Saturday 4 June 2011

കിട്ടിയ തല്ലുകളും പൊട്ടിയ എല്ലുകളും






ഒരു ആമുഖമില്ലാതെ തന്നെ ആരംഭിക്കാം.പേര് പോലെ തന്നെ എനിക്ക് സ്കൂളില്‍ നിന്നും കിട്ടിയ തല്ലുകളുടെ കഥയാണ് .







രംഗം ഒന്ന്

സ്ഥലം :-
ക്ലാസ്സ്‌ 6 A,ജവഹര്‍ നവോദയ വിദ്യാലയ മായന്നൂര്‍ ,തൃശൂര്‍ ജില്ല
സമയം :-1994 ലെ ഏതോ ഒരു ദിവസം .6A എന്ന ക്ലാസ്സില്‍ രഘു സാറുടെ മ്യൂസിക്‌ പിരിഡും തൊട്ടടുത്ത 6B യില്‍ ഫിലോമിന മാഡത്തിന്റെ ഫ്രീ പീരീഡ്‌ ഡ്യൂട്ടിയും
സന്ദര്‍ഭം :- രഘു സര്‍ ഇംഗ്ലീഷ് പാട്ട് പാടുന്നു



ഏതോ ഇംഗ്ലീഷ് ആല്‍ബത്തിലെ പ്രണയത്തിന്റെ തീവ്രതയെ കുറിച്ചുള്ള വരികള്‍ .രണ്ടു കമിതാക്കളെ കുറിച്ചുള്ളതാണ് ഈ പാട്ട് .പ്രണയ നൈരാശ്യത്തില്‍ രണ്ടു പേരും ഒരു കൊക്കയിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നതാണ്‌ ഇതിവൃത്തം .ഈ പാട്ടിന്റെ വരികള്‍ കേട്ടപ്പോള്‍ തന്നെ എനിക്ക് മനസ്സില്‍ ചിരി വന്നു.ഞാന്‍ ചിരിക്കാന്‍ തുടങ്ങി.എന്റെ പുറകിലെ ബെഞ്ചില്‍ ഇരിക്കുന്നത് അന്നത്തെ ക്ലാസ് ലീഡര്‍ ആയിരുന്ന ഡെന്നിയും കൂട്ടാളി വിജീഷും.പാട്ടിന്റെ വരികള്‍ കേട്ട് അവരും ചിരിക്കാന്‍ തുടങ്ങി .അല്ലെങ്കിലും പ്രണയം എന്ന കാര്യമൊക്കെ ആറാം ക്ലാസ്സിലെ കുട്ടികള്‍ക്ക് എന്തോ ഒരു അശ്ലീലം കേള്‍ക്കുന്ന പോലെയല്ലേ തോന്നുകയുള്ളൂ ... (ഇന്നത്തെ പിള്ളേരുടെ കാര്യമല്ല ..ഇത് 1994 ലെ കാര്യമാണ്..)പക്ഷെ എന്റെ ചിരി 'ഫ്രണ്ട്സ്' സിനിമയില്‍ ശ്രീനിവാസന്‍ ചിരിച്ച പോലെ ആയിപ്പോയി.പാട്ടിന്റെ അടുത്ത ചരണം ആരംഭിക്കുന്നതിനിടയില്‍ രഘു സര്‍ എന്റെ ചിരി കേട്ടു.പാട്ട് നിര്‍ത്തി എന്നോട് എഴുന്നേറ്റു നില്ക്കാന്‍ അദ്ദേഹം ആജ്ഞാപിച്ചു .-"എന്താടോ ചിരിക്കുന്നത് ?ഞാന്‍ പാടുന്നത് കേട്ടിട്ടാണോ..?എന്നാല്‍ താന്‍ ഇവിടെ വന്നു ഒന്ന് പാടി കാണിക്ക്‌!" എന്റെ കയ്യും കാലും വിറക്കാന്‍ തുടങ്ങി.അടിയുടെ ഉസ്താദ്‌ ആണ് രഘു സര്‍ .അതും കൈ വച്ചാണ് അടി.ഒരെണ്ണം കിട്ടിയാല്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കൊച്ചിന്റെ ഗതി എന്താവും?."അടി കിട്ടുവാണെങ്കില്‍ രണ്ടു പേര്‍ക്ക് കൂടെ കിട്ടട്ടെ "ഞാന്‍ മനസ്സിലോര്‍ത്തു.എന്റെ പുറകില്‍ ഡെന്നിയും വിജീഷും ഒരു കള്ളച്ചിരിയോടെ എനിക്ക് അടി കിട്ടുന്നത് കാണാന്‍ കാത്തിരിക്കുന്നു . .രണ്ടും കല്‍പ്പിച്ചു ഞാന്‍ പറഞ്ഞു -"സര്‍ ഞാന്‍ പുറകിലെ ഡെന്നി ചിരിക്കുന്നത് കണ്ടിട്ട് ചിരിച്ചതാണ്"
അതോടെ ഡെന്നി യുടെ കാര്യം കട്ടപൊക."എന്താടോ ഡെന്നി എന്താ തന്റെ പ്രശ്നം ?"-സര്‍ ഡെന്നി യുടെ നേരെ തിരിഞ്ഞു..'ഒരുത്തനെങ്കിലും കൂടെ പെട്ടല്ലോ' എന്ന് കരുതി എന്റെ ഭയം പകുതി മാറി."പറയടോ"-സാറിന്റെ കോപം വര്‍ധിച്ചു.അപ്പോള്‍ ഡെന്നി പറഞ്ഞു "സര്‍ ഞങ്ങള്‍ ആ love എന്ന വാക്ക് കേട്ടപ്പോള്‍ ചിരിച്ചതാണ് ".
"ഡെന്നി യു കം വിത്ത്‌ മി " ഡെന്നിയെ വിളിച്ചു കൊണ്ട് സര്‍ 6 B യിലേക്ക് ചെന്നു.അവിടെ ഫിലോമിന മേഡം ഒരു കസേരയില്‍ ഇരിക്കുന്നു.സര്‍ പറഞ്ഞു -"ഡെന്നി നിനക്ക് എന്താ love എന്ന് കേട്ടാല്‍ പ്രശ്നം ?നിനക്ക് ആരെയെങ്കിലും പ്രേമിക്കണോ?ദാ ഇവിടെ കുറെ പെണ്‍കുട്ടികളും ഒരു ടീച്ചറും ഉണ്ട്..ആരെയാ പ്രേമിക്കണ്ടേ നിനക്ക് ? ഫിലോമിന മേഡംതിനെ പ്രേമിക്കണോ..? പറ..!"ഇത് കേട്ടതും ഫിലോമിന മേഡം ചിരി തുടങ്ങി. പാവം ഡെന്നി !എല്ലാ പരിഹാസവും സഹിച്ചു.
സര്‍ ഡെന്നിയെ കൊണ്ട് തിരിച്ചു എന്റെ ക്ലാസ്സിലേക്ക് വന്നു. എന്നിട്ട് എന്റെ കൈ പിടിച്ച് ഒരു തിരി തിരിച്ചു .എല്ല് ഒടിഞ്ഞ പോലെ തോന്നി എനിക്ക്..എങ്കിലും ഞാന്‍ കരഞ്ഞില്ല.അദ്ദേഹം എന്നോട് പറഞ്ഞു - "ഡെന്നി ചിരിച്ചത് കേട്ടിട്ടൊന്നുമല്ല നീ ചിരിച്ചത് എന്ന് എനിക്കറിയാഞ്ഞിട്ടല്ല..ഇപ്പോള്‍ വിടുന്നു ..പൊയ്ക്കോ..നിന്നെ പിന്നെ എന്റെ കയ്യില്‍ കിട്ടും"..അടി ഒഴിവായത് കൊണ്ട് മനസ്സ് നിറയെ സന്തോഷമായിരുന്നു എനിക്ക്....ഞാന്‍ ഡെന്നി യുടെ മുഖത്തേക്ക് പതുക്കെ നോക്കി..."നിന്നെ പിന്നെ എടുത്തോളാം എന്ന ഭാവമായിരുന്നു അവന്‌..!"

