ടക് ചെയ്ത് 45 ഡിഗ്രിയിൽ തല ചെരിച്ചു പിടിച്ചു അദ്ദേഹം കയറി വന്നത് ഞാൻ ഇന്നും ഓർക്കുന്നു . ആദ്യത്തെ ക്ലാസ്സ്‌ തന്നെ അദ്ദേഹം തകർത്തു . പോയിന്റ്സ് പറഞ്ഞു ക്ലാസ്സ്‌ എടുക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത് . പരീക്ഷയിൽ മാർക്ക്‌ കിട്ടാൻ കഴിയുന്ന ഒരു പാടു വിദ്യകൾ അദ്ദേഹം പഠിപ്പിച്ചു . പോയിന്റ്‌ എഴുതി വേറെ നിറത്തിലുള്ള പേന കൊണ്ടോ പെൻസിൽ കൊണ്ടോ അടിവര ഇട്ടു അതിനു താഴെ ആ പോയിന്റ്‌ വിശദീകരിച്ച്  എഴുതുന്ന രീതി പഠിപ്പിച്ചത് അദ്ദേഹമാണ് . മാർക്ക്‌ കിട്ടാൻ നന്നായി  സഹായിച്ചിട്ടുണ്ട് ഈ രീതി ...അന്നും... ഇന്നും !.
              പക്ഷെ ഈ പണി  അദ്ദേഹത്തിന് തിരിച്ചു  കിട്ടിയത് സിനിമാ കഥയുടെ രൂപത്തിലാണ് . പോയിന്റിനു താഴെ സിനിമ കഥ എഴുതാൻ തുടങ്ങി ചില വിരുതന്മാർ . എന്നിട്ടും മാര്‍ക്കിന് കുറവ് വന്നിട്ടില്ല. ചിലതൊക്കെ അദ്ദേഹത്തിന് അറിയാമായിരുന്നു എന്ന് പത്താം ക്ലാസ്സിൽ പഠിക്കുമ്പോളാണ് ഞങ്ങള്ക്ക് മനസ്സിലായത് .ഒരിക്കൽ ഒരു കള്ള ചിരിയോടെ അദ്ദേഹം പറഞ്ഞു -"നീങ്കൾ പൊയന്റുക്ക് കീഴെ എന്നാ എഴുത്ത് എന്ന് എനക്ക് തെരിയും ..പക്ഷെ പരീക്ഷയിൽ എല്ലാവരും ഇത്രയേ നോക്കാറുള്ളൂ ..! "CBSE പരീക്ഷയിൽ പോലും ഈ അടവ് വിജയിച്ചപ്പോളാണ് അദ്ദേഹം പറഞ്ഞതിന്റെ അർഥം എല്ലാവര്ക്കും മനസ്സിലായത് .
              വെക്കേഷൻ തുടങ്ങുന്നതിനു മുന്പ് അസ്സൈന്‍മെന്റ്  തരുന്ന ഒരു പരിപാടി ഉണ്ട്. ഒരിക്കൽ മുരുകേശൻ സർ  അസ്സൈന്മെന്റ് ആയി ഞങ്ങളോട് ആവശ്യപ്പെട്ടത്‌ കുറച്ചു മാപ്പ്  കൊണ്ട് വരാൻ ആയിരുന്നു . വാങ്ങാൻ കിട്ടുന്ന മാപ്പ് വേണ്ട പകരം സ്വന്തം കൈ കൊണ്ട് വരച്ചത് തന്നെ വേണം . രണ്ടു മാസം സമയം ഉണ്ട് അതിനുള്ളിൽ വരച്ചാൽ മതി .പത്ത്  ഇന്ത്യ മാപ്പ് ,പത്ത് വേൾഡ് മാപ്പ് എന്നിവ വരച്ചു കൊണ്ട് വരണം . സാധാരണ ചെയ്യുന്ന പോലെ തന്നെ വെക്കേഷൻ കഴിഞ്ഞു വന്നപ്പോൾ എല്ലാവരും കൈ വീശി വന്നു . "മാപ്പുമില്ല   ...   കോപ്പുമില്ല! " .
പിറ്റേ ദിവസം ക്ലാസ്സിൽ വന്ന മുരുകേശൻ സർ  അപ്രതീക്ഷിതമായി ചൂടായി . ഒരു ചൂരൽ  വടി കൊണ്ട് അദ്ദേഹം പിള്ളേരെ തലങ്ങും വിലങ്ങും അടിക്കാൻ തുടങ്ങി .

