ഭരത് ലാൽ മീണ എന്നൊരു സഹപാഠി ഉണ്ടായിരുന്നു ഒരു കാലത്ത് . ജന്മദേശം രാജസ്ഥാൻ . രൂപം വർണ്ണിക്കുകയാണെങ്കിൽ - പൂച്ചയുടെ പോലുള്ള കണ്ണുകൾ, ഒമ്പതാം ക്ലാസ്സിൽ ആണ് പഠിക്കുന്നതെങ്കിലും പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർഥിയെക്കാൾ വലിയ ശരീര ഘടന , മുഖത്തും കയ്യിലുമെല്ലാം അങ്ങിങ്ങായി കറുത്ത കുത്തുകൾ , ചെമ്പ് നിറത്തിലുള്ള കോലൻ മുടികൾ കടുകെണ്ണതേച്ച് ഇടതു ഭാ ഗത്തേക്ക് ചീകി ഒതുക്കി വച്ചി രിക്കുന്നു . മുഷിഞ്ഞു നാറിയ വെളുത്ത യൂണിഫോമിന്റെ നിറം മാറി ബ്രൌണ്‍ കളർ ആകാൻ തുടങ്ങിയിരിക്കുന്നു എങ്കിലും ദേഹത്ത് നിന്നും അഴിച്ചു മാറ്റിയിട്ടില്ല. എന്നാൽ ഇദ്ദേഹത്തിന്റെ സ്വഭാവം മാത്രം ഇങ്ങനെ ആയിരുന്നില്ല . പകരം വളരെ വളരെ മോശമായിരുന്നു
ഇങ്ങനെയുള്ള ഈ മനുഷ്യന് മലയാളി പെണ്‍കുട്ടികളെ കാണുന്നതും വളരെ ഇക്കിളി പെടുത്തുന്ന ഒരു കാര്യമായിരുന്നു. ഒരു പെണ്ണിനെ പോലും കമന്റ് അടിക്കാതെ ഇദ്ദേഹം വിടാറില്ല . കളി കൂടി കൂടി ക്ലാസ്സിൽ വരുന്ന ലേഡി ടീച്ചേഴ്സിനെ കൂടി കമന്റ് അടി തുടങ്ങി മഹാൻ . ടീച്ചർമാർ ക്ലാസ് എടുക്കുമ്പോൾ "ഒയ് ചോരി .. ഒയ് ചോരി " എന്നീ വഷളൻ കമന്റുകൾ ഇവനും കൂട്ടുകാരും കൂടി പാസ്സാക്കും . ഒരു ദിവസം ഇവന്മാരുടെ ശല്യം സഹിക്ക വയ്യാതെ ഒരു ടീച്ചർ "ഓൾ രാജസ്ഥാനി സ്റ്യൂടന്റ്സ് ഗെറ്റ് ഔട്ട് ഫ്രം ദ ക്ലാസ്സ് " എന്ന് പറഞ്ഞു . ഇത് കേട്ടതും ഇവരുടെ വർഗ സ്നേഹം പുറത്തു ചാടി . കൂട്ടത്തിൽ ഉള്ള വിഷ്ണു എന്ന് പേരുള്ള ഒരു പയ്യന് അടുത്ത് ചെന്ന് ടീച്ചറിനോട് ചൂടായി
" ക്യോം മേഡം ക്യോം ...? സിർഫ് രാജസ്ഥാനിയോം കോ ക്യോം നികാല്തി ഹോ ആപ്..? ഹം നഹിം ജായേന്ഗെ..!"
"നിങ്ങൾ പോയില്ലെങ്കിൽ ഞാൻ പോകും !"
എന്ന് പറഞ്ഞു ടീച്ചർ ക്ലാസ്സിൽ നിന്നും ഇറങ്ങി പോയി . നഷ്ടം ഞങ്ങള്ക്ക് ...ഈ പൊട്ടന്മാർ ഒമ്പതാം ക്ലാസ്സിൽ ഒരു വര്ഷത്തെ പഠനത്തിനു മാത്രം വന്നതാണ് . അത് കഴിഞ്ഞാൽ അവർ അവരുടെ നാട്ടിലേക്ക് തിരിച്ചു പോകും .