(തുടരും)


Wednesday 1 June 2011

ചാട്ടക്കലാശം

ഇന്ത്യയിലെ ഇന്നത്തെ ഏറ്റവും മികച്ച നടന്‍ സലിം കുമാര്‍ പറഞ്ഞത് പോലെ കഥയുടെ വിത്ത്‌ മനസ്സില്‍ പാകിയിട്ട് ഒരു പാട് നാളായി പക്ഷെ മുളച്ചിരുന്നില്ല.ഇപ്പോളാണ് മുളപ്പിച്ച ചെറുപയര്‍ പോലെ ഒന്ന് പൊട്ടി വന്നത്.എന്നാല്‍ പിന്നെ അതങ്ങ് നനച്ചു വളര്തിയേക്കാം എന്ന് കരുതി.അങ്ങനെ പിറവി എടുത്തതാണ് കഥ .

നവോദയയില്‍ ആറാം ക്ലാസ്സ് മുതല്‍ക്കാണ് അഡ്മിഷന്‍ .അഞ്ചാം ക്ലാസ് വരെ സ്വന്തം വീട്ടില്‍ നിന്നും സ്കൂളില്‍ പോയി പഠിച്ചിട്ട് പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഹോസ്റ്റലില്‍ നില്‍ക്കേണ്ടി വരുമ്പോളുള്ള മനോ വിഷമം പലരിലും പല വിധത്തിലുള്ള വികാരങ്ങള്‍ ഉണര്‍ത്തി വിടാറുണ്ട് .അത്തരത്തിലുള്ള കുറച്ചു അനുഭവങ്ങളാണ് ഞാന്‍ ഇവിടെ പങ്കു വയ്ക്കുന്നത് .

ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉണ്ണികൃഷ്ണന്‍ എന്നൊരു വ്യക്തിയാണ് ഞങ്ങളുടെ ബാച്ചിലെ ചാട്ടം അഥവാ ഒളിച്ചോട്ടം ഉദ്ഘാടനം ചെയ്തത് .സംഭവം ഇങ്ങിനെ :-ഒരു സുപ്രഭാതത്തില്‍ ഉണ്ണികൃഷ്ണന്‍ എന്ന പയ്യനെ നവോദയയില്‍ നിന്നും കാണാതായി.ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഒരുത്തന്‍ എത്ര വലുപ്പം ഉണ്ടാവുമെന്ന് നമുക്ക് ഊഹിക്കാവുന്നതെയുള്ളു.അത് കൊണ്ട് തന്നെ ടീച്ചേര്‍സ് അടക്കം എല്ലാവരും ടെന്‍ഷന്‍ ആയി.പക്ഷെ അവനെ പെട്ടെന്ന് തന്നെ പിടികൂടാന്‍ അവര്‍ക്കായി.ഇതിനു കാരണം അവന്‍ ധരിച്ചിരുന്ന നൈറ്റ്‌ ഡ്രസ്സ്‌ ആയിരുന്നു.നീല കളറിലുള്ള ജുബ്ബയും പൈജാമയും ആണ് വേഷം.ഇത് ഇട്ടു കൊണ്ട് നടക്കുന്ന ഒരുത്തന്‍ മായന്നൂര്‍ എന്ന ഗ്രാമത്തില്‍ നവോദയ വിദ്യാര്‍ഥി മാത്രമാണ്. വേഷവും ധരിച്ചു ഉണ്ണികൃഷ്ണന്‍ നവോദയ വിട്ടത് രാത്രി കൂരിരുട്ടിലും .ഏകദേശം 12 km അകലെയുള്ള കായാംപൂവം എന്ന സ്ഥലത്ത് അവന്‍ എത്തുമ്പോള്‍ നേരം വെളുത്തു തുടങ്ങി.രാവിലെ പേപ്പര്‍ കൊണ്ട് പോകുന്ന എജെന്റ്സ് നീല വസ്ത്രം കണ്ടു നവോദയ വിദ്യാര്‍ഥി യാണെന്ന് തിരിച്ചറിയുകയും പിടികൂടി സ്കൂളില്‍ കൊണ്ട് വന്നു വിടുകയും ചെയ്തു. ചാട്ടം അങ്ങിനെ പോളിഞ്ഞെങ്കിലും TC വാങ്ങി അവന്‍ നവോദയയില്‍ നിന്നും പോയി.ഇത് കണ്ട മറ്റുള്ളവന്മാര്‍ ഇത് പുറത്തു ചാടാനുള്ള ഒരു ഐഡിയ ആക്കി മാറ്റി .അങ്ങിനെ കുറെ ചാട്ടങ്ങള്‍ ഞങ്ങളുടെ ബാച്ച് ല്‍ അരങ്ങേറി .

