Wednesday 19 September 2018

പൂയില്യം തിരുനാൾ ജൂനിയർ മാൻഡ്രേക് !

പൂയില്യം നക്ഷത്രത്തിൽ ജനിച്ച ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു .എന്ന് വച്ചാൽ, പൂയം, ആയില്യം എന്നീ നാളുകളുടെ ഇടയിൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം .ഈ നക്ഷത്രത്തിന്റെ പ്രത്യേകത എന്താണെ ന്ന്  വച്ചാൽ , ഇതിൽ ജനിച്ചവർ ചെയ്യുന്ന കള്ളത്തരങ്ങൾ എല്ലാം പുല്ലു പോലെ വെളിച്ചത്താകും എന്നതാണ് .അവരുടെ സാമീപ്യം ഉണ്ടെങ്കിൽ ,കൂടെ ഉള്ള ആളുകൾക്ക് കൂടി എന്തെങ്കിലും അപകടം സംഭവിക്കും എന്നതാണ് ഇതിന്റെ മറ്റൊരു വശം. ജൂനിയർ മാൻഡ്രേക് എന്ന സിനിമ തന്നെ പിടിച്ചത് എന്റെ ഈ കൂട്ടുകാരന്റെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് എന്നാണ് എന്റെ ഭാഷ്യം .ഈ ബാധ ഒഴിഞ്ഞു പോണെങ്കിൽ വേറെ ആരെങ്കിലും നമ്മുടെ അടുത്ത് നിന്നും സന്തോഷത്തോടെ അതിനെ എടുത്തു കൊണ്ട് പോകണം.അത് കൊണ്ട് തന്നെ "ജൂനിയർ മാൻഡ്രേക് " "പൂയില്യം തിരുന്നാൾ " എന്നൊക്കെ അപര നാമത്തിൽ അദ്ദേഹം അറിയപ്പെട്ടു പോന്നു . .ആദ്യമൊന്നും എനിക്ക് ഇതിൽ ഒട്ടും വിശ്വാസം ഉണ്ടായിരുന്നില്ല .പക്ഷെ സ്‌കൂളിൽ നടന്ന ചില സംഭവങ്ങൾ എന്നെ ഒരു "പൂയില്യം ഭക്തൻ "ആക്കി തീർത്തു .

എട്ടാം ക്‌ളാസിൽ വച്ചാണ് എനിക്ക് ഈ മഹാശക്തി പ്രഭാവം ആദ്യമായി അനുഭവിച്ചറിയാൻ സാധിച്ചത് . പരീക്ഷ കഴിഞ്ഞ് മാർക്കിടാൻ വച്ചിരിക്കുന്ന ഉത്തരക്കടലാസുകൾ സ്റ്റാഫ്‌ റൂമിൽ കേറി അടിച്ചു മാറ്റി ശരിയുത്തരം എഴുതി തിരികെ വയ്ക്കുന്ന സാങ്കേതിക വിദ്യ അരങ്ങു തകർത്തു വാഴുന്ന കാലം .ഇത് ചെയ്തവരുടെ കൂട്ടത്തിൽ ഒരു ദിവസം  മാന്ഡ്രേക്കും ഉണ്ടായിരുന്നു . പക്ഷെ അദ്ദേഹം അടിച്ചു മാറ്റി പൂരിപ്പിച്ച ഉത്തര കടലാസ് ബാബുരാജ് സാർ പകുതി നോക്കി വച്ചതായിരുന്നു . പരീക്ഷക്ക് നീല മഷി ഉപയോഗിച്ച പൂയില്യം , പുതിയതായി എഴുതിയ ഭാഗങ്ങൾ കറുപ്പ് മഷി കൊണ്ട് എഴുതി ചേർത്ത് വളരെ പെട്ടെന്ന് ബാബുരാജൻ സാറിനെ കൊണ്ട് പിടിപ്പിച്ചു . കൂട്ടത്തിൽ , അന്ന്  അടിച്ചു മാറ്റി എഴുതിയ എല്ലാവരുടെയും പേരും വിലാസവും കിറു കൃത്യമായി കൈമാറുകയും ചെയ്തു . അങ്ങിനെ ആ മഹാ സാങ്കേതിക വിദ്യ പൂയില്യ  പ്രഭാവം മൂലം തകർന്നടിഞ്ഞു .