 " ഡേയ്...ഇരുപത്തി നാൾ മണിക്കൂർ ടൈം തരുവേൻ ..!അതുക്കുളെ മാപ്പ് കൊണ്ട് വന്നില്ലേൽ ...!"
എല്ലാവരും ഭയന്ന് വിറച്ചു അന്ന് രാത്രി സ്റ്റഡി ടൈമിൽ കഷ്ടപ്പെട്ട് ഇരുന്നു മാപ്പ് വരച്ചു . ഇന്ത്യക്ക് ഇത്രയും വൃത്തി കേട്ട ഷേപ്പ് ആണെന്ന് അന്നാണ് ഞാൻ അറിഞ്ഞത് ..!മാപ്പ് പിറ്റേ ദിവസം കാണിക്കാൻ കൊണ്ട് ചെന്നപ്പോൾ സാർ പറഞ്ഞു -
" മാപ്പ് എനക്ക് വേണ്ട .. നീങ്കളെ വച്ച് കോൾ !" .
 മാപ്പ് കൊണ്ട് വരാൻ പറഞ്ഞതിന് പിന്നിലെ കാര്യം അദ്ദേഹം പറഞ്ഞു തന്നു . സത്യത്തിൽ പത്താം ക്ലാസ്സിൽ മാപ്പ് വര്ക്കിനു 10 മാർക്ക്‌ ഉണ്ടെന്നും അതിനു വേണ്ടി ഇപ്പോഴേ പരിശീലിപ്പിക്കാനാണ് മാപ്പ് കൊണ്ട് വരാൻ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു .  അദ്ദേഹം ഇടക്ക് ഇടക്ക് മാപ്പ് വര്ക്ക് തരുമായിരുന്നു . ആദ്യോക്കെ രസം ആയിരുന്നു പിന്നെ പിന്നെ സംഗതി മുറുകി മുറുകി വന്നു .
          മാപ്പ് വര്ക്ക് മൂര്‍ദധന്യാവസ്ഥയില്‍ എത്തിയത് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് .
എല്ലാ ഹിസ്റ്ററി പിരിഡിലും ഓരോ മാപ്പ് തൂക്കി വരാൻ തുടങ്ങി അദ്ദേഹം . എന്നിട്ട് ഓരോരുത്തരെ വിളിച്ചു ഓരോരോ സ്ഥലങ്ങൾ  ലൊക്കെറ്റ്   ചെയ്യാൻ പറയും . കിട്ടിയില്ലെങ്കിൽ പൊരിഞ്ഞ ഇടി കിട്ടും .അതും  കുനിച്ചു നിര്ത്തിയിട്ട് . ! .
ഒരിക്കൽ സർ  ക്ലാസ്സിലെ താരം ആയിരുന്ന സതീഷിനെ വിളിച്ചു
         
              " സതീഷ്‌ ഇങ്ക വാ മോനെ...! നീ ഡെന്മാര്ക്ക് ലൊക്കേറ്റ് പണ്ണ് ..!"
സകല ദൈവങ്ങളെയും മനസ്സില് ധ്യാനിച്ച് വായുവിൽ കൈ ഒന്ന് കറക്കി സതീഷ്‌ മാപ്പിൽ ഒരു കുത്ത് കുത്തി ,
പക്ഷെ ദൈവം കനിഞ്ഞില്ല കുത്ത് കടലില്‍ ആയി പോയി . പിന്നെ ഞങ്ങൾ കേട്ടത്  കുറച്ചു ശബ്ദങ്ങൾ  മാത്രമാണ് .
"ഠം  ധിം  ടും ..പ്ടോം " ദാ കിടക്കുന്നു സതീഷ്‌ ഒരു പടം പോലെ മണ്ണിൽ  !

പിന്നെയും മാപ്പ് പരിപാടി തുടര്‍ന്ന് കൊണ്ടിരുന്നു . കുറെ നേരം പിള്ളേരെ തല്ലി കഴിഞ്ഞപ്പോള്‍ മടുത്തു തുടങ്ങിയ അദ്ദേഹം സതീഷിനെ വിളിപ്പിച്ചു മെസ്സ് ഹാളില്‍ നിന്നും കുടിക്കാന്‍ കുറച്ചു വെള്ളം കൊണ്ട് വരാന്‍ ആവശ്യപെട്ടു . സതീഷ്‌ പെട്ടെന്ന് തന്നെ പോയി വെള്ളം കൊണ്ട് വന്നു . അപ്പോള്‍ അദ്ദേഹം ചോദിച്ചു 

" സതീഷേ മോനെ..നല്ല വെള്ളം ആണോ..അതോ നീ തുപ്പിയിരുക്ക ?" 
" ഇല്ല സര്‍ നല്ല വെള്ളം ആണ് "  ഒരു ചമ്മിയ ചിരിയോടെ സതീഷ്‌ പറഞ്ഞു

അക്കാലത്ത് നില നിന്നിരുന്ന ഒരു സ്ഥിരം പരിപാടി ആയിരുന്നു തുപ്പി വെള്ളം കൊടുക്കല്‍ !
പിള്ളേരെ കൊണ്ട് വെള്ളം കൊണ്ട് വരുത്തുന്ന രീതി പണ്ട് സീനിയെര്സിനു ഉണ്ടായിരുന്നു . ഇതിനു പ്രതികാരം എന്നോണം വെള്ളം കൊണ്ട് കൊടുക്കുന്നതിനു മുമ്പ് ചില വിരുതന്മാര്‍ അതില്‍ തുപ്പി ഇടും . എന്തായാലും ഈ പരിപാടി നേരത്തെ മനസ്സിലാക്കിയിരുന്നു മുരുകേശന്‍ സര്‍ ...! 

