Tuesday 16 April 2013

ഭരതിണ്ട


ഭരത് ലാൽ  മീണ എന്നൊരു സഹപാഠി ഉണ്ടായിരുന്നു ഒരു കാലത്ത് . ജന്മദേശം രാജസ്ഥാൻ . രൂപം വർണ്ണിക്കുകയാണെങ്കിൽ - പൂച്ചയുടെ പോലുള്ള  കണ്ണുകൾ, ഒമ്പതാം ക്ലാസ്സിൽ ആണ് പഠിക്കുന്നതെങ്കിലും പന്ത്രണ്ടാം ക്ലാസ്സ്‌ വിദ്യാർഥിയെക്കാൾ വലിയ ശരീര ഘടന , മുഖത്തും കയ്യിലുമെല്ലാം  അങ്ങിങ്ങായി കറുത്ത കുത്തുകൾ ,   ചെമ്പ് നിറത്തിലുള്ള കോലൻ മുടികൾ കടുകെണ്ണതേച്ച് ഇടതു ഭാഗത്തേക്ക്‌ ചീകി ഒതുക്കി വച്ചിരിക്കുന്നു . മുഷിഞ്ഞു നാറിയ വെളുത്ത യൂണിഫോമിന്റെ നിറം മാറി ബ്രൌണ്‍ കളർ  ആകാൻ തുടങ്ങിയിരിക്കുന്നു എങ്കിലും ദേഹത്ത് നിന്നും അഴിച്ചു മാറ്റിയിട്ടില്ല.  എന്നാൽ ഇദ്ദേഹത്തിന്റെ സ്വഭാവം മാത്രം ഇങ്ങനെ ആയിരുന്നില്ല . പകരം വളരെ വളരെ മോശമായിരുന്നു
 
 
              ഇങ്ങനെയുള്ള ഈ മനുഷ്യന് മലയാളി പെണ്‍കുട്ടികളെ കാണുന്നതും  വളരെ ഇക്കിളി പെടുത്തുന്ന ഒരു കാര്യമായിരുന്നു. ഒരു പെണ്ണിനെ പോലും കമന്റ് അടിക്കാതെ  ഇദ്ദേഹം വിടാറില്ല . കളി കൂടി കൂടി ക്ലാസ്സിൽ വരുന്ന ലേഡി ടീച്ചേഴ്സിനെ കൂടി കമന്റ് അടി തുടങ്ങി മഹാൻ  . ടീച്ചർമാർ ക്ലാസ് എടുക്കുമ്പോൾ "ഒയ് ചോരി .. ഒയ് ചോരി " എന്നീ  വഷളൻ കമന്റുകൾ ഇവനും കൂട്ടുകാരും കൂടി പാസ്സാക്കും . ഒരു ദിവസം ഇവന്മാരുടെ ശല്യം സഹിക്ക വയ്യാതെ ഒരു ടീച്ചർ "ഓൾ രാജസ്ഥാനി സ്റ്യൂടന്റ്സ് ഗെറ്റ് ഔട്ട്‌ ഫ്രം ദ  ക്ലാസ്സ്‌ " എന്ന് പറഞ്ഞു . ഇത് കേട്ടതും ഇവരുടെ വർഗ സ്നേഹം പുറത്തു ചാടി . കൂട്ടത്തിൽ ഉള്ള വിഷ്ണു എന്ന് പേരുള്ള ഒരു പയ്യന് അടുത്ത് ചെന്ന് ടീച്ചറിനോട് ചൂടായി 
 " ക്യോം മേഡം ക്യോം ...? സിർഫ് രാജസ്ഥാനിയോം കോ ക്യോം നികാല്തി  ഹോ ആപ്..? ഹം  നഹിം ജായേന്ഗെ..!" 
 
"നിങ്ങൾ പോയില്ലെങ്കിൽ ഞാൻ പോകും !"
 