പത്താം ക്ലാസ്സിൽ ഞങ്ങളുടെ ക്ലാസ്സിൽ ഒരു തട്ടത്തിൻ മറയത്തെ പെൺകുട്ടി ഉണ്ടായിരുന്നു ഇവളെ എന്റെ മറ്റൊരു സുഹൃത്തിന് ഭയങ്കര ഇഷ്ടമായിരുന്നു .  തത്കാലം നമുക്കവനെ വിനോദ് എന്നും അവളെ ആയിഷ എന്നും വിളിക്കാം . ശരിക്കുള്ള പേരല്ല കേട്ടോ .ആയിഷയെ വീഴ്ത്താൻ നമ്മുടെ വിനോദ് പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും നടന്നില്ല .അങ്ങനെ ടെൻഷൻ ആയി അവൻ താടി വളർത്തി നടക്കുന്ന കാലം .ആ സമയത്താണ് പൂയില്യം തിരുമേനിക്ക് ആയിഷയിൽ അനുരാഗം ജനിക്കുന്നത് .പക്ഷെ വിനോദ് സിക്സ് പാക്ക് ആയിരുന്നത് കൊണ്ട് പൂയില്യത്തിന്റെ അനുരാഗം ഒന്നും അവന്റെ ടെൻഷൻ കൂട്ടിയില്ല .ആയിഷയുമായി സൗഹൃദത്തിൽ ആയിരുന്ന പൂയില്യം ,ഒട്ടും മടിക്കാതെ അവൾക്ക് അപ്ളി വച്ചു . അദ്‌ഭുതമെന്നു പറയട്ടെ , അടുത്ത ദിവസം തന്നെ ആയിഷ വിനോദുമായി പ്രണയത്തിൽ ആയി. വിനോദ് ,പൂയില്യം ഭഗവാന് നന്ദി പറഞ്ഞു .


പതിനൊന്നാം ക്‌ളാസിൽ പഠിക്കുമ്പോൾ ,  ഞങ്ങൾ ഞായർ ആഴ്ച ദിവസങ്ങളിൽ നവോദയയിൽ നിന്നും ചാടി ഒറ്റപ്പാലം പോയി മാറ്റിനി കാണാറുണ്ട് .ഞായറാഴ്ച ദിവസങ്ങളിൽ ഉച്ച ഭക്ഷണം കഴിഞ്ഞാൽ പിന്നെ ഫ്രീ ടൈം ആണ് .അത് കൊണ്ട് സാറന്മാർ ആരും ആ സമയത്തു  ചെക്കിംഗിന് വരാറില്ല .ഒരു ദിവസം പൂയില്യം തിരുമേനിക്ക് സിനിമ കാണാൻ അതിയായ മോഹം ജനിച്ചു . ലഞ്ച് ഭക്ഷണം കഴിഞ്ഞ് നേരെ അദ്ദേഹം സിനിമയ്ക്ക് പോകാൻ തയ്യാറായി .  മെയിൻ ഗേറ്റിൽ സെക്യൂരിറ്റി ഉണ്ട് . അത് കൊണ്ട് , കമ്പി വേലിചാടി കടന്നു വേണം പുറത്തു പോകാൻ . പോകുന്ന വഴി ,ഗ്രൗണ്ടിന്റെ അങ്ങേ അറ്റത്ത് ഒരു പ്യൂൺ ചേട്ടൻ ഇരിക്കണത് പൂയില്യം കണ്ടു .പതിനൊന്നാം ക്ലാസ്സുകാർ സ്‌കൂളിലെ ദാദമാർ ആയതു കൊണ്ട് തന്നെ ഷോ ഓഫ് കാണിക്കാൻ പൂയില്യം ഉറക്കെ വിളിച്ച് പറഞ്ഞു ."ചേട്ടാ ഞങ്ങൾ "സിനി" ക്ക് പോവാ..പ്രശ്നം ഒന്നും ഉണ്ടാക്കരുത് ട്ടാ " .
ഇത്തവണ അദ്‌ഭുതം സംഭവിച്ചത് ഹൌസ് മാസ്റ്റർ പങ്കജാക്ഷൻ സാറുടെ രൂപത്തിൽ ആണ് .സാധാരണ ഗതിയിൽ ഗ്രൗണ്ടിൽ കാലെടുത്തു കുത്താത്ത പങ്കജാക്ഷൻ സാർ അന്ന് ഗ്രൗണ്ടിന് സമീപമുള്ള പി ടി ടീച്ചർ ലത മാഡത്തിന്റെ ക്വർട്ടേഴ്‌സിന് അടുത്ത് നില്പുണ്ടായിരുന്നു . പൂയില്യത്തിന്റെ ഡയലോഗ് സാറിന്റെ ചെവിയിൽ കേട്ടു . എല്ലാവരും സിനിമയ്ക്ക് പോയി കഴിഞ്ഞപ്പോൾ അദ്ദേഹം ഹോസ്റ്റലിൽ വന്നു അറ്റന്റൻസ് എടുത്തു . അങ്ങിനെ പൂയില്യ  അനുഗ്രഹം മൂലം  സിനിമക്ക് ചാടി പോയ അഞ്ചു പേർക്കും സസ്‌പെൻഷൻ അടിച്ചു .പിള്ളേർ പൂയില്യത്തിനെ  പിന്നെയും ,വാഴ്ത്തി .

പന്ത്രണ്ടാം ക്ലാസിന്റെ ആരംഭത്തിൽ ഹോസ്റ്റലിൽ അന്യായ ചീട്ട് കളി ആരംഭിച്ചു .  എല്ലാവരും കൂടെ വട്ടം ഇട്ടിരുന്നു കഴുതയും റമ്മിയും ഒക്കെ കളിക്കും . മലയാളിയുടെ ദേശീയ കളി  ആയ 28 കളിക്കാനൊന്നും അന്ന് പഠിച്ചിട്ടില്ല .സാധാരണ ഗതിയിൽ രാത്രിയിൽ ഹോസ്റ്റൽ അടച്ചു കഴിഞ്ഞാൽ ആണ്  ഞങ്ങൾ ചീട്ടു കളിക്കാറ്‌. ഈ സമയങ്ങളിൽ ടീച്ചേഴ്സ് എല്ലാം ഉറങ്ങാൻ പോകുന്നത് കൊണ്ട് പ്രത്യേകം ശല്യം ഒന്നും ഉണ്ടാകാറില്ല . ഒരു ദിവസം പൂയില്യം , കഴുത കളിക്കാൻ പഠിച്ചു . അത് പക്ഷെ കുറെ പേരുടെ സസ്‌പെൻഷനിൽ കലാശിക്കും എന്ന് ഞങ്ങൾ ഒരിക്കലും വിചാരിച്ചിരുന്നില്ല . ഒരു ദിവസം രാത്രി പതിവ് പോലെ ഹൌസ് മാസ്റ്റർ പങ്കജാക്ഷൻ സാർ വന്നു റോൾ കോൾ  നടത്തി പിരിഞ്ഞു . ഞങ്ങൾ എല്ലാവരും കൂടി കഴുത കളിയും ആരംഭിച്ചു . അന്നായിരുന്നു പൂയില്യത്തിന്റെ കഴുത കളി  അരങ്ങേറ്റം .കളി  തകർത്തു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് പുറകീന്നു ആരോ നമ്മുടെ വിനോദിനെ തോണ്ടി വിളിച്ചു .
" കയ്യെടുക്കടാ  മ*&@  , കോൺസെൻട്രേഷൻ കളയല്ലേ !"- വിനോദ് പറഞ്ഞു .

" എന്ത് ഭാഷയാണ് വിനോദെ , രാത്രി ഇത്ര നേരം ആയിട്ടും നിങ്ങൾ ഉറങ്ങിയില്ലേ ? "

പരിചയമുള്ള ആ ശബ്ദം കേട്ട് കളിച്ചു കൊണ്ടിരുന്നവർ ഞെട്ടി . സാക്ഷാൽ പങ്കജാക്ഷൻ സാർ . സാർ പറഞ്ഞു." ആരും ഓടേണ്ട ..ഞാൻ എല്ലാവരെയും കണ്ടു "

പെട്ടെന്ന് ആരോ മെയിൻ സ്വിച്ച് ഓഫ്‌  ചെയ്തു .പങ്കജാക്ഷൻ സാർ തന്റെ ടോർച്ചു  തെളിച്ചു കൊണ്ട് മെയിൻ സ്വിച്ച് ഓണാക്കാൻ പോയി. ലൈറ്റ്  ഓൺ  ആക്കി സാർ തിരിച്ച് വന്ന്  നോക്കിയപ്പോൾ കളിക്കാരുടെ പുല്ലു പോലും കാണാനില്ല.

"എല്ലാവരും ഉറങ്ങിക്കോ ..ബാക്കി നാളെ !" ഇത്രയും പറഞ്ഞ് കൊണ്ട് സാർ തൊണ്ടി  മുതൽ ആയ ചീട്ട് കെട്ട് എടുത്ത് കൊണ്ട് പുറത്ത് പോയി .
പിറ്റേ ദിവസത്തെ ചോദ്യം ചെയ്യലിൽ ചീട്ട് കളിച്ച സകലരും പിടിക്കപ്പെട്ടു .
പത്ത് പേർക്ക് നിരത്തി സസ്‌പെൻഷൻ !
വീണ്ടും പൂയില്യ  ഭക്തരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായി .ആ തവണ ഞാനും ഒരു  ഭക്തനായി  മാറി .

സ്‌കൂൾ ഒക്കെ കഴിഞ്ഞു കോളേജിൽ പഠിക്കുന്ന കാലം . 2001 ഡിസംബറിൽ ഞങ്ങളുടെ ആദ്യത്തെ അലുമിനി ഡേ വന്നെത്തി . പൂയില്യത്തിന്  ഭയങ്കര ആഗ്രഹം -പഠിച്ച സ്‌കൂളിൽ ഒരു ബൈക്ക് ഓടിച്ചു പോകാൻ !. ബൈക്കോടിക്കൽ കമ്പം ഉള്ള 'മുതല' എന്ന സുഹൃത്തിനെ  കൂട്ടി ഒരു പഴയ യമഹ rx 100 കൊണ്ട് പൂയില്ല്യം സ്‌കൂളിൽ പോകാൻ തീരുമാനിച്ചു . മായന്നൂർ ബസിൽ  സ്‌കൂളിലേക്ക് പോകാൻ അന്ന്  തൃശ്ശൂർ  വടക്കേ സ്റ്റാൻഡിൽ ഒരു പാട്  പേരുണ്ടായിരുന്നു .ജൂനിയർ സീനിയർ ഭേദമില്ലാതെ ആൺകുട്ടികളും പെൺകുട്ടികളും ഒരു പാടുണ്ട് .അത് കൊണ്ട് നൊസ്റ്റാൾജിക് ഫീലിംഗ് വടക്കേ സ്റ്റാൻഡിൽ നിന്നെ ആരംഭിച്ചു .ഞാൻ ഇങ്ങനെ വിപിൻ കെകെ യുമൊക്കെ ആയി സംസാരിച്ചു കൊണ്ടിരിക്കെയാണ്  ഒരു rx  100 ചീറിപ്പാഞ്ഞു വന്നത്.ഓടിക്കുന്നത് സാക്ഷാൽ പൂയില്യം , പുറകിൽ കൂളിങ് ഗ്ലാസ് വച്ച്  , ടെയ്റ്റ് ടീ ഷർട്ട് ധരിച്ച് മുതലയും .
"ഈ ബസ് പോകുമ്പോൾ ഞങ്ങൾ പുറകെ വരാം" പൂയില്യം പറഞ്ഞു .
ബസ് സ്റ്റാർട്ട് ചെയ്തു , ഇടക്കിടക്ക് ബസിനെ ഓവർ ടേക്ക്  ചെയ്ത അന്യായ ഷോ ഓഫ് ആയിരുന്നു പൂയില്യം . ഓരോ ഓവർ ട്ടേക്കും ഞങ്ങൾ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു . അങ്ങനെ എല്ലാവരും സ്‌കൂളിൽ എത്തി . എന്നിട്ടും പൂയില്യം നിർത്തിയില്ല ആക്സിലേറ്റർ കൊടുത്തു ക്യാമ്പസ്സിനുള്ളിൽ വണ്ടി തലങ്ങും വിലങ്ങും ഓടിക്കാൻ തുടങ്ങി .കാതടിപ്പിക്കുന്ന ശബ്ദം കേട്ട് പിള്ളേർ തരിച്ചു നിന്നു . പെട്ടെന്നാണ് ഒരു വലിയ ശബ്ദം ഞങ്ങൾ കേട്ടത് . ഓടിച്ചെന്നു നോക്കുമ്പോൾ പൂയില്യവും  ബൈക്കും ഒരു ഗുൽമോഹർ മരത്തിന്റെ കൊമ്പിൽ കയറി നിൽക്കുന്നു .ആക്സിലേറ്റർ കൊടുത്ത സമയത്ത് ക്ലച്ച് കേബിൾ പൊട്ടിയപ്പോൾ കൺട്രോൾ പോയതാണ് . ഭാഗ്യം കൊണ്ട് ചെറിയ പൊട്ടലും പോറലും മാത്രമേ അവനും ബൈക്കിനും സംഭവിച്ചുള്ളു .എന്റെ കൂടെ ഉണ്ടായിരുന്ന അരുൺ പൂയില്യത്തിനോട് ചോദിച്ചു " ഇവിടെ നിന്നും പോയിട്ടും നിന്റെ ആ മഹാശക്തിക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല അല്ലെ ?" അത് കേട്ട് അവൻ ആർത്തു ചിരിച്ചു . ആ സമയത്ത് പുറകിൽ ഇരിക്കാൻ തോന്നാത്തതിൽ സന്തോഷിച്ചു കൊണ്ട് മുതലയും കൂടെ ചിരിച്ചു .