അദ്ദേഹം നല്ല നര്‍മ ബോധമുള്ള ഒരു മനുഷ്യന്‍ കൂടി ആയിരുന്നു . അത് കൊണ്ട് തന്നെ എല്ലാവര്‍ക്കും ഒരു പാട് ഇഷ്ടമായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ !
ഒരിക്കല്‍ സ്കൂളില്‍ ക്രിസ്മസ് ആഘോഷിച്ചു . വിശിഷ്ടാതിഥി മായന്നൂര്‍ പള്ളി വികാരി . നല്ലൊരു ക്രിസ്മസ് ആയിരുന്നു അത് . എല്ലാം കഴിഞ്ഞു കുട്ടികള്‍ക്ക് കുമ്പസരിക്കാനും അവസരം ലഭിച്ചു . പള്ളി വികാരി കേക്ക് മുറിച്ചു കൊണ്ടാണ് പരിപാടി ഉദ്ഘാടിച്ചത്..! . അടുത്ത ഐറ്റം ക്രിസ്മസ് കാരോള്‍ ഡാന്‍സ് . 
 "ക്രിസ്മസ് രാവുദിച്ച നാളില്‍ പുല്‍ക്കൂട്ടില്‍ ഭൂജാതനായി " എന്ന ഗാനത്തിന് ചുവടു വച്ച് നളന്ദ ഗേള്‍സ്‌ അരങ്ങേറ്റം കുറിച്ചു. പക്ഷെ അടുത്ത ഹൌസ് വന്നപ്പോളേക്കും  മുക്കാല മുക്കാബലയുടെ പാരഡി ആയ . " യേശുവേ...ഈശോയെ...സ്തോത്രം .." എന്ന പാട്ട് വച്ച് വര്‍ണ്ണ ശബളമായ മിഡിയും ടോപും ധരിച്ചുള്ള ബ്രേക്ക്‌ ഡാന്‍സ് ആയി മാറി . പിന്നാലെ വന്ന ബാക്കി ടീമുകളും ഒട്ടും കുറച്ചില്ല . പുതിയ ഹിന്ദി തമിഴ് ഗാനങ്ങളുടെ പാരഡി വച്ച് തന്നെ കളിച്ചു .   ഗാനങ്ങള്‍ കേട്ട് പള്ളി വികാരി ഞെട്ടി കുരിശു വരച്ചു എന്ന് തോന്നുന്നു  !

അടുത്ത ദിവസം ക്ലാസ്സില്‍ വന്ന മുരുകേശന്‍ സര്‍ പറഞ്ഞു .

"നീങ്കള്‍ ഡാന്‍സ് എല്ലാം സൂപ്പര്‍ .. ആനാല്‍ കീഴെ ഒരു ഫാനിന്റെ കുറവ് ഉണ്ടായിരുന്നു ."എന്ത ചെയ്യണേ നിങ്ങള്‍ ..? രംഭാക്കും നഗ്മാക്കും പഠിക്കാണോ ?
അയ്യയ്യേ വളരെ മോശം ...ദയവു ചെയ്ത് ഇന്ത മാതിരി ബ്രേക്ക്‌ ഡാന്‍സ് ഇനി കളിക്കരുത് !"   ഈ കമന്റ് ക്ലാസ്സില്‍ കൂട്ട ചിരി ഉയര്‍ത്തി . 

എന്തായാലും ആ ഒരു സംഭവത്തിന്‌ ശേഷം സെന്‍സര്‍ ബോര്‍ഡ് നിലവില്‍ വന്നു . എല്ലാ ഡാന്‍സും ടീച്ചേര്‍സ് സെന്‍സര്‍ ചെയ്തെ കളിയ്ക്കാന്‍ സമ്മതിക്കു ..ബ്രേക്ക്‌ ഡാന്‍സ് പറ്റില്ല..! പിള്ളേരുടെ ആ കഷ്ട കാലം  പക്ഷെ രണ്ടു കൊല്ലം മാത്രമേ നില നിന്നുള്ളൂ ..അതിനു ശേഷം അത് ഞങ്ങൾ പൊളിച്ചടുക്കി ..!


ഇങ്ങനെ ഒത്തിരി ഒത്തിരി തമാശകള്‍ ഉണ്ടായിട്ടുണ്ട് അദ്ദേഹത്തിന്റെ ക്ലാസ്സുകളില്‍ ...പലതും എനിക്കോര്‍മയില്ല ..എഴുതിയ ഓര്‍മകളില്‍ പലതിലും ചെറിയ ചെറിയ തെറ്റുകളും ഉണ്ട് . !
എങ്കിലും മികച്ച ഒരു അധ്യാപകനെ നിങ്ങളുടെ മനസ്സിലേക്ക് കൊണ്ട് വരാന്‍ ഒരു എളിയ ശ്രമം നടത്താന്‍ കഴിഞ്ഞു എന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു .!