Wednesday 19 April 2017

ഒരു സ്കോട്ട്ലൻഡ് യാത്രാ കുറിപ്പ്

ഞാൻ ഇംഗ്ലണ്ടിൽ ഓൺസൈറ്റ് വർക്ക് ചെയ്യുന്ന കാലം. ഒരു കൊല്ലത്തെ അസ്‌സൈന്മെന്റ്  ആയതു കൊണ്ട് കുടുംബം കൂടെയില്ല. ലണ്ടനിൽ ഇന്ത്യക്കാർ തിങ്ങി പാർക്കുന്ന ഈസ്റ്റ് ഹാം എന്ന സ്ഥലത്ത് പേയിങ് ഗസ്റ് ആയി ആണ് ഞാൻ താമസിച്ചിരുന്നത്.ആ വീടിൻെറ ഉടമസ്ഥൻ രാജ് എന്നറിയപ്പെടുന്ന തമിഴ്നാട്ടുകാരൻ ആയിരുന്നു .അത് കൊണ്ട് ദിവസവും അണ്ണന്മാരുടെ ചോറും സാമ്പാറും ഇഡ്ഡലിയും ഒക്കെ തന്നെ ആയിരുന്നു ഭക്ഷണം .ഈസ്റ്റ് ഹാമിൽ ഒരു പാട് ശ്രീലങ്കൻ കടകളും ഇന്ത്യൻ കടകളും ഒക്കെ ഉണ്ട്.  റോഡുകളുടെ ഇരു ഭാഗങ്ങളിലുമായി ഒരേ ചുമർ പങ്കിടുന്ന ചുവന്ന കളറിലുള്ള ഓട് മേഞ്ഞ കെട്ടിടങ്ങൾ .അതായിരുന്നു അവിടുത്തെ വീടുകൾ.ശനി ഞായർ മുതലായ ഒഴിവു ദിവസങ്ങളിൽ ഞങ്ങൾ കൂട്ടുകാർ എല്ലാം ഏതെങ്കിലും ഒരു വീട്ടിൽ അങ്ങ് കൂടും. രാത്രികളിൽ കഥയൊക്കെ പറഞ്ഞ് നല്ല രസമാണ് . അങ്ങിനെ ഒരു ഫെബ്രുവരി മാസത്തിൽ ഞങ്ങൾ ഒരു ടൂർ പോകാം എന്ന് നിശ്ചയിച്ചു .നല്ല ഏതെങ്കിലും സ്ഥലം തന്നെ കാണണം എന്ന ഞങ്ങളുടെ ആഗ്രഹത്തിന്റെ ഒടുവിൽ സ്കോട് ലാന്റ് കാണാൻ ഞങ്ങൾ തീരുമാനിച്ചു . എന്റെ കൂടെ സഹപ്രവർത്തകരായ രഘു , കാർത്തിക്ക് എന്നിവർ ഉണ്ടായിരുന്നു . സ്കോട് ലന്റിലെ എഡിൻബറ യിൽ വർക്ക് ചെയ്യുന്ന സുഹൃത്തുക്കളെ വിളിച്ച് ആഗ്രഹം അറിയിച്ചു . കൂടെ വരാൻ അവർ കൂടി തയ്യാറായതോടെ പ്ലാനിങ് ആരംഭിച്ചു .

സ്കോട്ട്ലന്റിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലം ആണ് സ്‌കോട്ടിഷ് ഹൈ ലാന്റ്സ്  . സ്കോട് ലന്റിന്റെ മലയോര പ്രദേശം ആണ്  ഇത്. പ്രകൃതി മനോഹരമായ ഇവിടം എത്രയോ തമിഴ് ഹിന്ദി സിനിമാ  ഗാന രംഗങ്ങളിൽ നാം കണ്ടിരിക്കുന്നു. ഫെബ്രുവരി മാസം യു. കെ യിൽ വിന്റർ ആണ് .ലണ്ടനിൽ തന്നെ താപനില നാല് ഡിഗ്രി . അതിലും തണുത്ത പ്രദേശം ആണ് സ്കോട് ലന്റ് . തണുപ്പ് ചതിക്കുമോ എന്നറിയാൻ ഇന്റർനെറ്റ് പരതി ."ഓരോ കാലാവസ്ഥയിലും സ്കോട് ലന്റിന്  ഓരോ സൗന്ദര്യം ആണ് എന്ന റിവ്യൂ എനിക്ക് നന്നേ ബോധിച്ചു.ഇനി വേണ്ടത് യാത്രയുടെ പ്ലാൻ ആണ്  . കുറഞ്ഞ ചിലവിൽ അവിടം സന്ദർശിക്കാൻ ഉള്ള വഴി ഏതെങ്കിലും ഒരു ടൂർ ഓപ്പറേറ്റർ വഴി പോവുകയാണ്. ഇന്റെൻർനെറ്റിൽ നിന്നും 'ഹാഗിസ് അഡ്‌വെഞ്ചഴ്‌സ് ' എന്ന ടൂർ ഓപ്പറേറ്ററിനെ കിട്ടി. ട്രിപ്പ് അഡ്വൈസർ റേറ്റിംഗ് 4.5 ..മാത്രവുമല്ല നല്ല റിവ്യൂകളും ഉണ്ട് . അങ്ങിനെ അവരുടെ 2  Nights 3  days എന്ന പ്ലാൻ ബുക്ക് ചെയ്തു . യാത്രയും, താമസവും രണ്ടു നേരം ഭക്ഷണവും ഗ്രൂപ്പ് ഡിസ്‌കൗണ്ടും  കൂപ്പൺ കോഡും ഒക്കെ ചേർത്ത്  ഒരാൾക്ക് 175 GBP ആണ് ചാർജ്. ഇന്റർനെറ്റ് വഴി പണമടച്ച് ടിക്കറ് ഡൌൺലോഡ് ചെയ്തു. ടൂർ ആരംഭിക്കുന്നത് എഡിൻബറ യിൽ നിന്ന് ഫെബ്രുവരി അഞ്ചിന് കാലത്ത്  ആറ്  മണിക്ക്. ഫെബ്രുവരി  ഏഴിന് വൈകീട്ട് ആറു  മണിക്ക് എഡിൻബറയിൽ  തിരിച്ചെത്തുകയും ചെയ്യും . ലണ്ടനിൽ നിന്നും എഡിൻബറ ഫ്ലൈറ്റ് വിത്ത് റിട്ടേൺ ടിക്കറ്റ് ഒരാൾക്ക് GBP 35 nu കിട്ടി. റയാൻ എയർ നു നന്ദി. യൂറോപ്പിനകത്ത് വിമാനയാത്ര പലപ്പോഴും ബസ് ചാർജ്ജിനേക്കാൾ ചീപ്പ് ആയി കിട്ടാറുണ്ട് . ഇതും അത് പോലെ തന്നെ നടന്നു .

ഒരു പാട് എയർപോർട്ട്കൾ ഉള്ള ലണ്ടനിൽ ഞങ്ങളുടെ വിമാനം പുറപ്പെടുന്നത് സ്റ്റാൻസ്റ്റഡ് എന്ന എയർപോർട്ടിൽ നിന്നായിരുന്നു. ഈസ്റ്റ് ഹാമിൽ നിന്നും ഏകദേശം ഒരു മണിക്കൂർ യാത്രയുണ്ട് അങ്ങോട്ട് .അഞ്ച് പൗണ്ടിന് നാഷണൽ എക്സ്പ്രസ്സ് എന്ന ബസ് കിട്ടി . ഫെബ്രുവരി നാലിന് വീട്ടിൽ നിന്നും വർക്ക് ചെയ്ത ഞാൻ ഉച്ചക്ക് പണി നിർത്തി ബാഗും എടുത്ത് ഇറങ്ങി. ഓടിച്ചെന്ന് ട്യൂബ് റെയിൽ- ഡിസ്ട്രിക്ട് ലൈൻ പിടിച്ചു വെസ്റ്റ് ഹാം സ്റ്റേഷനിൽ ഇറങ്ങി .അവിടെ നിന്നും ജൂബിലി ലൈൻ പിടിച്ച് നേരെ സ്ട്രാറ്റ് ഫോർഡ് സ്റ്റേഷൻ..എന്റെ ബസ് അവിടെ നിന്നാണ് . ബസ് വന്നിട്ടില്ല .കുറച്ച് നേരം കാത്ത് നിന്നപ്പോൾ ബസ് വന്നു . ഡ്രൈവർ സായിപ്പ് ഇറങ്ങി വന്നു ടിക്കറ്റ്  ചെക്ക് ചെയ്തു . ബസിനകത്തു കയറി ..നമ്മുടെ നാട്ടിലെ പോലെ വലിയ പുഷ് ബാക്ക് ഇല്ല . കാരണം ഇതൊരു ഹ്രസ്വ ദൂര ബസ് ആണ് .പക്ഷെ ടോയ്‌ലറ്റ് ഉണ്ട് . അതാണല്ലോ അത്യാവശ്യം . ബാഗ്ലൂരിൽ നിന്നും നാട്ടിലേക്കുള്ള യാത്രയിൽ എത്രയോ തവണ മനസ്സിൽ ഓർത്തിട്ടുണ്ട് ഇതൊന്നു ഇന്ത്യയിൽ വരാൻ വേണ്ടി !.. ബസ്  ലണ്ടൺ നഗരം വിട്ടു ഹൈ വെയിൽ പ്രവേശിച്ചു .രണ്ടു ഭാഗത്തും കൃഷി ഇടങ്ങൾ . വലിയ വലിയ ട്രാക്ടറുകൾ അവയിൽ കൊയ്ത്തു നടത്തുന്നു .കൊയ്ത വൈക്കോൽ ,സിലിണ്ടർ ഷേപ്പിൽ ചുരുട്ടി വച്ചിരിക്കുന്നു .ബസ് ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചു കൊണ്ടിരുന്നു . ഞാൻ ഒരു ചെറിയ മയക്കത്തിലേക്ക് ചാഞ്ഞു .ഏകദേശം ഒരുമണിക്കൂറ് കൊണ്ട് ബസ് ,സ്റ്റാൻസ്റ്റഡ് എയർപോർട്ട് എത്തി .വളരെ മനോഹരമായ സ്ഥലം. നഗരത്തിന്റെ ശല്യങ്ങൾ ഒന്നുമില്ല .അവിടെ കണ്ട സ്റ്റാർ ബക്സിൽ നിന്നും ഓരോ കപ്പുച്ചിനോ കുടിച്ച്‌ ഞങ്ങൾ എയർപോർട്ട് ചെക്കിൻ  ചെയ്തു .നമ്മുടെ നാട്ടിലെ  പോലെ ചടങ്ങുകൾ ഒന്നുമില്ല .ടിക്കറ്റ് ബാർ കോഡ് സ്കാൻ ചെയ്താൽ ഗേറ്റ് തുറക്കും. പിന്നെ നേരെ സെക്യൂരിറ്റി ചെക്കിങ്ങിനു പോകാം .എല്ലാം കഴിഞ്ഞു വിമാനം പറന്നുയർന്നപ്പോളേക്കും നേരം ഇരുട്ടിയിരുന്നു .

ഏകദേശം ഒരു ഒമ്പത് മണിയോടെ വിമാനം എഡിൻബറയിൽ ലാൻഡ് ചെയ്തു . നല്ല തണുപ്പുണ്ടായിരുന്നു .എയർപോർട്ടിൽ നിന്നും ടാക്സി വിളിച്ച് ഞങ്ങൾ സുഹൃത്തിന്റെ ഫ്‌ളാറ്റിലേക്ക് പോയി .അധികവും കരിങ്കല്ല് പാകിയ രാജവീഥികൾ . മുഴങ്ങിയ ശബ്ദം ഉണ്ടാക്കിക്കൊണ്ട് കാറിന്റെ ടയർ ആ നിരത്തിലൂടെ നീങ്ങി. റോഡിൽ മൊത്തം നനവ് ഉണ്ടായിരുന്നു .അന്ന് രാവിലെ അവിടെ മഞ്ഞ് പെയ്തിരുന്നത്രെ .വൈകീട്ട് ആയപ്പൊളേക്കും എല്ലാം അലിഞ്ഞു തീർന്നു .സുഹൃത്തിന്റെ ഫ്‌ളാറ്റിൽ നിന്നും അത്താഴം കഴിച്ച് ഞങ്ങൾ കിടന്നുറങ്ങി.
ഫെബ്രുവരി അഞ്ചിന് അതി രാവിലെ ടാക്സി പിടിച്ചു ഞങ്ങൾ ടൂർ ഓപ്പറേറ്ററുടെ ഓഫീസിൽ എത്തി. ഞങ്ങളെ കൂടാതെ എഡിന്ബറയിൽ നിന്നും അജിത് , കാർത്തി, വികാഷ് എന്നീ മൂന്നു സഹപ്രവർത്തകർ കൂടെ ഉണ്ടായിരുന്നു ..ഷോപ്പ് തുറന്നിട്ടില്ല . ഞങ്ങൾ വെയിറ്റ് ചെയ്തു .ഞാൻ  ജാക്കറ്റും ഗ്ലോവ്‌സും മാത്രമേ ധരിച്ചിരുന്നുള്ളു ...തലയിൽ തണുപ്പ് വീണു തുടങ്ങിയപ്പോൾ മനസ്സ്സിലായി തൊപ്പിയും മഫ്ളറും കൂടെ വേണമെന്ന്. എങ്കിലും തണുപ്പും സഹിച്ച് അവിടെ തന്നെ കാത്തിരുന്നു  .ആറു  മണിക്ക് ഷോപ്പ് തുറന്നു ഒരു സായിപ്പ് വന്നു . ഹൃദ്യമായ ഭാഷയിൽ അദ്ദേഹം ഞങ്ങളെ സ്വാഗതം ചെയ്തു..ഞങ്ങൾക്കെല്ലാവർക്കും ഓരോ കോംപ്ലിമെന്ററി ടി ഷർട്ട് തന്നു .ഇത് വരെ സ്നോ കണ്ടിട്ടില്ലാത്ത ഞങ്ങളുടെ ആകാംക്ഷ- സ്നോ കാണാൻ പറ്റുമോ എന്ന് തന്നെ ആയിരുന്നു .സ്നോ ഇത്തവണ കുറവായതു കൊണ്ട് കാണാൻ ചാൻസ് ഇല്ല എന്ന അദ്ദേഹത്തിന്റെ അഭിപ്രായം ഞങ്ങളെ തെല്ലൊന്നു നിരാശപ്പെടുത്തി.ഇത് മനസ്സിലാക്കിയ അദ്ദേഹം താൻ  എഡിൻബറ യിൽ ജീവിക്കുന്ന വ്യക്തി ആണെന്നും കൂടെ വരുന്ന മലയോര താമസക്കാരനായ ഗൈഡിന് ഈ കാര്യത്തിൽ വ്യക്തമായി അഭിപ്രായം പറയാൻ കഴിയുമെന്നും പറഞ്ഞ് ഞങ്ങളെ സമാധാനിപ്പിച്ചു. 
കുറച്ച് കഴിഞ്ഞപ്പോൾ മഞ്ഞ നിറത്തിലുള്ള ബെൻസിന്റെ ഒരു ബസ് വന്നു . വശങ്ങളിൽ "ഹാഗിസ് അഡ്വെഞ്ചർസ് " എന്ന് എഴുതിയിരുന്നത് കൊണ്ട് അത് ഞങ്ങളുടെ വണ്ടി ആണെന്ന് മനസ്സിലായി . വണ്ടി നിർത്തി ഒരു ചെറിയ മനുഷ്യൻ ഇറങ്ങി .ഇയാളാണ് ഇനി ഞങ്ങളുടെ ഡ്രൈവറും ഗൈഡും എന്ന് ഷോപ്പിലുള്ള സായിപ്പ് പറഞ്ഞു . പാവാട പോലുള്ള സ്‌കോട്ടിഷ് വസ്ത്രമായ "കിൽറ്റ് " ആണ് വേഷം .പുഞ്ചിരിയോടെ ആ മനുഷ്യൻ സ്വയം പരിചയപ്പെടുത്തി - " ഐ ആം ആൻഡി " .ഞങ്ങളെ കൂടാതെ  ഒരു പാട് വിദേശികൾ ഈ ടൂറിനു കൂടെ ഉണ്ടായിരുന്നു .അധികവും യൂറോപ്പ്, കാനഡ , ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ .എല്ലാവരും വണ്ടിയിൽ കയറി കഴിഞ്ഞപ്പോൾ ആന്റി സ്കോട്ലാൻഡ് മാപ്പ് എടുത്ത് കാണിച്ചു, സന്ദർശിക്കാൻ പോകുന്ന സ്ഥലങ്ങളെ കുറിച്ചും പോകുന്ന റോഡുകളെ കുറിച്ചും വിവരിച്ചു. ബാക്കി എല്ലാം വഴിയേ പറയാം എന്ന് പറഞ്ഞ് ആൻഡി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി . ബസിലെ ഡ്രൈവ് ചെയ്തു കൊണ്ട് സംസാരിക്കാൻ കഴിയുന്ന  മൈക് ഓൺ ചെയ്തു മുഖത്തോട് അടുപ്പിച്ച് ആൻഡി പറഞ്ഞു . " എനിക്ക് കുറച്ച് നിബന്ധനകൾ ഉണ്ട് . 1.ബസിൽ പുകവലി പാടില്ല 2.മാലിന്യം വേസ്റ് ബാസ്കറ്റിൽ മാത്രം നിക്ഷേപിക്കുക  3.പി.ഡി.എ പാടില്ല . ഇനി ആർക്കെങ്കിലും ഉമ്മ വെക്കണം എന്ന് തോന്നുവാണെങ്കിൽ ഞാൻ ബസ് നിർത്തി തരാം.നിങ്ങൾ പുറത്തിറങ്ങി ഉമ്മ വെക്കണത് ഞങ്ങൾ ബസിൽ ഇരുന്നു കണ്ട് കൊള്ളാം .തീരുമ്പോൾ വന്നു തിരിച്ചു കേറിക്കോളൂ ." ഈ അന്നൗണ്സ്മെന്റ് ബസിൽ ചിരി പടർത്തി.ആൻഡി വാ തോരാതെ സംസാരിക്കുന്ന ഒരു രസികൻ ആയിരുന്നു .തന്റെ സംഭാഷണത്തിനിടയിൽ സ്‌കോട് ലന്റിനെ കുറിച്ച് ഒരു പാട് കാര്യങ്ങൾ അവൻ പറഞ്ഞു തന്നു . ഇംഗ്ലീഷ് കാരിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കാനുള്ള സമരത്തിലാണ് ഇന്നും ഈ ജനത .അവർക്ക് അവരുടേതായ ഒരുസംസ്കാരം ഉണ്ടത്രേ.ഇംഗ്ലീഷിന് പുറമെ ഗ്യാലിക്  എന്നൊരു ഭാഷ കൂടി സംസാരിക്കുന്നുണ്ട് മലനിരകളിൽ താമസിക്കുന്ന സ്‌കോട്ടിഷ് ജനത.പലർക്കും ഇംഗ്ലീഷ് സംസാരിക്കുന്നവരോട് പുച്ഛവും ആണ് .ഞങ്ങളുടെ ഗൈഡ് ആയ ആൻഡിയെ പോലും " ഇംഗ്ലീഷ് സ്പീകിംഗ് സ്കോട്ട്സ്സ്  മെൻ " എന്ന വിഭാഗത്തിൽ ആണത്രേ അവർ കാണുന്നത് .




എഡിൻബറ  നഗരം വിട്ട് ബസ് 'സ്റ്റിർലിംഗ്' എന്ന നഗരപരിസത്ത് എത്താറായി. ചുറ്റിനും പുൽമേടുകൾ നിറഞ്ഞ ആ പ്രദേശം വളരെ സുന്ദരമായിരുന്നു .പുൽമേടുകളിൽ കുതിരകൾ മേയുന്നതു കാണാം .ചെറിയ ചാറ്റൽ മഴ ഉണ്ട് .ഞങ്ങൾ സ്റ്റിർലിങ്ങിൽ ഇറങ്ങിയില്ല .നേരെ പോയത് ഫോർട്ട് വില്യം എന്ന കോട്ട കാണാൻ ആയിരുന്നു . ഒരു മലയുടെ താഴ്വരയിൽ ബസ് നിർത്തി .ഇനി അങ്ങോട്ട് നടക്കണം .കുത്തനെ ഉള്ള കയറ്റമാണ് . എളുപ്പ വഴി എടുക്കണമെങ്കിൽ കാട്ടിലൂടെ കയറണം . ഞങ്ങൾ കാട്ടിലൂടെ നടന്നു .മരങ്ങളെല്ലാം ഇല പൊഴിച്ചിരുന്നത് കൊണ്ട് കാട് ആയി ഒന്നും തോന്നിയില്ല . നടന്നു നടന്ന് അവസാനം കോട്ടയുടെ മുന്നിൽ എത്തി . ഇവിടം ബെൻ നെവിസ് എന്ന മലയുടെ ഗെറ്റ് വേ ആയി ആണ് അറിയപ്പെടുന്നത് .കോട്ടക്ക് മുന്നിൽ നിന്ന് നോക്കിയാൽ കുന്നിനു താഴെ ഫോർട്ട് വില്യം എന്ന് തന്നെ അറിയപ്പെടുന്ന കൊച്ചു പട്ടണം കാണാം . ഒരേ പോലെ ഉള്ള ,വെള്ളയും കറുപ്പും കളർ ചേർന്ന കെട്ടിടങ്ങൾ മുകളിൽ നിന്ന് കാണാൻ നല്ല ഭംഗി ആണ് .ഏതാനും ഫോട്ടോകൾ എടുത്ത് കൊണ്ട് ഞങ്ങൾ മല  ഇറങ്ങി .മലനിരകളിലൂടെ അനായാസേന സൈക്കിൾ ഓടിക്കുന്ന കുറെ സായിപ്പന്മാരെ കണ്ടു .ബസിലേക്ക്  ഏറ്റവും ഒടുവിൽ തിരിച്ചെത്തിയത് ഹതഭാഗ്യത്തിന് ഞങ്ങൾ ഇന്ത്യക്കാർ ആയിരുന്നു  . ഇനി ഉള്ള സ്ഥലങ്ങളിലെല്ലാം ഇന്ത്യക്കാർ പെട്ടെന്ന് തിരിച്ചു ബസിൽ എത്തണമെന്നുള്ള കർശന നിർദേശം അതോടെ ആൻഡി ഞങ്ങൾക്ക് തന്നു .തല  കുലുക്കി സമ്മതിച്ചു കൊണ്ട് ബസിൽ കയറി  വീണ്ടും യാത്ര തുടർന്നു. ഹാരി പോട്ടർ സിനിമയിൽ കാണിക്കുന്ന ട്രെയിൻ കടന്നു പോകുന്ന വലിയ ഒരു പാലം പോകുന്ന വഴിയിൽ ഞങ്ങൾ കണ്ടു . ഈ റൂട്ടിൽ പഴയ കൽക്കരി എൻജിൻ തീവണ്ടി അവർ ഇപ്പോഴും  ഓടിക്കുന്നുണ്ടത്രെ . ആ ട്രെയിൻ  യാത്ര വളരെ മനോഹരമാണെന്ന് ആൻഡി പറഞ്ഞു .പോകുന്ന വഴികളിൽ പുല്ലുകൾ മാത്രം നിറഞ്ഞ മനോഹരമായ മലകളും അവിടെ മേയുന്ന ചെമ്മരിയാടിൻ  കൂട്ടങ്ങളെയും കണ്ടു .ലഞ്ചിന് വേണ്ടി ഏതോ ഒരു ഹോട്ടലിൽ ബസ്  നിർത്തി .നല്ല റോസ്‌റ്റഡ്‌ ബീഫ് തന്നെ കഴിച്ചു .വെണ്ണ ചേർത്ത് ചതച്ച ഉരുളക്കിങ്ങും ,വേവിച്ച പച്ചക്കറികളും കൂടെയുണ്ടായിരുന്നു . തണുപ്പ് നന്നായി കൂടി വരുന്നുണ്ടായിരുന്നു . ഞാൻ ഒരു സ്‌കോട്ടിഷ് തൊപ്പിയും മഫ്ലറും അവിടെയുള്ള ഒരു കടയിൽ നിന്നും വാങ്ങി കവർ ചെയ്തു . ബസ് വീണ്ടും നീങ്ങി .തകർന്നടിഞ്ഞ ഒരു കോട്ടയുടെ മുന്നിലാണ് ഇപ്രാവശ്യം കൊണ്ട് പോയത് .അവിടം മനോഹരമായിരുന്നു .ആന്റി ആ കോട്ടയുടെ ഹിസ്റ്ററിയെ പറ്റി വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു . ഞങ്ങൾക്ക് ഹിസ്റ്ററി മടുത്തു തുടങ്ങി എന്ന് മനസ്സിലായ അവൻ ട്രിപ്പ് ഉടനെ അവസാനിക്കും എന്ന് പറഞ്ഞു ഞങ്ങളെ സമാധാനിപ്പിച്ചു . 'സ്പീൻബ്രിഡ്ജ് 'എന്ന സ്ഥലത്തുള്ള വാർ മെമ്മോറിയൽ ആണ്  അതിനു ശേഷം സന്ദർശിക്കാൻ പോയത് . വിജനമായ സ്ഥലത്തു ഒരു കമാൻഡോ പ്രതിമ സ്ഥാപിച്ചിരിക്കുന്നു . കയ്യിൽ ബൈനോക്കുലറുമായി നിൽക്കുന്ന ആ കമാൻഡോകൾ  നോക്കുന്നത് അങ്ങ് ദൂരെയുള്ള പർവത നിരയിലേക്കും . സൈനികരെ ഈ രാജ്യം എങ്ങിനെ ആദരിക്കുന്നു എന്ന് നമുക്ക് ഈ പ്രതിമകൾ കണ്ടാൽ മനസ്സിലാകും . മരണപെട്ടു പോയവരുടെ കുടുംബങ്ങൾ അർപ്പിച്ചു പോയ റോസാപ്പൂക്കൾക്ക് പഴക്കം ഒട്ടും തന്നെ തോന്നിയില്ല. വളരെ നേരം അവിടെ ഇരുന്നു . പോകുന്നതിനു മുൻപ് ശബ്ദം ഉണ്ടാക്കരുത് എന്ന്  ആന്റി കർശന നിർദേശം നല്കിയിരുന്നു . അത് കൊണ്ട് വളരെ പതുക്കെ ആയിരുന്നു ഞങ്ങളുടെ സംസാരം .ഏതാനും ഫോട്ടോകൾ ഞാൻ ക്യാമറയിൽ പകർത്തിയപ്പോളേക്കും ഇരുട്ടി തുടങ്ങി . ഇരുട്ടിലൂടെ കുറച്ച് ദൂരം സഞ്ചരിച്ച ബസ് ഒരു പഴയ വീട് പോലത്തെ കെട്ടിടത്തിനു മുന്നിൽ നിന്നു . "മൊറാഗ്സ് ലോഡ്ജ് " എന്ന് പേരുള്ള ആ കെട്ടിടത്തിലാണ് ഞങ്ങളുടെ രാത്രി താമസം ഒരുക്കിയിരിക്കുന്നത്..മുന്നിലെ മുടി, സ്റ്റെപ് പോലെ വെട്ടിയ ഒരു മദാമ്മ ഞങ്ങളെ വെൽക്കം ചെയ്തു .ഡോർമിറ്ററി ആയിരുന്നു കിടക്കാൻ ലഭിച്ചത് .ഞങ്ങൾ കൂട്ടുകാർക്കെല്ലാം കൂടെ ഒരു റൂം അവർ തന്നു .രണ്ടു നിലയുള്ള കട്ടിലുകൾ നാലെണ്ണം ഉണ്ടായിരുന്നു .കുളിച്ച് ഫ്രഷ് ആയി താഴെ ചെന്ന ഞങ്ങളെ കാത്ത് നല്ല ഉഗ്രൻ ഡക്ക്  റോസ്‌റ് റെഡി ആയിരുന്നു . അത് കഴിച്ച്  കൊണ്ടിരുന്നപ്പോൾ മദാമ്മ പറഞ്ഞു "ഇന്ന് രാത്രി ഒരു പ്രോഗ്രാം ഉണ്ട് എല്ലാവരും പബ്ബിൽ വരണം .ഫസ്റ്റ് ഡ്രിങ്ക് ഈസ് ഫ്രീ ". .ഭക്ഷണം കഴിച്ച് നേരെ പബ്ബിലേക്ക് . അവിടെ ഒരു സ്കോട്ലൻഡ് ക്വിസ് ആയിരുന്നു ആദ്യ പ്രോഗ്രാം . നല്ല തണുപ്പ് ആയതു കൊണ്ട് എല്ലാവരും ഓരോ ഡ്രിങ്ക്സ് കഴിച്ചു.ക്വിസ് ഉത്തരം ചിലതൊക്കെ പറഞ്ഞെങ്കിലും കൂടുതലും അറിയാത്തവ തന്നെ ആയിരുന്നു .അത് കൊണ്ട് ഞങ്ങടെ ടീം ഗൂഗിൾ സെർച്ച് ചെയ്ത ഉത്തരം പറയാൻ തുടങ്ങി . അവസാനം റിസൾട് വന്നപ്പോൾ ഞങ്ങടെ ടീമിന് ഫസ്റ്റ്. പക്ഷെ കള്ളത്തരം മനസ്സിലാക്കിയ ആൻഡി പ്രൈസ് തന്നില്ല  . പിന്നീട് കരോക്കെ ഗാനമേള അരങ്ങേറി   .ഇംഗ്ലീഷ് ഗാനങ്ങളിൽ തുടങ്ങിയ ആ ഗാനമേള മെല്ലെ മെല്ലെ തമിഴ് പാട്ടുകളിലേക്ക് മാറി . ഇംഗ്ലീഷ് പാട്ടൊക്കെ നിർത്തി വിജയുടെ തമിഴ് പാട്ടൊക്കെ ഇട്ട് കൂടെയുള്ള  അണ്ണന്മാർ ഡാൻസ് തുടങ്ങി .കൂടെയുള്ള വിദേശികൾ ആകട്ടെ, എന്തോ കാട്ട്  ഭാഷ കേട്ട പോലെ വായും പൊളിച്ചിരിപ്പായി . എങ്കിലും അവർ ഞങ്ങളോടൊപ്പം നൃത്തം ചെയ്തു .ആട്ടം ഒക്കെ കഴിഞ്ഞു ഉറക്കമായപ്പോൾ രാത്രി ഒരുമണി .






 രാവിലെ ഏഴു മണിക്ക് ഞങ്ങൾ രണ്ടാം ദിവസത്തെ യാത്ര ആരംഭിച്ചു . തൊട്ടടുത്തുള്ള ഒരു കാട്ടിലൂടെയുള്ള ട്രെക്കിങ്ങ് ആണ്  ആദ്യത്തെ പ്രോഗ്രാം .ഞങ്ങൾ താമസിച്ച സ്ഥലം" ഫോർട്ട് അഗസ്റ്റസ്" എന്നാണ് അറിയപ്പെട്ടിരുന്നത് . സ്കോട്ലൻഡിലെ പ്രസിദ്ധമായ "ലോക് നെസ് "എന്ന തടാകത്തിന്റെ തീരത്താണ് ഈ സ്ഥലം."ലോക്" എന്ന വാക്കിന് ഗ്യാലിക് ഭാഷയിൽ "തടാകം" എന്നാണ് അർഥം .ഈ തടാകത്തിനെ ചുറ്റി  പറ്റി ഒരു കഥയുണ്ട് ,'നെസി 'എന്ന ഭീകരജീവിയുടെ വാസ സ്ഥലമായി ആണ് ഇവിടത്തുകാർ ഈ തടാകത്തിനെ കാണുന്നത് . രണ്ടു മലയുടെ ഇടയിൽ ഉള്ള  താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഈ തടാകത്തിനു ആഴം വളരെ കൂടുതലാണ് . നെസിയെ കണ്ടെത്താൻ ആയി ലോകത്തിന്റെ നാനാഭാഗത്തു നിന്നും അനേകം ഗവേഷകർ വർഷങ്ങളായി ഇവിടം സന്ദർശിച്ചു കൊണ്ടിരിക്കുന്നു .എങ്കിലും ഞങ്ങളൂടെ ഗൈഡ് ആയ ആൻഡി യുടെ വിശ്വാസം അത് വെറും കെട്ട്  കഥ മാത്രമാണ് എന്നാണ് . രണ്ടു മലനിരകളിൽ നിന്നുമുള്ള മരങ്ങളുടെ ഇല മുഴുവൻ ഈ തടാകത്തിൽ വന്നു ചേരുന്നത് കൊണ്ട് ചില സ്ഥലങ്ങളിൽ കറുത്ത നിറമാണ് ഈ തടാകത്തിന്.അത് കൊണ്ട് തന്നെ ഇതിന്റെ ആഴങ്ങളിൽ വെളിച്ചത്തിനു കടന്നു ചെല്ലാൻ സാധ്യമല്ല .ഇതെല്ലം നെസിയെ കണ്ടു പിടിക്കാനുള്ള തടസ്സമായി ഇവിടത്തുകാർ വിശ്വസിക്കുന്നു . എന്തായാലും ഒരു കെട്ട്  കഥയെക്കാളുപരി അല്പം സീരിയസ് ആയി തന്നെയാണ് ഇവിടത്തെ സർക്കാർ ഇതിനെ കാണുന്നത് . ഇവിടത്തെ കൊച്ചു കുട്ടികൾക്കു പോലും നെസി ഒരു സൂപ്പർ ഹീറോ ആണ് .യാത്രാ മദ്ധ്യേ ഒരു സുവനീർ ഷോപ്പിൽ വണ്ടി നിർത്തി . പല തരം സ്കോച്ചുകൾ അലമാരയിൽ ഇരിക്കുന്നു. എല്ലാം സ്‍കോച്ചിന്റെ സ്വന്തം നാടായ സ്‌കോട് ലാന്റിൽ തയ്യാർ ചെയ്തവ . നാല് ലക്ഷംരൂപ  വരെ വില മതിക്കുന്ന സ്കോച്ചുകൾ ഞാൻ അവിടെ കണ്ടു.ആറാം തമ്പുരാൻ എന്ന ചിത്രത്തിൽ മോഹൻലാൽ മദ്യപിക്കാൻ ഉപയോഗിക്കുന്ന തരം  ഹിപ്പ് ഫ്‌ളാസ്‌ക് ഇവിടെ ഫേമസ് ആണ് .അത് കൊണ്ട് ഒരു സുവനീർ ആയി ഞാൻ അത് വാങ്ങി .ഷോർട്ട് ബ്രഡ്  എന്ന് വിളിക്കുന്ന പ്രത്യേക തരം  ബിസ്ക്കറ്റ് സ്കോട്ലൻഡിലെ മറ്റൊരു പ്രത്യേകതയാണ് . അത് കൊണ്ട് അതും കുറച്ച് വാങ്ങി ..ലോക് നെസ്സിനോട് ചേർന്ന് കിടക്കുന്ന റോഡിലൂടെ ബസ് പിന്നെയും കുറെ ദൂരം സഞ്ചരിച്ചു . ആകാശം മേഘ പൂരിതമല്ലാത്തതിനാൽ നല്ല കാലാവസ്ഥയായിരുന്നു . കാട് എത്തിയപ്പോൾ ഞങ്ങൾ ബസിൽ നിന്നും ഇറങ്ങി നടക്കാൻ തുടങ്ങി . നാല് പേര് പിടിച്ചാലും വട്ടം എത്താത്ത തരം  മരങ്ങൾ ധാരാളമുണ്ടായിരുന്നു അവിടം. കാടിനോട് ചേർന്നു  ഒഴുകുന്ന ഒരു കൂറ്റൻ അരുവിക്ക് നല്ല ആഴമുണ്ടായിരുന്നു .ഇത് ഒരു ഗോർജ്ജ്  ആണ് ..പലപ്പോഴും കാലു തെന്നിയാൽ താഴെ വീണു പോകും എന്ന്  വരെ തോന്നി .അരുവിയിൽ മുഴുവൻ പാറക്കൂട്ടങ്ങൾ ആണ്  . താഴെ വീണാൽ പൊടി പോലും കിട്ടില്ല. എങ്കിലും ആ ട്രെക്കിങ്ങ് ഞാൻ ആസ്വദിച്ചു  . കാടിന്റെ നിശബ്ദത എന്താണെന്നു അന്നാണ് എനിക്ക് മനസ്സിലായത് .കട പുഴകി വീണ് കിടക്കുന്ന കൂറ്റൻ വൃക്ഷങ്ങൾ ആ വനത്തിൽ ഉണ്ടായിരുന്നു .തലേ ദിവസം പെയ്ത മഴയിൽ സംഭവിച്ചതാകണം . സ്വതവേ കട്ടി കുറഞ്ഞ മേൽ മണ്ണ് ആയതു കൊണ്ട് .മണ്ണിന്റെ ഒരു ലയർ തന്നെ വീണു കിടക്കുന്ന മരങ്ങളുടെ വേരുകളിൽ മൊത്തം പറ്റിപിടിച്ചു കിടക്കുന്നു . ഏകദേശം 1 മണിക്കൂർ നീണ്ട ട്രെക്കിങ്ങ് കഴിഞ്ഞു ഞങ്ങൾ അടുത്ത സ്ഥലമായ "ലോക് കൊയർ "കാണാൻ പുറപ്പെട്ടു .വഴിയിൽ രണ്ടു ഭാഗത്തും അകലെയായി കൂറ്റൻ മലകൾ കണ്ടു തുടങ്ങി .മുകൾ ഭാഗം മൊത്തം ഐസിനാൽ മൂടപ്പെട്ടിരിക്കുന്നു . അവയിൽ ഒന്നിന്റെ മുകളിൽ നിന്നും പുക വരുന്നുണ്ടായിരുന്നു . അവയിൽ ചിലതെല്ലാം നിശ്ചലമായ അഗ്നിപർവതങ്ങൾ  ആണെന്ന് ഗൈഡ് പറഞ്ഞ് അറിഞ്ഞു .മനോഹരമായ വെള്ളച്ചാട്ടവും , അരുവിയും മലകളും നിറഞ്ഞ ഒരു താഴ്‌വരയിൽ ബസ് നിർത്തി .ഞങ്ങൾ പുറത്തിറങ്ങി .തലെ ദിവസം പെയ്ത മഞ്ഞ് അങ്ങിങ്ങായി കിടക്കുന്നു .അതിയായ സന്തോഷത്തോടെ ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി മഞ്ഞ് കയ്യിലെടുത്തു .തണുപ്പ് അധികം തോന്നിയില്ല .ഐസ് പൊട്ടിച്ച പോലെ ഉള്ള ഒരു വസ്തു അത്രയേ തോന്നിയുള്ളൂ . കുറച്ച് നേരം മലയിലൂടെ നടക്കാൻ ശ്രമിച്ചു .മഴ പെയ്ത്  അവിടം മൊത്തം നനഞ്ഞ ചതുപ്പ് ആയിരിക്കുന്നു .എന്റെ ഷൂസ് മണ്ണിൽ പൂണ്ടു പോയി .അത് കൊണ്ട് അധികം ദൂരം നടന്നില്ല . അടുത്ത കാട്ടിൽ മേഞ്ഞു കൊണ്ടിരുന്ന റെയിൻ ഡിയറുകളെ  കണ്ടു .കലമാൻ പോലെ കൊമ്പുള്ളവ . പക്ഷെ ശരീരം കൊണ്ട് മ്ലാവിനോളം വരും. മനുഷ്യരുടെ ശബ്ദം കേട്ടതോടെ അവ കാടിനുള്ളിലേക്ക് മറഞ്ഞു . ഞങ്ങൾ ലോക് കൊയറിനു അടുത്തേക്ക് നീങ്ങി .ഒരു അരുവിക്ക്‌ മുകളിലൂടെ കരിങ്കല്ല് കൊണ്ട് പണിത  ചെറിയ പാലം ഹാരി പോട്ടർ സിനിമകളെ ഓർമിപ്പിച്ചു .പാലത്തിനു സൈഡിലൂടെ ഞങ്ങൾ അരുവിയിലേക്കിറങ്ങി  .വെള്ളം തൊടാൻ പറ്റിയില്ല അത്രയ്ക്ക് തണുപ്പ്. ,മലകളിൽ നിന്നും മഞ്ഞ് ഉരുകി വരുന്ന വെള്ളമാണെന്നു എനിക്ക് മനസ്സിലായി