പിന്നെയും കുറെ വർഷങ്ങൾ കഴിഞ്ഞു . ഇൻലന്റുകൾ , മൊബൈൽ ഫോണിന് ഡ്യുട്ടി കൈമാറി . ആ സമയത്ത് പൂയില്യത്തിന്  ഞങ്ങളുമായി ഉള്ള ബന്ധം അറ്റ് പോയിരുന്നു  . ഇന്റർനെറ്റ് ഞങ്ങളുടെ ഇടയിൽ പ്രചാരം ആയി വരുന്ന കാലം . ഓർകുട്ടും ഫേസ്ബുക്കും ഒക്കെ വരുന്നതിനു മുൻപുള്ള യാഹൂ ഗ്രൂപ്പുകളുടെ കാലം .സുഹൃത്തുക്കൾ എല്ലാം ചേർന്ന് "കൂൾ  നവോദയ " എന്ന യാഹൂ ഗ്രൂപ്പുണ്ടാക്കി,ഓരോരുത്തരെ ആയി ആഡ് ചെയ്തു വരികയായിരുന്നു .മെയിൽ ഐ ഡി കിട്ടാൻ വേണ്ടി പൂയില്യത്തിന്റെ വീട്ടിലേക്കു വിജീഷ്  വിളിച്ചു .അവൻ കുവൈറ്റിൽ ആണെന്ന് അറിഞ്ഞപ്പോൾ സ്വന്തം നമ്പർ കൊടുത്ത് അവനോട്  തിരിച്ചു വിളിക്കാൻ പറയാൻ വീട്ടുകാരോട് ആവശ്യപ്പെട്ടു . പക്ഷെ പൂയില്യം വിളിച്ചില്ല ..അങ്ങനെ കുറെ മാസങ്ങൾ കഴിഞ്ഞു . ഒരു ദിവസം വിജീഷിന് അവന്റെ ഒരു കോൾ  കുവൈറ്റിൽ നിന്നും വന്നു . താൻ കുവൈറ്റിൽ ഒരു ധനകാര്യ പ്രശ്നവുമായി ബന്ധപ്പെട്ട്  ജയിലിൽ ആണെന്നും , വീട്ടുകാർക്ക് അറിയില്ല എന്നും , മോചിപ്പിക്കാനായി പൈസ ആവശ്യമുണ്ടെന്നും പറഞ്ഞു . പാവം വിജീഷ് വികാരഭരിതനായി , ഞങ്ങളെ ഓരോരുത്തരെയും വിളിച്ചു പറഞ്ഞു . പൂയില്യത്തിനെ  എന്ത് വില  കൊടുത്തും പുറത്തിറക്കണം എന്ന്  ഗ്രൂപ്പിൽ തീരുമാനം ആയി . ദുബായിൽ ഉള്ള അരുൺ ,കുവൈറ്റിലെ ഇന്ത്യൻ എംബസി യുമായി ബന്ധപ്പെടാൻ ഉള്ള നടപടികൾ വരെ തുടങ്ങി . വീട്ടിൽ അറിയിക്കേണ്ട എന്ന്  പൂയില്യം പറഞ്ഞത് കൊണ്ട് അതീവ രഹസ്യമായിട്ടായിരുന്നു നീക്കങ്ങൾ . അങ്ങിനെ എല്ലാം ഓക്കേ ആയി വരുന്ന സമയത്ത് പൂയില്യം പിന്നെയും വിജീഷിനെ വിളിച്ചു .
"എടാ ഞാൻ നിങ്ങളെ പറ്റിച്ചതാ..ഞാൻ ജയിലിൽ ഒന്നുമല്ല ..കുവൈറ്റിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ ആണ് .നിങ്ങൾ ചമ്മിയില്ലേ ? "