ദിവസങ്ങൾ കഴിയുന്തോറും ഇവരുടെ ശല്യം കൂടി കൂടി വന്നു . ക്ലാസ്സിൽ ഇരിക്കുമ്പോൾ പുറകിൽ നിന്നും വന്നു ഞോണ്ടി അടി ഉണ്ടാക്കാൻ വരെ തുടങ്ങി ഇവന്മാർ. വലുപ്പം കൊണ്ട് അന്നത്തെ കാലത്ത് ഞങ്ങളുടെ ഇരട്ടിയുണ്ട് ഓരോ രാജസ്ഥാനികളും .അത് കൊണ്ട് നേരിട്ട് തിരിച്ച് അടിക്കാൻ പേടി ആണ് . ആകെ രക്ഷ "പഴശ്ശിയുടെ യുദ്ധം" മാത്രം . ഇതിൽ കേമൻ എന്റെ സുഹൃത്ത് ജിനോയ് ആയിരുന്നു . ഒരിക്കൽ ദേഷ്യം വന്നപ്പോൾ ഭരതിന്റെ ഷർട്ട് എടുത്തു കൊണ്ട് പോയി കക്കൂസിന്റെ ക്ലോസേറ്റ് ക്ലീൻ ചെയ്തു അവൻ . എന്നിട്ട് അത് തിരികെ ഭരതിന്റെ ബാഗിൽ കൊണ്ട് വന്നിട്ടു .
പിറ്റേന്ന് ആ കാഴ്ച കണ്ടു ഞങ്ങൾ ഞെട്ടി . അതെ.. ആ ഷർട്ടും ധരിച്ച് ഭരത് അതാ നടക്കുന്നു ...!
അങ്ങിനെ ആ കൊല്ലത്തെ ഓണം വന്നെത്തി . സാധാരണ ഓണത്തിന് കിട്ടുന്നത് ആകെ മൂന്നു ദിവസത്തെ അവധി മാത്രമാണ് . എന്നാൽ ഇതിനും പ്രിൻസിപ്പൽ ബാലൻ സാർ ഒരു വ്യവസ്ഥ വച്ചിരുന്നു . ഒമ്പതാം ക്ലാസ്സിലെ രാജസ്ഥാനികളെ മുഴുവൻ അവരുടെ ക്ലാസ്സിലെ മലയാളി കുട്ടികൾ അതിഥികളായി വീട്ടില് കൊണ്ട് പോകണം . ഇല്ലെങ്കിൽ ഓണത്തിന് അവധി തരില്ല . ഓണത്തിനുള്ള മൂന്നു ദിവസത്തെ അവധി കളയണ്ട എന്ന് കരുതി ടീച്ചർമാർ തന്നെ മുന്നോട്ടു വന്നു ഓരോരുത്തര്ക്ക് ഓരോ രാജസ്ഥാനികളെ വീതം ഏല്പിക്കും . അങ്ങിനെ ക്ലാസ് ടീച്ചർ ചാക്കോ സർ വന്നു ഒരു ലിസ്റ്റ് ഉണ്ടാക്കാൻ തുടങ്ങി .അപ്പോൾ ഭരതിന്റെ അടുത്ത് ഇരുന്ന ജോമോൻ അവനോടു പറഞ്ഞു .
"തുംകോ കോയീ നഹി ലേ ജായേഗ ! "
ഭരതിന് വിഷമം ആയെന്നു തോന്നുന്നു . അവൻ ഒന്നും മിണ്ടിയില്ല .
നല്ലവരായ രാജസ്ഥാനികളെ എല്ലാം വളരെ പെട്ടെന്ന് ഓരോരുത്തർ എടുത്തു . നമ്മുടെ ഭരതിനെ മാത്രം ആരും എടുത്തില്ല . അപ്പോൾ ചാക്കോ സാർ ഭരതിനോട് ചോദിച്ചു
" കിസ്ക സാഥ് ജാനാ ഹേ തെരെ കോ ?"
" സർ മേം ഇസ്ക സാഥ് ജായേഗ "-അടുത്ത് ഇരുന്ന ജോമോനെ ചൂണ്ടി ഭരത് പറഞ്ഞു .
പാവം ജോമോൻ ! അപ്രതീക്ഷിതമായ ആ ഉത്തരം കേട്ട് ഞെട്ടി . പക്ഷെ ചാക്കോ സർ തീരുമാനിച്ചു കഴിഞ്ഞു . സർ പറഞ്ഞു.