ഇതിനു ശേഷം നടന്ന പ്രശസ്തമായ മറ്റൊരു ചാട്ടം എന്റെ സുഹൃത്തായ "കാളി" എന്നറിയപ്പെടുന്ന അരുണ്‍ രാഘവന്റെതായിരുന്നു.ഇദ്ദേഹം വളരെ പ്രശസ്തനായ ഒരു ഗായകന്‍ കൂടി ആയിരുന്നു."ഏഴാം കടലിന്നക്കരെ "എന്ന് തുടങ്ങുന്ന ഒറ്റ ഗാനം കൊണ്ട് തന്നെ പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയം കവര്‍ന്ന ഒരു വ്യക്തിത്വത്തിനുടമ .ക്ലാസ്സിലെ ഫ്രീ പീരീഡ്‌ ല്‍ ഏതെങ്കിലും ടീച്ചര്‍ വന്നിട്ട് "അരുണ്‍ ..നീ ഒരു പാട്ട് പാ...."എന്ന് പറഞ്ഞ് തുടങ്ങുംപോളെക്കും പാട്ട് രണ്ടാം ചരണത്തില്‍ എത്തി കാണും. എന്തൊക്കെയായാലും ഇദ്ദേഹത്തിനും ഒരിക്കല്‍ ചാടി പോകേണ്ടി വന്നു..ഇതിനു കാരണം യൂനിറ്റ് ടെസ്റ്റിലെ പരാജയം ആയിരുന്നു.ഏഴാം ക്ലാസ്സില്‍ ആണ് ഇംഗ്ലീഷ് മീഡിയം സ്റ്റാര്‍ട്ട്‌ ചെയ്യുന്നത്.അത് കൊണ്ട് മലയാളം മീഡിയം സ്കൂളില്‍ പഠിച്ചവര്‍ക്ക് അതൊരു കടമ്പ തന്നെ ആണ്.കാളിയും ഇതില്‍ പെട്ട ഒരുത്തന്‍ തന്നെ.തന്മൂലം പരാജയത്തിന്റെ രുചി ആദ്യമായി അവനും അറിഞ്ഞു.ഞാനും ഉണ്ടായിരുന്നു തോറ്റ കുട്ടികളുടെ ലിസ്റ്റില്‍ .റിസള്‍ട്ട്‌ അടുത്ത പരെന്റ്സ്‌ ഡേക്ക് വീട്ടുകാര്‍ അറിഞ്ഞാല്‍ കാര്യം പോക്കാണ്.അത് കൊണ്ട് കാളി എന്നോട് പറഞ്ഞു -"ഡാ നമുക്ക് ചാടി പോകാം".കേട്ടപ്പോള്‍ ശരിയാണെന്ന് എനിക്കും തോന്നി.ഞാന്‍ സമ്മതിച്ചു.കൂടെ ഉണ്ടായിരുന്ന ജോമോന്‍ കൂടി ഇതേ അഭിപ്രായം പറഞ്ഞപ്പോള്‍ ചാടാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.പക്ഷെ സന്ധ്യ ആയപ്പോളേക്കും ഞാനും ജോമോനും ട്രാക്ക് മാറ്റി ചവിട്ടി.ചാടി പോകണ്ട എന്ന് തീരുമാനിച്ചു.പക്ഷെ നമ്മുടെ കാളി പിന്മാറാന്‍ തയ്യാറല്ലായിരുന്നു.കുറെ ഉപദേശിച്ചു നോക്കിയിട്ടും അവന്‍ തീരുമാനത്തില്‍ ഉറച്ചു നിന്നു. അവസാനം ഗെയിംസ് സമയത്ത് ഒരു പ്ലാസ്റ്റിക്‌ കവറില്‍ രണ്ടു തുണികളും എടുത്തു സ്കൂളിന്റെ കമ്പി വേലിക്ക് സമീപം കാളി എത്തി.അവസാന വട്ട ഉപദേശത്തിന്റെ ഫലമായി കാളി ചാട്ടത്തില്‍ നിന്നും പിന്‍ വാങ്ങി ഫുട്ബോള്‍ കളിയ്ക്കാന്‍ വന്നു.
കളിയൊക്കെ കഴിഞ്ഞു ഹോസ്റ്റലില്‍ എത്തിയപ്പോള്‍ കാളിയെ കാണ്മാനില്ല. ഉടന്‍ തന്നെ ഹൌസ് മാസ്റ്റര്‍ അനില്‍ സാറിനെ സംഭവം അറിയിച്ചു.സാറും സംഘവും ഉടന്‍ തന്നെ നവോദയയുടെ വാഹനമായ ബഹിരാകാശ "പേടകത്തില്‍ "കാളിയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു.ഇതിനിടക്ക് സ്കൂളില്‍ നിന്നും ചാടിപോയ അരുണ്‍ ചെന്നു പെട്ടത് എന്റെ ഒരു ചേട്ടന്റെ മുന്നിലും.ചേട്ടന് കാളിയെ നേരത്തെ പരിചയമുണ്ട്.എങ്ങോട്ടാണ് പോകുന്നത് എന്ന ചോദ്യത്തിന് "കട വരെ "എന്നായിരുന്നത്രേ ഉത്തരം.അത് കൊണ്ട് തന്നെ അദ്ദേഹം അത് കാര്യമായി എടുത്തില്ല.എന്തായാലും അനില്‍ സര്‍ അന്വേഷിച്ചു ചെല്ലുമ്പോള്‍ കാളി വീട്ടില്‍ എത്തിയിരുന്നു.പിന്നീടു നടന്ന ചോദ്യോത്തര വേളയില്‍ ഞങ്ങള്‍ പറഞ്ഞിട്ടാണ് ചാടി പോയത് എന്ന് അവന്‍ പ്രിന്‍സിപ്പല്‍ സാറിനു മൊഴി കൊടുത്തു.അങ്ങിനെ പ്രിന്‍സിപ്പല്‍ എന്നെ വിളിപ്പിച്ചു കാര്യം ആരാഞ്ഞു.എനിക്കറിയില്ല എന്ന മറുപടി അദ്ദേഹം വിശ്വസിച്ചു.എന്തായാലും എനിക്കെതിരെ നടപടി ഒന്നും ഉണ്ടായില്ല.

അടുത്ത ഊഴം അറ്മോന്‍ എന്നറിയപെടുന്ന രതീഷ്‌ PR ന്റെ തന്നെയായിരുന്നു.ഇദ്ദേഹം ചാടാനുള്ള യഥാര്‍ത്ഥ കാരണം ഇപ്പോഴും ആര്‍ക്കും അറിയില്ല.ഒരു സുപ്രഭാതത്തില്‍ PR ചാടി പോയി.എല്ലാവരും PR നു വേണ്ടി തിരച്ചില്‍ തുടങ്ങി.അവസാനം അവന്‍ വീട്ടില്‍ എത്തിയെന്ന് ഫോണ്‍ വന്നു.സ്കൂളില്‍ തിരിച്ചെത്തിയ PR നോട് എന്താണ് ചാടാനുള്ള കാരണം എന്ന് പ്രിന്‍സിപ്പല്‍ ചോദിച്ചപ്പോള്‍ ഉടന്‍ വന്നു മറുപടി "സര്‍ ജിനോയ് എന്നെ ഒട്ടകം എന്ന് വിളിച്ചു."

ഇനി അനീഷ്‌ ജോണി എന്ന് വിളിക്കുന്ന ജാണ്ടിയുടെ കഥയാണ്....:) .ഇദ്ദേഹത്തെ ചാടാന്‍ പ്രേരിപ്പിച്ചത് വേറൊരു വ്യത്യസ്ത സംഭവം ആണ്..എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മെസ്സ് ഹാളില്‍ വച്ച് PT സര്‍ ജോസ് ജാണ്ടിയെ ടേബിള്‍ നു മുകളില്‍ കയറ്റി നിര്‍ത്തി.മെസ്സ് ഹാളില്‍ ശബ്ദം ഉണ്ടാക്കിയതാണ് കാരണം.എല്ലാവരുടെയും മുന്‍പില്‍ അങ്ങിനെ നില്‍ക്കേണ്ടി വന്നതില്‍ ജാണ്ടി അതീവ ദുഖിതനായി.അന്ന് തന്നെ ചാടി പോവുകയും ചെയ്തു.സാറുമാര്‍ തിരച്ചിലോട് തിരച്ചില്‍ .എന്നാല്‍ ഒരു രാത്രി മുഴുവന്‍ തിരഞ്ഞിട്ടും ജാണ്ടിയെ കണ്ടെത്താനായില്ല .വീട്ടില്‍ ചെന്നപ്പോള്‍ അവിടെയും ജാണ്ടിയില്ല ..ഇതോടെ വീട്ടുകാരും വിഷമത്തിലായി .അടുത്ത ദിവസം പ്രിന്‍സിപ്പല്‍ സ്പെഷ്യല്‍ യോഗം വിളിച്ചു.എല്ലാവരെയും ഉപദേശിച്ചു.ചാടി പോയാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചു..അതിനിടയില്‍ ഓഫീസില്‍ നിന്നും പ്യൂണ്‍ സാജുവേട്ടന്‍ ഓടി വന്നു ജാണ്ടി വീട്ടില്‍ എത്തിയെന്ന് ഫോണ്‍ വന്ന കാര്യം അറിയിച്ചു.ഇത് കേട്ടതും പ്രിന്‍സിപ്പല്‍ "ദൈവമേ നന്ദി" എന്ന് പറഞ്ഞതും ഒരുമിച്ചായിരുന്നു.

തിരിച്ചു സ്കൂളില്‍ എത്തിയ ജാണ്ടി പല വീരഗാഥകളും പറഞ്ഞു.ബോംബെയിലേക്ക് ട്രെയിന്‍ കേറി എന്നൊക്കെ..എന്തായാലും ജാണ്ടി ആയതു കൊണ്ട് ആരും വിശ്വസിച്ചില്ല.ഇതിനു ശേഷം വേറൊരു ചാട്ടവും ഞങ്ങളുടെ ബാച്ചില്‍ നടന്നില്ല..അത് തന്നെയാണ് ജാണ്ടിയെ ഞങ്ങളുടെ ഇടയില്‍ വ്യത്യസ്തനാക്കുന്ന ഘടകവും...

Thursday 21 April 2011

തവള ഫ്രൈ ...!


സംഭവം നടക്കുന്നത് ഞാന്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോളാണ് .പന്ത്രണ്ടാം ക്ലാസ്സില്‍ ബയോളജി പ്രൊജക്റ്റ്‌ എന്നൊരു കടമ്പ ഉണ്ട് .
ഇതിനായി മൊത്തം വിദ്യാര്‍ത്ഥികളെ രണ്ടു പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ചിരുന്നു . അതില്‍ ഞങ്ങള്‍ രണ്ടു ഗ്രൂപ്പുകാര്‍ക്ക് ലഭിച്ചത് തവളയെ ഉപയോഗിച്ചുള്ള പ്രൊജക്റ്റ്‌ ആയിരുന്നു-അരുണ്‍ .വി. നായര്‍ ,വിനീത എന്നിവരടങ്ങുന്ന ഒരു ടീമും ഞാനും റെക്സിയും അടങ്ങുന്ന മറ്റൊരു ടീമും .ഇതില്‍ എന്റെ ടീമിന് ലഭിച്ചിരുന്നത് "Effect of drugs on capillary blood circulation of frogs" എന്ന സബ്ജെക്റ്റ് ആയിരുന്നു.ഇതിനായി തവളകള്‍ക്ക് glucose,ethanol തുടങ്ങിയ രാസവസ്തുക്കള്‍ കൊടുത്തതിനു ശേഷം മൈക്രോസ്കോപിലൂടെ ബ്ലഡ്‌ സെല്ല്സ് പരിശോധിച്ചു അവയുടെ വേഗത കൂടുന്നുണ്ടോ കുറയുന്നുണ്ടോ എന്ന് വിലയിരുത്തണം .ഇത് ചെയ്യേണ്ട വിധത്തിനായി ഞങ്ങള്‍ കുറെ അലഞ്ഞു.പോയ വര്‍ഷങ്ങളിലെ വിദ്യാര്‍ത്ഥികളുടെ records ഒന്നും പരിശോധിക്കരുത് എന്നാണ് ബയോളജി ടീച്ചറുടെ നിര്‍ദ്ദേശം .ഓരോ വര്‍ഷത്തെയും വിദ്യാര്‍ത്ഥികളുടെ records ബയോളജി ലാബില്‍ തന്നെയാണ് സൂക്ഷിക്കുക .അത് കൊണ്ട് അവരോടു records ചോദിക്കുക എന്നത് അസംഭവ്യമായ ഒരു കാര്യമായിരുന്നു. അവസാനം ബയോളജി ലാബില്‍ തന്നെ കയറി records അടിച്ചു മാറ്റി ഞങ്ങള്‍ procedures എല്ലാം പഠിച്ചു .
ഇനി അടുത്ത പ്രശ്നം എന്ന് പറഞ്ഞാല്‍ തവളകളെ സംഘടിപ്പിക്കുക എന്നതായിരുന്നു.നവോദയയില്‍ നിന്നും പുറത്തേക്ക് ഇറങ്ങാന്‍ അനുവാദം ഇല്ലാത്തതിനാല്‍ തവളകളെ പിടി കൂടുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യം ആയിരുന്നില്ല. ക്യംപസ്സിലാണ് എങ്കില്‍ ഒരൊറ്റ തവളയെ പോലും കാണാന്‍ പോലും ഇല്ല.
അങ്ങിനെ തവളകളെ വിലയ്ക്ക് വാങ്ങാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. അരുണ്‍ വിയുടെ അച്ഛനോട് പറഞ്ഞ് അടുത്ത parents day (എല്ലാ മാസത്തിലെയും ആദ്യത്തെ ഞായര്‍ ആഴ്ച) ഒരു ബക്കറ്റ്‌ മുഴുവന്‍ തവളകളെ കൊണ്ട് വരുത്തിപ്പിച്ചു ബക്കറ്റിന്റെ വായ ഒരു തോര്‍ത്ത്‌ കൊണ്ട് മൂടികെട്ടി വളരെ കഷ്ടപ്പെട്ട് ബസില്‍ ആണ് അദ്ദേഹം അത് കൊണ്ട് വന്നത്. ബക്കറ്റ് ഹോസ്റ്റലില്‍ കൊണ്ട് വന്നു വച്ചപ്പോള്‍ തന്നെ ക്രോ ക്രോം എന്ന ശബ്ദം മൂലം ആര്‍ക്കും ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല.മൊത്തം പേരും ഞങ്ങളെ തെറി വിളിക്കാന്‍ തുടങ്ങി.അതുകൊണ്ട് അവസാനം തവളകളെ ബാത്‌റൂമില്‍ വച്ച് പൂട്ടി .എന്തൊക്കെയായാലും പ്രൊജെക്ടിനു ആവശ്യമുള്ള സാധനങ്ങള്‍ കിട്ടിയല്ലോ എന്നോര്‍ത്ത് ഞങ്ങള്‍ സന്തോഷിച്ചു.അങ്ങിനെ പ്രൊജക്റ്റ്‌ തുടങ്ങി.തവളകളെ സൂക്ഷിച്ചിരുന്ന ബക്കറ്റിന്റെ മുകളിലെ തോര്‍ത്ത്‌ വെറുതെ അഴിച്ചു നോക്കിയപ്പോള്‍ തന്നെ "ക്രോം ക്രോം" എന്ന ശബ്ദത്തില്‍ രണ്ടെണ്ണം പുറത്തോട്ട് ചാടിപ്പോയി.ഒരു വിധത്തില്‍ രണ്ടാമതും ബക്കറ്റ് മൂടികെട്ടി ഞങ്ങള്‍ ലാബിലേക്ക് നടന്നു.അവിടെ വച്ച് പതുക്കെ ബക്കറ്റിന്റെ മുകളിലെ തോര്‍ത്ത്‌ നീക്കാന്‍ ഞാന്‍ അരുണിനോട് ആവശ്യപെട്ടു.നീക്കിയപ്പോള്‍ കിട്ടിയ ചെറിയ ഗ്യാപ്പിലൂടെ ഞാന്‍ കൈ കടത്തി.പതുക്കെ തവളകളെ പിടിക്കാം എന്ന് കരുതിയ എനിക്ക് തെറ്റി .രണ്ടു മൂന്നു ദിവസമായി ഒരേ വെള്ളത്തില്‍ താമസിച്ചു കൊണ്ടിരുന്ന തവളകള്‍ക്ക് നല്ല കൊഴു കൊഴുത്ത തൊലി രൂപാന്തരപെട്ടിരുന്നു .പിടിക്കുമ്പോള്‍ ബ്ലും ബ്ലും എന്ന് പറഞ്ഞ് തവളകള്‍ ചാടികൊണ്ടിരുന്നു.അവസാനം ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം ഞാന്‍ ഒരു തവളയെ പിടികൂടി.ഇനി ഇവനെ chloroform കൊടുത്തു മയക്കണം അതിനു ശേഷമാവാം ബാക്കി എക്സ്പിരിമെന്റ് എന്ന് കരുതി ഞാന്‍ അരുണിനോട് chloroform കൊടുക്കാന്‍ ആവശ്യപ്പെട്ടു .തവളകളുടെ മൂക്കിലൂടെ വേണം chloroform കൊടുക്കാന്‍ .അവന്‍ ഒരു dropper എടുത്തു തവളയുടെ മൂക്കില്‍ രണ്ടു തുള്ളി കൊടുത്തു.രണ്ടു മിനിറ്റ് വെയിറ്റ് ചെയ്തതിനു ശേഷം തവള മയങ്ങിയോ എന്നറിയാന്‍ ഞാന്‍ എന്റെ കൈ പതുക്കെ അയച്ചു നോക്കി.അത്രയും നേരം എന്റെ കയ്യില്‍ ഒതുങ്ങി കിടന്ന തവള ബ്ലും എന്ന് പറഞ്ഞ് ഒരൊറ്റ ചാട്ടം.ചാടി ചാടി നേരെ വാതിലിനു പുറത്തേക്കു പോകാന്‍ ശ്രമിച്ച തവളയുടെ പിന്നിലൂടെ ഞാന്‍ പാഞ്ഞു ചെന്നു.ഇതിനിടയില്‍ കൂടെ ഉണ്ടായിരുന്ന ആരോ വാതില്‍ അടച്ചു.കുറെ നേരത്തെ അധ്വാനത്തിന് ശേഷം ഞാന്‍ തവളയെ പിടി കൂടി."ചക്ഷു ശ്രവണ ഗളസ്ഥമാം ദര്ദുരo " എന്ന് പറയുന്നത് പോലെ അവന്‍ എന്റെ കയ്യില്‍ കിടന്നു പിടച്ചു.പിന്നെയും chloroform കൊടുത്തു.ഇപ്രാവശ്യമാണ് ഞാന്‍ മറ്റൊരു കാര്യം ശ്രദ്ധിച്ചത്.മനുഷ്യരില്‍ കാണപ്പെടാത്ത അടയ്ക്കാവുന്ന ഒരു തരം വാല്‍വ് തവളകള്‍ക്ക് മൂക്കില്‍ ഉണ്ട്.ഓരോ തവണ chloroform കൊടുക്കുംബോളും തവള ഇതുപയോഗിച്ച് മൂക്ക് അടച്ചു പിടിക്കുന്നു."അത് ശരി കാണിച്ചു തരാമെടാ "ഞാന്‍ മനസ്സില്‍ പറഞ്ഞു.പിന്നെ ഒരു സിറിഞ്ച് സംഘടിപ്പിച്ചു തവളയുടെ മൂക്കില്‍ നേരിട്ട് chloroform കുത്തി വച്ചു.ഇത്തവണ സംഭവം ചെറുതായി ഫലിച്ചു.തവള ഒന്നടങ്ങി.ഞാന്‍ തവളയുടെ വിരലുകള്‍ അകത്തി പിടിച്ചു മൈക്രോസ്കോപിന്റെ അടിയില്‍ വചൂ .സൂം ചെയ്തു തവളയുടെ ഞരമ്പുകള്‍ തെളിയുംബോളെക്കും അത് കൈ അനക്കാന്‍ തുടങ്ങും.അത് കൊണ്ട് തന്നെ ബ്ലഡ്‌ സെല്ല്സ് കണ്ടു പിടിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. രണ്ടു പേര്‍ തവളയുടെ കാല്‍ വിടര്ത്താനും ഞാന്‍ തവളയെ പിടിക്കാനും വേറൊരാള്‍ മൈക്രോസ്കോപ് നോക്കാനും വേണ്ടി വന്നു.