കുറച്ച് സമയം അവിടെ ചിലവഴിച്ചതിനു ശേഷം ഞങ്ങൾ യാത്ര തുടർന്നു . അധികം ആൾ താമസമില്ലാത്ത ഗ്രാമങ്ങളിലൂടെ ബസ് മുന്നോട്ട് കുതിച്ചു . "ഐൽ ഓഫ് സ്കൈ " എന്ന ദ്വീപ് ആണ്  അടുത്ത ലക്‌ഷ്യം .നല്ല വൃത്തിയുള്ള വീതി കുറഞ്ഞ റോഡുകളിൽ ട്രാഫിക് വളരെ കുറവാണ് .ദ്വീപിനെ ബന്ധിപ്പിക്കുന്ന "സ്‌കൈ ബ്രിഡ്‌ജ്‌ " എന്ന പാലത്തിനു മുകളിലൂടെ ബസ് നീങ്ങി. 'ലോക് അൽഷ്'  എന്ന തടാകത്തിനു കുറുകെ ആണ്  ഈ പാലം .ഒരു പാട്  ഇന്ത്യൻ സിനിമാഗാന രംഗങ്ങളിൽ ഈ പാലം കണ്ടിട്ടുണ്ട് .ഞങ്ങൾ ദ്വീപിലെത്തി .അവിടത്തെ ഒരു കൊച്ചു പട്ടണമായ "പോർ ട്രീ " യിൽ നിന്നും ലഞ്ച് കഴിച്ചു  . നല്ല "സ്മോക്ഡ് സ്കോട്ടിഷ് സാൽമൺ " പുകമണം ചേർത്തുള്ള ഈ മത്സ്യത്തിനു നല്ല രുചി ആയിരുന്നു . ഭക്ഷണം കഴിച്ച് നേരെ പോയത് ഒരു ക്ലിഫ് കാണാൻ ആയിരുന്നു .പുൽമേടുകൾ നിറഞ്ഞ ഒരു മൈതാനത്തിന്റെ അങ്ങേ അറ്റം ഒരു കൊക്ക ആയിരുന്നു .വശങ്ങൾ കെട്ടിയിട്ടില്ല .മണ്ണിടിച്ചിൽ ഉണ്ട് താനും . നല്ല കാറ്റ് .ഒന്ന് ശ്വസിക്കാൻ തന്നെ കഷ്ടപ്പെട്ടു . കൊക്കയുടെ അടിയിൽ ആഴത്തിൽ അറ്റലാന്റിക് മഹാസമുദ്രം .സമുദ്രത്തിൽ അകലെയായി കൊച്ചു കൊച്ചു  ദ്വീപുകൾ കാണാം .ഭൂമിയും, ആകാശവും ,സമുദ്രവും കൂട്ടി മുട്ടുന്ന ഒരു സ്ഥലത്തു നിൽക്കുന്ന പ്രതീതി .എതിർവശത്തായി കറുത്ത നിറത്തിലുള്ള കൂറ്റൻ ഒരു പാറ കാണാം., അഗ്നിപർവത ലാവ കൊണ്ട് നിർമ്മിതമാണ്അത്. കുറെ നേരം അവിടെ ചിലവഴിച്ചതിനു ശേഷം ഞങ്ങൾ തിരികെ ഹോട്ടലിലേക്കുള്ള യാത്ര  തുടങ്ങി . തിരിച്ചു വരുന്ന വഴി സ്‌കൈ ബ്രിഡ്ജിനു സമീപം ബസ് നിർത്തി കുറെ ഫോട്ടോ എടുത്തു . രാത്രി നല്ല തണുപ്പായിരുന്നു .അത്താഴം കഴിച്ച് സുഖമായി കിടന്നുറങ്ങി .








അവസാന ദിവസം നേരം പുലർന്നു .ഇന്നത്തെ ആദ്യത്തെ ലക്‌ഷ്യം ഒരു യുദ്ധ ഭൂമി സന്ദർശനം ആണ്  .1746 ഏപ്രിൽ 16 നു നടന്ന Battle of Culloden എന്ന യുദ്ധത്തിന് സാക്ഷി ആണ്  ഈ ഭൂമി . യുദ്ധത്തിൽ മരണപ്പെട്ട സൈനികരെയും ഇവിടെ തന്നെ ആണ്  മറവ് ചെയ്തിരിക്കുന്നത് . കല്ല് കൊണ്ടുണ്ടാക്കിയ ഒരു കുടിൽ ഉണ്ടായിരുന്നു ആ മൈതാനത്തിൽ .അതിനു മുന്നിൽ കുറെ ഫോട്ടോ എല്ലാം എടുത്തു അവിടെയുള്ള ഒരു മ്യൂസിയം കൂടെ കണ്ടു ഞങ്ങൾ യാത്ര തുടർന്നു . ഇനി കാണേണ്ടത്  ടൊമാറ്റിനിലെ   ഒരു സ്കോച്ച് വിസ്കി നിർമിക്കുന്ന ഡിസ്റ്റിലേറി ആണ് ."ടൊമാടിൻ " എന്ന വിസ്കി നിർമിക്കുന്ന സ്ഥലമായിരുന്നു അത്.ആ സ്ഥലത്തിന്റെ പേര്  തന്നെ ആണ്  വിസ്കി ക്കും .ഇവിടത്തെ അരുവിയിലെ ജലം ആണ്  വിസ്കി നിർമിക്കാൻ ഉപയോഗിക്കുന്നത് .വിസ്കിയുടെ രുചി വരുത്തുന്നതിൽ ഈ ജലത്തിന്റെ പങ്ക് ചെറുതല്ല.ഡിസ്റ്റിലറിയിൽ എത്തിയപ്പോൾ മുറ്റം മുഴുവൻ സ്നോ .വഴി മാത്രം അവർ വൃത്തിയാക്കി ഇട്ടിരുന്നു.ബസിൽ നിന്നും പുറത്തിറങ്ങിയപ്പോൾ സ്നോ ഫാൾ ഉണ്ടായിരുന്നു .ഡിസ്റ്റലറി ഗൈഡ് കാതറിൻ എന്ന യുവതി സ്കോച്ച് നിർമ്മാണം വിവരിച്ചു തരാൻ തുടങ്ങി .