"ജോമോൻ.. നീ അവനെ കൊണ്ട് പോയെ തീരൂ ... അവന്റെ ആഗ്രഹം ആണ് !"
മറ്റു പോം വഴി ഒന്നുമില്ലാതെ ജോമോൻ സമ്മതിച്ചു .
ഇതോടു കൂടി ഇവൻ ഞങ്ങളുടെ ഒരു നോട്ടപുള്ളി ആയി മാറി . ഭരതിനെ ഞങ്ങളുടെ ജൂനിയേർസ് വിളിച്ചിരുന്നത് "ഭരതെണ്ടി" (ഭരത് + തെണ്ടി )എന്നായിരുന്നു .മലയാളം അറിയില്ലെങ്കിലും എന്തോ ഒരു ചീത്ത വാക്കാണ് തന്നെ കുട്ടികൾ വിളിക്കുന്നത് എന്നവനു മനസ്സിലായി. പലരോടും ഇതിന്റെ അർഥം ചോദിച്ചു നോക്കിയെങ്കിലും ആരും പറഞ്ഞു കൊടുത്തില്ല . വീണ്ടും നമ്മുടെ നായകൻ പഴയ ഫോമിൽ തിരിച്ചു വന്നു . ഇത്തവണ പക്ഷെ നേരിട്ട് പിള്ളേരുമായി അടി ഉണ്ടാക്കിയിട്ടായിരുന്നു വരവ് . അങ്ങനെ സഹി കെട്ടപ്പോൾ ഞങ്ങൾ തിരിച്ചു തല്ലാൻ തീരുമാനിച്ചു .
ദാ പോകുന്നു അഞ്ച് ആറു കുട്ടികൾ സസ്പെൻഷനിൽ !...
ദേശീയ ഐക്യം തകരുന്നത് കണ്ട പ്രിൻസിപ്പൽ സർവ കക്ഷി യോഗം വിളിച്ചു . യോഗത്തിൽ ഞങ്ങളും രാജസ്ഥാനികളും പരസ്പരം പഴി ചാരാ ൻ തുടങ്ങി . ഇതിനിടയിൽ ആണ് ഭരതി ന്റെ കമ്പ്ലയിന്റ് .!
" സർ ...യെ ചോട്ടെ ബച്ചേ ഹേ ന ... "ഭരതിണ്ട " ബുലാതെ ഹേ മുഝെ ! " -എന്തോ ഒരു തെറി ആണ് താൻ പറഞ്ഞു കൊടുത്തത് എന്നാ ഭാവത്തിൽ ഭരത് നിന്നു .
" ഭരതിണ്ട ?.. ഓ അത് ഭരതേട്ടാ എന്ന് നീട്ടി വിളിച്ചതായിരിക്കും ...! ഭരത് + ഏട്ടാ =ഭരതേട്ടാ .... !
ദാറ്റ് മീൻസ് ഭരത് ഭൈയ്യ !" " പ്രിൻസിപ്പൽ പറഞ്ഞത് കേട്ട് ഞങ്ങൾ ചിരി അടക്കി .
അദ്ദേഹത്തിന് അറിയില്ലല്ലോ സംഗതി "ഭരതിണ്ട" അല്ല "ഭരതെണ്ടി" ആണെന്നത് !
ഭരത് സൃഷ്ടിച്ച കഥ ഇവിടെ പൂർണമാകുന്നു . അദ്ദേഹം ഇന്ന് ഇവിടെയുണ്ട് എന്ന് ഞങ്ങള്ക്കറിയില്ല പക്ഷെ എല്ലാവരും മാറിയത് പോലെ കാലം അദ്ദേഹത്തിനേയും മാറ്റി കാണുമെന്നു പ്രതീക്ഷിക്കുന്നു .
തെറ്റുകൾ ഞങ്ങള്ക്കും പറ്റിയിട്ടുണ്ട് . എത്രയോ പട്ടിണി പാവങ്ങൾ ജീവിക്കുന്ന ഇന്ത്യയിൽ അത്രയും ഭക്ഷണം നശിപ്പിച്ചു കളഞ്ഞതിന് ഞങ്ങൾ തീര്ച്ചയായും ശിക്ഷ അർഹിക്കുന്നു . എല്ലാം പ്രായത്തിന്റെ വികൃതികൾ മാത്രം !