 എന്ന് പറഞ്ഞു ടീച്ചർ  ക്ലാസ്സിൽ നിന്നും ഇറങ്ങി പോയി  . നഷ്ടം ഞങ്ങള്ക്ക് ...ഈ പൊട്ടന്മാർ ഒമ്പതാം ക്ലാസ്സിൽ ഒരു വര്ഷത്തെ പഠനത്തിനു മാത്രം വന്നതാണ്‌ . അത് കഴിഞ്ഞാൽ  അവർ അവരുടെ നാട്ടിലേക്ക്  തിരിച്ചു പോകും .
ദിവസങ്ങൾ കഴിയുന്തോറും ഇവരുടെ ശല്യം  കൂടി കൂടി വന്നു . ക്ലാസ്സിൽ ഇരിക്കുമ്പോൾ പുറകിൽ  നിന്നും വന്നു ഞോണ്ടി അടി ഉണ്ടാക്കാൻ വരെ തുടങ്ങി ഇവന്മാർ. വലുപ്പം കൊണ്ട് അന്നത്തെ കാലത്ത് ഞങ്ങളുടെ ഇരട്ടിയുണ്ട് ഓരോ രാജസ്ഥാനികളും .അത് കൊണ്ട് നേരിട്ട് തിരിച്ച് അടിക്കാൻ പേടി ആണ് . ആകെ രക്ഷ "പഴശ്ശിയുടെ യുദ്ധം" മാത്രം . ഇതിൽ കേമൻ എന്റെ സുഹൃത്ത് ജിനോയ് ആയിരുന്നു . ഒരിക്കൽ ദേഷ്യം വന്നപ്പോൾ ഭരതിന്റെ ഷർട്ട്‌ എടുത്തു കൊണ്ട് പോയി കക്കൂസിന്റെ ക്ലോസേറ്റ് ക്ലീൻ ചെയ്തു അവൻ . എന്നിട്ട് അത് തിരികെ ഭരതിന്റെ ബാഗിൽ കൊണ്ട് വന്നിട്ടു  .
പിറ്റേന്ന് ആ കാഴ്ച കണ്ടു ഞങ്ങൾ ഞെട്ടി . അതെ.. ആ  ഷർട്ടും ധരിച്ച് ഭരത് അതാ നടക്കുന്നു ...!
 
 
                    അങ്ങിനെ ആ കൊല്ലത്തെ ഓണം വന്നെത്തി . സാധാരണ ഓണത്തിന് കിട്ടുന്നത് ആകെ മൂന്നു ദിവസത്തെ അവധി മാത്രമാണ് . എന്നാൽ ഇതിനും പ്രിൻസിപ്പൽ ബാലൻ സാർ  ഒരു വ്യവസ്ഥ വച്ചിരുന്നു . ഒമ്പതാം ക്ലാസ്സിലെ രാജസ്ഥാനികളെ മുഴുവൻ അവരുടെ ക്ലാസ്സിലെ മലയാളി കുട്ടികൾ അതിഥികളായി വീട്ടില് കൊണ്ട് പോകണം . ഇല്ലെങ്കിൽ ഓണത്തിന് അവധി തരില്ല . ഓണത്തിനുള്ള മൂന്നു ദിവസത്തെ അവധി കളയണ്ട എന്ന് കരുതി ടീച്ചർമാർ തന്നെ മുന്നോട്ടു വന്നു ഓരോരുത്തര്ക്ക് ഓരോ രാജസ്ഥാനികളെ വീതം ഏല്പിക്കും . അങ്ങിനെ ക്ലാസ് ടീച്ചർ ചാക്കോ സർ വന്നു ഒരു ലിസ്റ്റ് ഉണ്ടാക്കാൻ തുടങ്ങി .അപ്പോൾ ഭരതിന്റെ  അടുത്ത് ഇരുന്ന ജോമോൻ  അവനോടു പറഞ്ഞു . 
 
"തുംകോ കോയീ നഹി ലേ  ജായേഗ ! " 
 
ഭരതിന്  വിഷമം ആയെന്നു തോന്നുന്നു . അവൻ ഒന്നും മിണ്ടിയില്ല .
നല്ലവരായ രാജസ്ഥാനികളെ  എല്ലാം വളരെ പെട്ടെന്ന് ഓരോരുത്തർ എടുത്തു .  നമ്മുടെ ഭരതിനെ മാത്രം ആരും എടുത്തില്ല  . അപ്പോൾ ചാക്കോ സാർ ഭരതിനോട് ചോദിച്ചു
 
" കിസ്ക സാഥ്  ജാനാ  ഹേ  തെരെ കോ ?"
 
" സർ  മേം ഇസ്ക സാഥ് ജായേഗ "-അടുത്ത്  ഇരുന്ന ജോമോനെ ചൂണ്ടി ഭരത് പറഞ്ഞു .
 
പാവം ജോമോൻ ! അപ്രതീക്ഷിതമായ ആ ഉത്തരം കേട്ട് ഞെട്ടി . പക്ഷെ ചാക്കോ സർ തീരുമാനിച്ചു കഴിഞ്ഞു . സർ പറഞ്ഞു.
 
 "ജോമോൻ..  നീ അവനെ കൊണ്ട് പോയെ തീരൂ ... അവന്റെ ആഗ്രഹം ആണ് !"
 
മറ്റു പോം വഴി ഒന്നുമില്ലാതെ ജോമോൻ  സമ്മതിച്ചു .
 