ഇനിയാണ് ശരിക്കുള്ള പരീക്ഷണങ്ങള്‍ . കയ്യിലുള്ള രാസവസ്തുക്കള്‍ ഓരോന്നായി കുത്തി വച്ച് തവളയുടെ ബ്ലഡ്‌ സെല്ല്സിന്റെ വേഗത താരതമ്യം ചെയ്യണം .ഏതെല്ലാം രാസവസ്തുക്കള്‍ ഞങ്ങള്‍ കുത്തി വചൂ എന്നെനിക്ക് കൃത്യമായി ഓര്‍മയില്ല.ഓരോ രാസവസ്തുക്കള്‍ കുത്തി വച്ചതിനു ശേഷവും തവളയെ മാറ്റി വേറെ തവളയെ ഉപയോഗിക്കണം.ഇല്ലെങ്കില്‍ രണ്ടു രാസവസ്തുക്കള്‍ തമ്മിലുള്ള വ്യത്യാസം നമുക്ക് അറിയാന്‍ കഴിയില്ല.കുത്തി വച്ച എല്ലാ രാസവസ്തുക്കളുടെയും പേര് എനിക്കൊര്‍മയില്ലെങ്കിലും glucose ,ethanol എന്നിവയുടെ ഫലം എനിക്ക് നല്ല ഓര്‍മയുണ്ട്.ഇതു രണ്ടെണ്ണം കുത്തി വച്ചപ്പോളും ബ്ലഡ്‌ സെല്ല്സിന്റെ ഒഴുക്കിന് അസാമാന്യ വേഗത ആയിരുന്നു.ഇതില്‍ ഏറ്റവും കൂടുതല്‍ വേഗത ethanol കുത്തി വച്ചപ്പോളയിരുന്നു.ഇതില്‍ നിന്നും ഞാന്‍ ഒരു നിരീക്ഷണ ഫലം മനസ്സില്‍ കുറിച്ചിട്ടു-
"രണ്ടു പെഗ്ഗ് അടിച്ചാല്‍ ഏതൊരുത്തനും ഒരു പുലി ആയി മാറും "
അങ്ങിനെ ഒരു വിധത്തില്‍ പ്രൊജക്റ്റ്‌ അവസാനിപ്പിച്ചു.