കോപം കൊണ്ട് വിറച്ച വിജീഷിന്റെ വായിൽ നിന്നും പിന്നെ വന്ന ഭരണിപ്പാട്ട്  പൂയില്യം ഈ ജന്മത്തിൽ ഇനി മറക്കാൻ ചാൻസ് ഇല്ല .ഈ വാർത്ത കാട്ട്  തീ പോലെ പടർന്നു . കേട്ടവർ കേട്ടവർ ആവശ്യപ്പെട്ടത് ഒന്ന് മാത്രം . പൂയില്യത്തിന്റെ  മൊബൈൽ നമ്പർ . പിന്നീടങ്ങോട്ട് ഒരാഴ്ച മൊബൈൽ ഫോൺ നിലത്ത് വയ്ക്കാൻ പൂയില്യത്തിന്  സമയം കിട്ടിയിട്ടുണ്ടാവില്ല .എല്ലാവരും കൊടുങ്ങല്ലൂർ ഭരണിക്കാരായി മാറിയിരുന്നു ആ സമയത്ത് . സഹി കെട്ട  പൂയില്യം അവസാനം ഗ്രൂപ്പിലേക്ക് ഒരു അപ്പോളജി ലെറ്റർ അയച്ചു . ഞങ്ങൾ എല്ലാവരും അവനെ മറന്നത് കൊണ്ട് , എല്ലാവര്ക്കും കൂടെ ചെറിയ പണി തന്നതാണത്രേ .. ! എന്ത് ചെറിയ പണി അല്ലെ ! ..അതാണ് ഞങ്ങടെ പൂയില്യം ..ജൂനിയർ മാൻഡ്രേക് ..കാലങ്ങൾ ഏറെ കഴിഞ്ഞിട്ടും തന്റെ ശക്തി പ്രഭാവം ഇന്നും പുറത്തെടുക്കാൻ അവന്  യാതൊരു മടിയുമില്ല .പക്ഷെ ചങ്കിനകത്ത് ശുദ്ധൻ ! ഒരു അത്യാവശ്യം  വന്നാൽ ഇന്നും കട്ടക്ക് കൂടെ നില്കും !