സ്കോട്ലലാന്റിൽ തന്നെ വിളഞ്ഞ ധാന്യങ്ങൾ ആണ് മാൾട്ട് ആക്കുന്നത് . ഇവിടെ തന്നെ ഉള്ള ഒരു മരത്തിന്റെ കരി ചേർത്താണ്  വിസ്‌കിക്ക് സ്‌മോക്ക് സ്മെല്  നൽകുന്നത്  .ജലത്തിൽ കുതിർത്ത മാൾട്ട് ,പാകമാകുമ്പോൾ ഡിസ്റ്റിലേഷൻ വഴി സിംഗിൾ മാൾട്ട് വിസ്കി ആക്കി എടുക്കുന്നു . ഈ പാകത്തിൽ വിസ്‌കിക്ക് കളർ ഇല്ല. പട്ട ചാരായത്തിനെ പോലെയാണ് . ഈ ദ്രാവകം ഓക്ക് ബാരലുകളിൽ ഒഴിച്ച് വര്ഷങ്ങളോളം അടച്ചു സൂക്ഷിക്കുന്നു .കൊല്ലം കൂടുന്തോറും സ്കോച്ചിന്റെ വീര്യവും വിലയും  കൂടും .ഇവിടത്തെ നിയമം അനുസരിച്ച് ഒരു വിസ്കിയെ സ്കോച്ച് എന്ന് വിളിക്കാൻ കുറഞ്ഞത്  മൂന്ന് വര്ഷം എങ്കിലും ഓക്ക് ബാരലിൽ  വയ്ക്കണം എന്നാണ്.മാത്രവുമല്ല ഓരോ സ്കോച്ചിന്റെ പഴക്കം കൊല്ലത്തിൽ ബോട്ടിലിനു മുകളിൽ രേഖപ്പെടുത്തണം . സ്കോച്ച് ഉണ്ടാക്കുന്ന വിവിധ യന്ത്ര സാമഗ്രികൾ കണ്ട്  ഞങ്ങൾ അവസാനം ഗോഡൗണിൽ എത്തി . എന്നെക്കാൾ പ്രായം ഏറിയ ഓക്ക് ബാരലുകൾ ഉണ്ടായിരുന്നു അവിടെ .എല്ലാം കണ്ടു കഴിഞ്ഞപ്പോൾ കാതറിൻ  എല്ലാവര്ക്കും ഓരോ സിംഗിൾ  (25 ml) സ്കോച്ച് ഒഴിച്ച്തന്നിട്ട് എങ്ങിനെ വിസ്കി കുടിക്കണം എന്ന് പറഞ്ഞു തന്നു  . സ്കോച്ച് വെള്ളം ഒഴിക്കാതെ കുടിക്കണം .മാത്രവുമല്ല ഒരൊറ്റ കവിൾ വായിൽ എടുത്ത് ഇറക്കാതെ കുറച്ചു നേരം തൊണ്ടയിൽ നിർത്തിയിട്ട് വേണം കുടിക്കാൻ . അങ്ങിനെ ചെയ്താലേ വിസ്കിയുടെ രുചിയും വീര്യവും  ശരിക്കും അനുഭവിക്കാൻ കഴിയുള്ളുവത്രേ ...കാതറിനോട് യാത്ര പറഞ്ഞ് ബസിൽ കയറിയപ്പോളേക്കും  നന്നായി സ്നോ പെയ്തു തുടങ്ങി .ബസ് എഡിൻബറ ലക്ഷ്യമാക്കി മടക്ക യാത്ര തുടങ്ങി .കുറച്ച് ദൂരം യാത്ര ചെയ്തപ്പോൾ വഴി മൊത്തം സ്നോ മാത്രം ആയി .റോഡും മലയും  പറമ്പുകളും എല്ലാം വെള്ള നിറത്തിൽ സ്നോ .ഞങ്ങൾക്ക് റോഡിൽ ഇറങ്ങണം എന്ന് ആന്റിയോട് ആവശ്യപ്പെട്ടു . യു കെ യിൽ ഹൈവെയിൽ  സ്റ്റോപ്പ് ചെയ്യാൻ പറ്റില്ലെന്നും  അടുത്ത 'ലെ ബൈ' യിൽ നിർത്തി തരാമെന്നും അവൻ പറഞ്ഞു .വണ്ടി നിർത്തിയതും എല്ലാവരും കൂടെ പുറത്ത് ഓടി യിറങ്ങി .അതി മനോഹരമായിരുന്നു ആ കാഴ്ച . റോഡ് മുതൽ അങ്ങ് മലനിരകൾ വരെ തൂവെള്ള നിറത്തിൽ മഞ്ഞു  പെയ്തു കിടക്കുന്നു . സ്നോ കൊണ്ട് പരസ്പരം എറിഞ്ഞും മുകളിലേക്കെറിഞ്ഞും കുറെ നേരം ഞങ്ങൾ അവിടെ ചിലവഴിച്ചു  .ഇനിയും വൈകിയാൽ എഡിൻബറ എത്താൻ സമയം എടുക്കും എന്ന ആന്റിയുടെ മുന്നറിയിപ്പിന്മേൽ ഞങ്ങൾ എല്ലാവരും തിരിച്ചു വണ്ടിയിൽ കയറി .വൈകീട്ട് ആറര യോടെ എഡിൻബറയിൽ ഞങ്ങൾ തിരിച്ചെത്തി . ആൻഡി  തന്റെ തൊപ്പി ഊരി  ബസിന്റെ മുന്നിൽ വച്ചു .എന്നിട്ട് പറഞ്ഞു ."എന്റെ രാജ്യം മൂന്നു ദിവസം കൊണ്ട്  പറ്റാവുന്ന പോലെ ഒക്കെ  നിങ്ങൾക്ക് കാണിച്ചു തന്നിട്ടുണ്ട് .ഈ രാജ്യം കാണാൻ ഒരുപാടുണ്ട് , എങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ എല്ലാം തന്നെ ഞാൻ നിങ്ങൾക്ക് കാണിച്ച് തന്നിട്ടുണ്ട്. ഇഷ്ടമുണ്ടെങ്കിൽ ടിപ്സ് ഈ തൊപ്പിയിൽ ഇടാം ..ഞാൻ അതുകൊണ്ട് അടുത്ത വിമാനത്തിൽ വീട്ടിൽ പൊയ്ക്കോളാം " ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു നിർത്തി .ടിപ്സ് കൊടുത്ത് അയാളോട് യാത്ര പറഞ്ഞിറങ്ങിയപ്പോൾ എന്തെന്നില്ലാത്ത ഒരു സംതൃപ്തിയായിരുന്നു മനസ്സിന് .അടുത്ത ഫ്‌ളൈറ്റിൽ ലണ്ടണിലെക്ക് പറക്കുമ്പോൾ എന്റെ മനസ്സ് മുഴുവൻ ആ മനോഹരമായ രാജ്യവും അവിടത്തെ ഒരു പിടി ഓര്മകളുമായിരുന്നു .......!