ഇനി സംഭവത്തിന്റെ ക്ലൈമാക്സ്‌. രണ്ടു ടീമിന്റെ പ്രോജെക്റിനും കൂടി ഞങ്ങള്‍ക്ക് വേണ്ടി വന്നത് മൊത്തം 8 തവളകള്‍ ബക്കറ്റ്‌ ല്‍ ആണെങ്കില്‍ ഇനിയും ഒരു 10 - 15 തവളകള്‍ കൂടെ കിടപ്പുണ്ട് .നല്ല തുടയുള്ള മഞ്ഞ തവളകള്‍ .അരുണിന്റെ ഉള്ളില്‍ ഉറങ്ങി കിടന്നിരുന്ന മാംസ ഭോജി സട കുടഞ്ഞെഴുന്നേറ്റു .അവന്‍ എന്നോട് പറഞ്ഞു -"ഡാ കിടിലന്‍ തവളകള്‍ ! എല്ലാത്തിനെയും കൂടി പൊരിച്ചു അടിച്ചാലോ ?"ഇത് കേട്ടപ്പോള്‍ എന്റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി.
പക്ഷെ എങ്ങിനെ തവളകളെ പൊരിക്കും?നവോദയയിലെ അടുപ്പ് ജോലിക്കാരുടെ കയ്യില്‍ ഭദ്രമാണ്.അങ്ങോട്ടുള്ള പ്രവേശനം പോലും നിഷിദ്ധം.
പക്ഷെ എന്റെ സുഹൃത്ത്‌ അരുണ്‍ സാറന്മാരുടെ കണ്ണില്‍ ഉണ്ണിയായിരുന്നു .അവന്‍ അടിക്കാറുള്ള മണികള്‍ പള്ളി മണികളെക്കാള്‍ ശബ്ദ ഗംഭീര്യമുള്ളതായത് കൊണ്ട് ഒരു വിധം സാറ്മാരെല്ലാം അവനില്‍ സംപ്രീതനയിരുന്നു.നവോദയ അടുക്കളയുടെ തലവന്‍ അഥവാ Catering Assistant സര്‍ ഇതില്‍ പെട്ട ഒരാളായിരുന്നു.അത് കൊണ്ട് തന്നെ തവള ഫ്രൈ ക്ക് വേണ്ടി ഇദ്ദേഹത്തെ സമീപിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് എനിക്കോര്‍മയില്ല പക്ഷെ ജന്മദേശം ബീഹാര്‍ ആയതിനാല്‍ "ബീഹാറി" എന്ന അപര നാമധേയത്തിലാണ് അദ്ദേഹം ഞങ്ങള്‍ക്കിടയില്‍ അറിയപ്പെടിരുന്നത്.

മുഴുത്ത തവളകളെ കൊന്നു തുടയിറച്ചി മാത്രം ഞങ്ങള്‍ വേര്‍ തിരിച്ചെടുത്തു.ഒരു ചെറിയ പാത്രം മൊത്തം വരുമായിരുന്നു അത്.അരുണ്‍ ബീഹാറി സാറിനെ സമീപിച്ചു കാര്യം ഉണര്‍ത്തിച്ചു .തവള ഇറച്ചി കണ്ട പാടെ അദ്ദേഹം ചോദിച്ചു -"whats this?".അരുണ്‍ പറഞ്ഞു -"Sir,This is Frog meat.Can u pls cook this for us?"
"Frog!? अरे यार !तुम लोग फ्रोगोम को खाते हैं क्या ?"ഇത്രയും പറഞ്ഞ് ചിരിച്ചു കൊണ്ട് അദ്ദേഹം നടന്നു പോയി.തവളകളെ പൊരിക്കാന്‍ വേറൊരു വഴിയും കാണാത്തതിനാല്‍ ഇറച്ചി മുഴുവന്‍ ഞങ്ങള്‍ നവോദയയിലെ ഒരു സിമന്റ് പണിക്കാരന് കൊടുത്തു.അയാള്‍ അത് കൊണ്ട് എന്ത് ചെയ്തോ ആവോ?

എന്തായാലും പിറ്റേ ദിവസം അരുണിനെ ആക്ടിംഗ് പ്രിന്‍സിപ്പല്‍ വെങ്കടെശ്വരന്‍ വിളിപ്പിച്ചു.സംഭവം വേറെയൊന്നുമല്ല "ബീഫ് പോലെ തന്നെ തവളയും നിഷിദ്ധം ആണത്രേ ബിഹാറിലെ ജനങ്ങള്‍ക്ക്‌ ..തവളയിറച്ചി അദ്ദേഹത്തിന്റെ അടുക്കല്‍ കൊണ്ട് പോയത് മൂലം ഞങ്ങള്‍ അദ്ദേഹത്തെയും കുടുംബത്തെയും അപമാനിച്ചിരിക്കുന്നു ..അത് കൊണ്ട് അദ്ദേഹത്തോട് മാപ്പ് ചോദിക്കണം "പാവം അരുണ്‍ ..അദ്ദേഹത്തെ ചെന്ന് കണ്ടു ഒരു സോറി യില്‍ എല്ലാം ഒതുക്കി തീര്‍ത്തു.ഒരു സസ്പെന്‍ഷന്‍ ഒഴിവയതോര്‍ത്തു എനിക്കും സന്തോഷമായി.....!!