                                                            അങ്ങനെ മൂന്നു ദിവസം ജോമോന്റെ വീട്ടിൽ പോയി ഭരത് തിരിച്ചു വന്നു. വീട്ടില് വച്ച് ഒരു പാവം ആയി അവൻ അഭിനയിച്ചുവെങ്കിലും തിരിച്ചു വന്നപ്പോൾ അവന്റെ മട്ട്  മാറി . ജോമോന്റെ വീടിനെ കുറിച്ചും നാടിനെ കുറിച്ചുമെല്ലാം കളിയാക്കാൻ തുടങ്ങി മൂപ്പർ !
ഇതോടു കൂടി ഇവൻ ഞങ്ങളുടെ ഒരു നോട്ടപുള്ളി ആയി മാറി . ഭരതിനെ ഞങ്ങളുടെ ജൂനിയേർസ്‌ വിളിച്ചിരുന്നത്‌ "ഭരതെണ്ടി" (ഭരത് + തെണ്ടി )എന്നായിരുന്നു .മലയാളം അറിയില്ലെങ്കിലും എന്തോ ഒരു ചീത്ത വാക്കാണ്‌ തന്നെ കുട്ടികൾ വിളിക്കുന്നത് എന്നവനു മനസ്സിലായി. പലരോടും ഇതിന്റെ അർഥം ചോദിച്ചു നോക്കിയെങ്കിലും ആരും പറഞ്ഞു കൊടുത്തില്ല . വീണ്ടും നമ്മുടെ നായകൻ  പഴയ ഫോമിൽ തിരിച്ചു വന്നു . ഇത്തവണ പക്ഷെ നേരിട്ട് പിള്ളേരുമായി അടി ഉണ്ടാക്കിയിട്ടായിരുന്നു വരവ് . അങ്ങനെ സഹി കെട്ടപ്പോൾ ഞങ്ങൾ തിരിച്ചു തല്ലാൻ തീരുമാനിച്ചു .
 
 
                                                           അന്നൊരു ഞായർ  ആഴ്ച ആയിരുന്നു . ഉച്ചക്ക് അസ്സെംബ്ലി ഹാളിൽ ആണ് ഭക്ഷണം . ഭക്ഷണത്തിനു ലൈനിൽ നിൽക്കാത്തതിന്റെ   പേരില്  അന്നത്തെ ഫുഡ് സെർവിംഗ്  ടീമുമായി ഭരത് ചെറിയ ഒരു കശ പിശ  ഉണ്ടാക്കി . ഒരു കാരണം കാത്ത് നില്ക്കുകയായിരുന്ന ഞങ്ങൾ എല്ലാവരും കൂടെ അവനെ എടുത്തു നല്ല ചാമ്പ് ചാമ്പി . അടി തടുക്കാൻ ഓടി വന്ന ബാക്കി രാജസ്ഥാനികൾക്കും കിട്ടി നല്ല ഇടി . അതോടെ ഞങ്ങളുടെ ഇരട്ടി വലിപ്പം ഉള്ള അവന്മാര് എല്ലാം കൂടെ വന്നു ഞങ്ങളെ തല്ലാൻ തുടങ്ങി . ആൾ ബലം കൂടുതൽ ഉള്ളത് കൊണ്ട് ഞങ്ങൾ പിടിച്ചു തിന്നു . കൂട്ടത്തിൽ  ഉള്ള രാജേന്ദർ എന്നവനെ ഞങ്ങൾ സാംബാർ ബക്കറ്റിൽ മുക്കി എടുത്തു . കുറെ എണ്ണത്തിനെ ചോറ് വച്ചിരുന്ന ചെമ്പിലും  പൂഴ്ത്തി . ഭക്ഷണ സാധനങ്ങൾ നാലു ദിശയിലും പറന്നു . അടി സഹിക്കാതായപ്പോൾ അവർ എല്ലാവരും കൂടെ പുറത്ത് ഇറങ്ങി ഓടി . അപ്പോഴാണ് പ്രിൻസിപ്പൽ അങ്ങോട്ട്‌ വന്നത്  . പൊടുന്നനെ എല്ലാവരും മുങ്ങി !. അദ്ദേഹം നോക്കുമ്പോൾ ഭക്ഷണം മുഴുവനും തറയിൽ കിടക്കുന്നു . സർ  പറഞ്ഞു -" കാൾ ദ  ഫോട്ടോഗ്രാഫർ !" . പഴയ അനലോഗ് ക്യാമറയുമായി ചിറങ്കര  സ്റ്റുഡിയോവിലെ വെളുത്ത മെലിഞ്ഞ ഫോട്ടോഗ്രാഫർ ചേട്ടൻ ഉടൻ ഹാജർ !. സംഭവ സ്ഥലത്തിന്റെ പല ആംഗിളുകളിൽ ഉള്ള ഫോട്ടോ എടുത്തു .  ഭാഗ്യത്തിന് ഡമ്മി  ഇട്ടു നോക്കിയില്ല . ഒരു അന്വേഷണത്തിന് പ്രിൻസിപ്പൽ  ഉത്തരവിട്ടു .ശിവദാസൻ സാറുടെ നേതൃത്വത്തിൽ എന്ക്വയറി കമ്മിറ്റിയും രൂപീകരിച്ചു . അവർ പഠിച്ചു റിപ്പോർട്ട്‌ സമര്പിച്ചു  .
 
ദാ പോകുന്നു അഞ്ച് ആറു കുട്ടികൾ സസ്പെൻഷനിൽ !...
 
ദേശീയ ഐക്യം തകരുന്നത് കണ്ട പ്രിൻസിപ്പൽ സർവ കക്ഷി യോഗം വിളിച്ചു . യോഗത്തിൽ ഞങ്ങളും രാജസ്ഥാനികളും പരസ്പരം പഴി ചാരാൻ തുടങ്ങി . ഇതിനിടയിൽ ആണ് ഭരതിന്റെ കമ്പ്ലയിന്റ് .! 
 
" സർ  ...യെ ചോട്ടെ ബച്ചേ ഹേ  ന ... "ഭരതിണ്ട " ബുലാതെ  ഹേ  മുഝെ ! " -എന്തോ ഒരു തെറി ആണ് താൻ പറഞ്ഞു കൊടുത്തത് എന്നാ ഭാവത്തിൽ ഭരത് നിന്നു .
 
" ഭരതിണ്ട ?.. ഓ അത് ഭരതേട്ടാ എന്ന് നീട്ടി വിളിച്ചതായിരിക്കും ...! ഭരത് + ഏട്ടാ =ഭരതേട്ടാ .... !
ദാറ്റ് മീൻസ് ഭരത് ഭൈയ്യ !"  "  പ്രിൻസിപ്പൽ പറഞ്ഞത് കേട്ട് ഞങ്ങൾ ചിരി അടക്കി .
 
അദ്ദേഹത്തിന് അറിയില്ലല്ലോ സംഗതി "ഭരതിണ്ട"  അല്ല "ഭരതെണ്ടി" ആണെന്നത് !
 
 
 
 
 ഭരത് സൃഷ്ടിച്ച കഥ ഇവിടെ പൂർണമാകുന്നു .  അദ്ദേഹം ഇന്ന് ഇവിടെയുണ്ട് എന്ന് ഞങ്ങള്ക്കറിയില്ല പക്ഷെ എല്ലാവരും മാറിയത് പോലെ കാലം അദ്ദേഹത്തിനേയും മാറ്റി കാണുമെന്നു പ്രതീക്ഷിക്കുന്നു .
തെറ്റുകൾ ഞങ്ങള്ക്കും പറ്റിയിട്ടുണ്ട് . എത്രയോ പട്ടിണി പാവങ്ങൾ ജീവിക്കുന്ന ഇന്ത്യയിൽ അത്രയും ഭക്ഷണം നശിപ്പിച്ചു കളഞ്ഞതിന് ഞങ്ങൾ തീര്ച്ചയായും ശിക്ഷ അർഹിക്കുന്നു . എല്ലാം പ്രായത്തിന്റെ വികൃതികൾ മാത്രം  !
 
 

1 comment:

  1. ദേശീയോദ്ഗ്രഥനം ലക്ഷ്യമാക്കി ഉള്ള നവോദയന്‍ മൈഗ്രേഷനില്‍ ഉള്ളതാണ് തല്ലും ബഹളവും. എല്ലാ നവോദയയിലും ഈ ചടങ്ങ് ആഘോഷിക്കാറുണ്ട്. ഹഹഹഹ..

    ReplyDelete

നിങ്ങൾ കമന്റ് ഇടാതെ പോയാൽ ഒന്നും സംഭവിക്കില്ല ..വേറേതു ബ്ലോഗിലും കയറി പോകുന്നത് പോലെ ഇവിടെ നിന്നും പോകും....
പക്ഷെ നിങ്ങൾ ഒരു കമന്റ് ഇട്ടാൽ അതൊരു ചരിത്രമാകും ..ഒരു പാട് ബ്ലോഗ്ഗർമാർക്ക് വളർന്നു വരാനുള്ള ചരിത്രം !!!